ഷോളയൂര്‍ ട്രൈബല്‍ ഹോസ്റ്റലിൽ വസ്ത്രം അഴിപ്പിച്ച സംഭവം; സബ് കലക്ടര്‍ പ്രാഥമിക അന്വേഷണം നടത്തി
പാലക്കാട്: അട്ടപ്പാടി ഷോളയൂര്‍ ട്രൈബല്‍ ഗേള്‍സ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികള്‍ സഹപാഠികള്‍ക്ക് മുന്നില്‍ വസ്ത്രം മാറാനിടയായ സംഭവത്തില്‍ അട്ടപ്പാടി നോഡല്‍ ഓഫീസറും ഒറ്റപ്പാലം സബ് കലക്ടറുമായ ഡി. ധര്‍മ്മലശ്രി ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പ്രാഥമിക അന്വേഷണം നടത്തി.
അട്ടപ്പാടിയില്‍ ഐ ടി ഡി പിയുടെ നിയന്ത്രണത്തില്‍ ഷോളയൂരില്‍ ഒമ്പതാം ക്ലാസ് വരെയുള്ള പെണ്‍കുട്ടികള്‍ക്കായും 10, 11, 12 ക്ലാസ് വരെയുള്ള പെണ്‍കുട്ടികള്‍ക്കായും രണ്ട് ഹോസ്റ്റലുകളാണ് പ്രവര്‍ത്തിക്കുന്നത്. ഒന്നാമത്തെ ഹോസ്റ്റലില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ എല്ലാ കുട്ടികളും (110 പേര്‍) പുതുതായി നിര്‍മ്മിച്ച രണ്ടാമത്തെ ഹോസ്റ്റലിലാണ് ഒരാഴ്ചയായി തത്ക്കാലം താമസിച്ചു വരുന്നത്.

തുടര്‍ച്ചയായ ദിവസങ്ങളില്‍ മഴ ആയതിനാല്‍ കുട്ടികളില്‍ ത്വക്ക് രോഗങ്ങള്‍ വര്‍ദിച്ചു വരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം വസ്ത്രങ്ങള്‍ പരസ്പരം മാറി ധരിക്കരുത് എന്ന് നിര്‍ദേശം നല്‍കിയിരുന്നതായി വിദ്യാര്‍ഥിനികളും ജീവനക്കാരും അറിയിച്ചിരുന്നു. എന്നാല്‍ ഇത് മാനിക്കാതെ വിദ്യാര്‍ത്ഥിനികള്‍ വസ്ത്രം മാറി ധരിച്ചതിനാല്‍ അത് തിരിച്ചു നല്‍കാന്‍ തത്സമയം അവിടെ ഉണ്ടായിരുന്ന ജീവനക്കാര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് കുട്ടികള്‍ സഹപാഠികളുടെ സാന്നിധ്യത്തില്‍ മേല്‍വസ്ത്രം മാറാന്‍ ഇടയായത് എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ അറിയുന്നതെന്ന് സബ് കലക്ടര്‍ അറിയിച്ചു.
സെപ്റ്റംബര്‍ 22 ന് വൈകിട്ട് എട്ടു മണിയോടെയാണ് സംഭവം.
സംഭവം സംബന്ധിച്ച് ഷോളയൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരിയാണെന്നും ഇത് കൂടാതെ വകുപ്പുതല അന്വേഷണവും നടക്കുന്നതായും സബ് കലക്ടര്‍ അറിയിച്ചു. നിലവില്‍ ഗേള്‍സ് ഹോസ്റ്റല്‍ ഒന്ന് നവീകരണം പൂര്‍ത്തിയായി കുട്ടികളെ തിരികെ മാറ്റിയിട്ടുണ്ട്. കുട്ടികള്‍ക്ക് ഇന്‍ഡോര്‍ ഗെയിംസ് സൗകര്യം, തുണി അലക്കുന്നതിന് സമയം എന്നിവ ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ, ഐ ടി ഡി പി മുഖേന കുട്ടികള്‍ക്ക് കൗണ്‍സിലിങ് കൊടുത്തതായും വരും ദിവസങ്ങളിലും കൗണ്‍സിലിങ് തുടരുമെന്നും സബ് കലക്ടര്‍ അറിയിച്ചു. എട്ട് വിദ്യാര്‍ത്ഥിനികളോടും ഹോസ്റ്റല്‍ ജീവനക്കാരോടും രക്ഷിതാക്കളോടും വിശദമായി സംസാരിക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയതായും ഓരോ ആഴ്ചയും ഷോളയൂര്‍ ടി ഇ ഒയും എല്ലാ മാസവും ഐ ടി ഡി പി അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസറും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമെന്നും സബ് കലക്ടര്‍ അറിയിച്ചു.












Click it and Unblock the Notifications