ഇന്ന് 2012 പുതിയ രോഗികൾ; പത്തനംതിട്ട ബി കാറ്റഗറിയിൽ.. നിയന്ത്രണങ്ങൾ ഇങ്ങനെ
പത്തനംതിട്ട; ജില്ലയെ ബി കാറ്റഗറിയിൽ ഉൾപ്പെടുത്തിയതായി കളക്ടർ ദിവ്യ എസ് അയ്യർ അറിയിച്ചു. ബി കാറ്റഗറിയിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മതപരമായ, സാമുദായിക പൊതുപരിപാടികള്‍ ഉള്‍പ്പെടെ യാതൊരുവിധ കൂടിചേരലുകളും അനുവദിക്കില്ലെന്ന് കളക്ടർ അറിയിച്ചു . മതപരമായ ആരാധനകള്‍ ഓണ്‍ലൈനായി മാത്രം നടത്തണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കുകയുള്ളു. നിലവിലെ കോവിഡ് 19 സാഹചര്യം കണക്കിലെടുത്ത് ജനുവരി 23, 30 (ഞായറാഴ്ച) എന്നീ തീയതികളില്‍ അവശ്യസര്‍വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂവെന്നും കളക്ടർ അറിയിച്ചു.

അതേസമയം രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതാകുമാരി അറിയിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്, പരമാവധി മുന്‍ കരുതലുകള്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കണമെന്നും ഡിഎംഒ അറിയിച്ചു.
മറ്റ് നിർദ്ദേശങ്ങൾ ഇങ്ങനെ-കടകളില്‍ ആള്‍ക്കൂട്ടം കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കുക, പ്രവേശന കവാടത്തില്‍ മാസ്‌ക് , സാനിട്ടൈസര്‍ എന്നിവയുടെ ഉപയോഗവും ലഭ്യതയും ഉറപ്പാക്കുക. തെര്‍മല്‍ സ്‌കാനറുകള്‍ ഉപയോഗിക്കുന്നത് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നു. കടകളില്‍ എസി പ്രവര്‍ത്തിപ്പിക്കാതിരിക്കുക. തൊഴിലാളികള്‍ നിര്‍ബന്ധമായും മാസ്‌കും ഗ്ലൗസും ഉപയോഗിക്കുക. പണം കൈമാറിയതിന് മുന്‍പും ശേഷവും കൈകള്‍ സാനിട്ടൈസ് ചെയ്ത് അണുവിമുക്തമാക്കുക.
കഴിവതും ഓണ്‍ലൈന്‍ മുഖേന പണം അടയ്ക്കുന്നതിന് പ്രോത്സാഹിപ്പിക്കുക. ചെറിയ ലക്ഷണങ്ങളുള്ള തൊഴിലാളികളേയും കടകളില്‍ നിന്ന് താത്കാലികമായി മാറ്റി നിര്‍ത്തുക. ഡോര്‍ ഹാന്‍ഡിലുകള്‍ കൃത്യമായ ഇടവേളകളില്‍ സാനിട്ടൈസ് ചെയ്ത് അണുവിമുക്തമാക്കുക. ഓഫറുകള്‍ പ്രഖ്യാപിച്ച് കടകളില്‍ ആള്‍ക്കൂട്ടം ഉണ്ടാക്കാതെ ഓണ്‍ലൈന്‍ ഓഫറുകള്‍ക്കായി പരിമിതപ്പെടുത്തുക. വ്യാപാര സ്ഥാപനങ്ങളില്‍ എത്തുന്ന പൊതുജനങ്ങളും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്. മുന്‍കൂട്ടി തയ്യാറാക്കിയ ലിസ്റ്റ് പ്രകാരം കടകളില്‍ എത്തുന്നത് കൂടുതല്‍ സമയം കടകളില്‍ ചിലവഴിക്കുന്നത് ഒഴിവാക്കാനാകും.
ജില്ലയിലെ രോഗവ്യാപന നിരക്ക് സംസ്ഥാന ശരാശരിയോട് അടുക്കുകയാണ്. രോഗവ്യാപനം അടിസ്ഥാനമാക്കി, സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട ബി കാറ്റഗറിയിലാണ് ജില്ല ഇപ്പോഴുള്ളത്. നിര്‍ദ്ദേശങ്ങളില്‍ പിഴവ് വരുത്തുന്നത് രോഗവ്യാപന തോത് വര്‍ധിക്കുന്നതിനും ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും കാരണമാകും. അതുകൊണ്ട് ജില്ലയിലെ തീവ്രവ്യാപനം കണക്കിലെടുത്ത് പ്രതിരോധമാര്‍ഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കണമെന്നും ഡിഎംഒ അറിയിച്ചു.
അതേസമയം ജില്ലയിൽ ഇന്ന് 2012 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ ആകെ 221809 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 1309 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 211934 ആണ്.പത്തനംതിട്ട ജില്ലക്കാരായ 8370 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 8157 പേര്‍ ജില്ലയിലും, 213 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 6275 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍
ശക്തമാക്കണം: മന്ത്രി വീണാ ജോര്‍ജ്
തദ്ദേശ സ്ഥാപനങ്ങള്‍ വാര്‍ഡുതലത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരെ പങ്കെടുപ്പിച്ച് നടത്തിയ ഓണ്‍ലൈന്‍ കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ എല്ലാവരും ശ്രദ്ധ പുലര്‍ത്തണം. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന് വലിയ പങ്കാണുള്ളത്. ജില്ലയില്‍ മാതൃകാപരമായ വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ നടത്തണം. വീടുകളില്‍ ഐസലേഷനില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായം നല്‍കണം. സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കണം. ആശുപത്രികളില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടിവരികയാണ്. ഓക്സിജന്‍ ഉത്പാദനത്തില്‍ ജില്ല സ്വയം പര്യാപ്തമാണ്. എല്ലാ ആശുപത്രികളിലും ആവശ്യമായ മരുന്നുകള്‍ ഉണ്ടെന്ന് ഉറപ്പാക്കും. ഫെബ്രുവരി പതിനഞ്ചോടു കൂടി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പുതിയ ഐസിയു സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.
'സാഹചര്യങ്ങൾ കഠിനമാകുമ്പോൾ തല ഉയർത്തിപിടിച്ച് തന്നെ നിൽക്കണം'..ചർച്ചയായി റിമ കല്ലിങ്കലിൻറെ ഫോട്ടോകൾ












Click it and Unblock the Notifications