വിവാഹത്തിനായി ദുബായിൽ നിന്ന് പുറപ്പെട്ടു; കാത്തിരുന്നത് മരണം
പാലക്കാട്; മകൻ മുഹമ്മദ് റിയാസിന്റെ വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു മുണ്ടക്കോട്ടുകുർശ്ശി മോളൂരിലെ വട്ടപ്പറമ്പിൽ വീട്ടിൽ പിതാവ് നസ്റുദ്ദീനും മാതാവും സുമയ്യും. വെള്ളിയാഴ്ച മകൻ ദുബൈയിൽ നിന്നും എത്താൻ കാത്തിരിക്കുകയായിരുന്നു ഈ മാതാപിതാക്കൾ. എന്നാൽ ഇവരെ തേടിയെത്തിയതാകട്ടെ മകന്റെ മരണ വാർത്തയും. കരിപ്പൂരിലെ വിമാന അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരിൽ മകൻ റിയാസും (24) ഉണ്ടായിരുന്നു.
കോളജ് യൂണിയൻ ചെയർമാനായും പൊതുപ്രവർത്തകനായും നാട്ടിൽ സജീവ സാന്നിധ്യമായിരുന്നു റിയാസ് ഒന്നര വർഷം മുൻപാണ് ദുബൈയിലേക്ക് പോയത്. അവിടെ ഫാർമസിയിൽ ജോലി ചെയ്യുകയായിരുന്നു. സഹോദരനും സുഹൃത്തിനും ഒപ്പമാണ് വിവാഹത്തിനായി നാട്ടിലേക്ക് പുറപ്പെട്ടത്. കഴിഞ്ഞ മാസമായിരുന്നു വിവാഹം നടത്താൻ ഇരുന്നത്. എന്നാൽ ലോക് ഡൗണിനെ തുടർന്ന് വിവാഹം നീട്ടിവെയ്ക്കുകയായിരുന്നു.

അപകടത്തിൽ റിയാസിനൊപ്പമുണ്ടായിരുന്ന സഹോദരൻ നിസാമുദ്ദീനും അയൽവാസി ചോലാക്കുന്നത് വീട്ടിൽ മുഹമ്മദ് മുസ്തഫയ്ക്കും പരിക്കേറ്റിരുന്നു. നിസാമുദ്ദീൻ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും മുസ്തഫ കോഴിക്കോട് മെഡിക്കൽ കോളജിലും ചികിത്സയിലാണ്. റിയാസിന്റെ മൃതേദഹം മോളൂർ ജുമാ മസ്ജിദിൽ കബറടക്കി. നിയാസും നൈനഫെബിനുമാണ് മറ്റു സഹോദരങ്ങൾ.
അപകടത്തിൽ പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 18 പേരാണ് മരിച്ചത്. ആറ് ജീവനക്കാരടക്കം 190 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ലാന്റിങ്ങിനിടെ റെയിൽവേയിൽ നിന്ന് വിമാനം തെന്നിമാറുകയായിരുന്നു.












Click it and Unblock the Notifications