ഹജ്ജ് വിളംബരം ചെയ്യുന്നത് മാനവിക സാഹോദര്യ സന്ദേശം: വിടി അബ്ദുല്ലക്കോയ തങ്ങൾ
പാലക്കാട്: വിശുദ്ധ ഹജ്ജ് വിളംബരം ചെയ്യുന്നത് മാനവിക സാഹോദര്യ സന്ദേശമാണെന്നും മനുഷ്യമനസ്സിനെ വ്യക്തിതലത്തിൽ നിന്നും സാമൂഹിക തലത്തിലേക്ക് ഉയർത്തുന്ന മഹത് തീർത്ഥാടനമാണതെന്നും ജമാഅത്തെ ഇസ് ലാമി കേരള അസിസ്റ്റന്റ് അമീർ വി.ടി.അബ്ദുല്ലക്കോയ തങ്ങൾ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി പാലക്കാട് ഫൈൻ സെന്ററിൽ സംഘടിപ്പിച്ച ഹജ്ജ് പഠനക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമത്വബോധവും പരസ്പര സ്നേഹവും സഹകരണവും സഹജീവികൾക്കു വേണ്ടി ത്യാഗം സഹിക്കാനുള്ള സന്നദ്ധതയും വളർത്തുകയാണ് ഹജ്ജ്. മനുഷ്യരെ വേർതിരിക്കുന്ന എല്ലാ വിധ വിവേചനങ്ങളെയും വേർതിരിവുകളെയും ഇല്ലായ്മ ചെയ്ത് മനുഷ്യരെല്ലാം ഒന്നാണെന്ന ചിന്ത വളർത്തുകയാണ് ഹജ്ജ്.
മുഴുവൻ ജീവിതവും ദൈവമാർഗത്തിൽ സമർപ്പിക്കാനുള്ള മനസ്സ് ഹജ്ജിലൂടെ വിശ്വാസി നേടിയെടുക്കേണ്ടതുണ്ടെന്നുംഎന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹകീം നദ്‌വി അധ്യക്ഷത വഹിച്ചു. 'ഹജ്ജ്; എന്ത്, എങ്ങനെ' എന്ന വിഷയത്തിൽ ചാവക്കാട് ടൗൺ ജുമാമസ്ജിദ് ഖത്തീബ് എം.എം. ശംസുദ്ധീൻ നദ്‌വി സംസാരിച്ചു.
'പുണ്യ ഭൂമിയിലൂടെ' എന്ന വിഷയത്തിൽ ജില്ലാ സമിതിയംഗം അബ്ദുർറഹ്മാൻ ഹസ്സനാർ പവർ പോയിന്റ് പ്രസന്റേഷൻ അവതരിപ്പിച്ചു. ജാഫർ പുലാപൊറ്റ സമാപനം നിർവഹിചു. കേരള ഹജ്ജ് കമ്മിറ്റി പാലക്കാട് പ്രതിനിധി യൂനുസ് ഖാൻ, ജില്ലാ സെക്രട്ടറി ബഷീർ പുതുക്കോട് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി നൗഷാദ് മുഹിയുദ്ധീൻ സ്വാഗതവും, പ്രോഗ്രാം കൺവീനർ അബ്ദുഷുക്കൂർ നന്ദിയും പറഞ്ഞു.