യുവാവിന്റെ കാൽ അടിച്ചൊടിച്ച സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ: സംഭവം പാലക്കാട്ട്! പിന്നില്‍ പണമിടപാട്!
പാലക്കാട്: പണമിടപാട് തർക്കത്തെത്തുടർന്നുണ്ടായ വൈരാഗ്യം വെച്ച് എട്ടംഗ സംഘം യുവാവിന്റെ മുട്ടുകാൽ തല്ലിയൊടിച്ച സംഭവത്തിൽ അഞ്ചു പേരെ ടൗൺ നോർത്ത് പോലീസ് അറസ്റ്റു ചെയ്തു. മൂത്താൻ തറ, ശ്രീരാം പാളയം സ്വദേശി ജിഷ്ണു (23) വിന്റെ കാലാണ് ഇരുമ്പ് വടികൊണ്ട് അടിച്ചൊടിച്ചത്. ബൈക്കിൽ പോവുകയായിരുന്ന ജിഷ്ണുവിനെ ഇന്നലെ വൈകിട്ട് മനക്കൽ തൊടി എന്ന സ്ഥലത്തു വെച്ചാണ് ആക്രമിച്ചത്. ജിഷ്ണു പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
അഞ്ചു പ്രതികളെയും സംഭവസ്ഥലത്തു വെച്ചു തന്നെ എസ്ഐ എസ്. ഷമീറും സംഘവും കസ്റ്റഡിയിലെടുത്തു. മൂന്നു പേർ ഓടി രക്ഷപ്പെട്ടു. വടക്കന്തറ, മുത്താൻ തറ സ്വദേശികളായ ജയൻ (30 ), സന്തോഷ് എന്ന കുട്ടുമണി (32), പ്രസാദ് എന്ന വെള്ള ( 31), കൃഷ്ണപ്രസാദ് (35), പ്രസാദ് എന്ന പച്ച (28), എന്നിവരെയാണ് അറസ്റ്റു ചെയ്തത്. പ്രതികൾക്കെതിരെ നേരത്തെ പാലക്കാട് ടൗൺ നോർത്ത്, സൗത്ത് പോലീസ് സ്റ്റേഷനുകളിലായി കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസ്സുകൾ ഉണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ടൗൺ നോർത്ത് എസ് ഐ. എസ്. ഷമീർ, എ എസ് ഐ സുന്ദരൻ, സി പി ഒ മാരായ എച്ച്. മുഹമ്മദ് ഷരീഫ്, എം സുനിൽ, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, ആർ. രാജീദ്, പ്രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.