ആറ് മണിക്കൂർ ഇടവേളയ്ക്ക് ശേഷം പാലക്കാട് വീണ്ടും മഴ കനക്കുന്നു: ആശങ്ക... നാടും നഗരവും വെള്ളത്തിൽ!
പാലക്കാട്: വീണ്ടും കലി തുള്ളുകയാണ് കാലവർഷം. ആറു മണിക്കൂറിന്റെ ഇടവേളയ്ക്ക് ശേഷം മഴ കനത്തു. ചെറിയ ഇടവേളയ‌്ക്കുശേഷം ജില്ലയിൽ മഴ ശക്തി പ്രാപിച്ചതോടെ നാടും നഗരവും വെള്ളത്തിലായി. ഇതിനാൽ ഡാമുകളും പുഴകളും നിറയാൻ തുടങ്ങി.
ആലത്തൂർ തരൂരിൽ ഒരാളെ ഒഴുക്കിൽപ്പെട്ട‌് കാണാതായി. ചൊവ്വാഴ്‌ച ഭാരതപ്പുഴയിൽ കാണാതായ പട്ടാമ്പി പാണ്ടിക്കാട് സ്വദേശി മൊയ്തീന്റെ മകൻ അബ്ദുൾ സലാമിനായി(34) തെരച്ചിൽ തുടരുന്നു. മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ 18 സെന്റീമീറ്റർ ഉയർത്തി. പാലക്കാട‌് നഗരവും പരിസരവും വെള്ളക്കെട്ടിനെത്തുടർന്ന‌് ദുരിതത്തിലാണ‌്. കൃഷി നശിക്കുമോ എന്ന ആശങ്കയും കർഷകർക്കുണ്ട‌്.

ഡാമിൽ വെള്ളം കൂടിയതിനെതുടർന്ന‌് ആനക്കൽ ആദിവാസി കോളനിയിലെ ഒരുകുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. ഡാമിൽ വെള്ളം കൂടയിതിനെ തുടർന്ന‌് ഷട്ടറുകൾ കുടുതൽ ഉയർത്തിയതിനാൽ കൽപാത്തി പുഴയിൽ വെള്ളം ഉയർന്നു. ഇതിനാൽ ആണ്ടിമഠം കോളനിയിലെ ഏഴ‌് കുടുംബങ്ങളെ സമീപത്തെ കല്യാണ മണ്ഡപത്തിലേക്ക‌് മാറ്റി പാർപ്പിച്ചു. ജില്ലയിലാകെ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട‌്. മലമ്പുഴ ഡാമിനു പുറമെ പോത്തുണ്ടി,മംഗലം, ആളിയാർ ഡാമുകളും തുറന്നിട്ടുണ്ട‌്. പുഴകളിൽ ഇറങ്ങരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻകൂടിയായ കലക്ടർ ഡി ബാലമുരളി അറിയിച്ചു. ഇനി മഴ ശക്തമായാൽ കാര്യങ്ങൾ നിയന്ത്രണ വിധേയമാകില്ലെന്ന ആശങ്കയുണ്ട്.












Click it and Unblock the Notifications