പാലക്കാട് മൃതദേഹം മാറി നൽകിയ സംഭവം; 5 ആശുപത്രി ജീവനക്കാരെ പിരിച്ചുവിട്ടു
പാലക്കാട്; മൃതദേഹം മാറി നൽകിയ സംഭവത്തിൽ ജില്ലാ ആശുപത്രിയിലെ ആറ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചു. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി അഞ്ച് താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ഒരു സ്ഥിരം ജീവനക്കാരനെ സസ്പെന്റ് ചെയ്തു. ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഗുരുതര പിഴവുണ്ടായെന്നാണ് കണ്ടെത്തൽ.
ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശപ്രകാരം ആശുപത്രി സൂപ്രണ്ടാണ് നടപടിയെടുത്തത്. കൂടുതൽ പേർക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് വിവരം. അതേസമയം അട്ടപ്പാടി സ്വദേശിയായ യുവതിയുടെ ബന്ധുക്കളില്‍ നിന്ന് പരാതി ഇല്ലെന്ന് എഴുതിവാങ്ങിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിനെതിരേ ചികിത്സാവകാശ സംരക്ഷണ സമിതി മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

ഇന്നലെയാണ് ജില്ലാ ആശുപത്രിയിൽ നിന്ന് മൃതദേഹങ്ങൾ മാറി പോയത്. അട്ടപ്പാടിയിലെ ആദിവാസി സ്ത്രീയായ വള്ളിയുടെ മൃതദേഹമാണ് പാലക്കാട് നഗരത്തില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞ ജാനകിയമ്മയുടെ മൃതദേഹത്തിന് പകരമായി ബന്ധുക്കൾക്ക് നൽകിയത്. സംസ്കാരത്തിന് ശേഷമായിരുന്നു മൃതദേഹം മാറിയ വിവരം വീട്ടുകാർ മനസിലാക്കുന്നത്.
അട്ടപാടി സ്വദേശിയുടേത് മുങ്ങി മരണമായിരുന്നു. ഇവരുടെ പോസ്റ്റുമാർട്ടം നടപടികൾക്കായി പോലീസ് എത്തിയപ്പോഴാണ് മൃതദേഹം മാറിയത് ശ്രദ്ധയിൽ പെട്ടത്. ജാനകിക്ക് കൊവിഡ് രോഗിയായതിനാൽ ആശുപത്രിയിൽ നിന്ന് ലഭിച്ച മൃതദേഹം ബന്ധുക്കൾ അതുപോലെ തന്നെ സംസ്കരിക്കുകയായിരുന്നു.












Click it and Unblock the Notifications