'ഞാന്‍ അമ്മച്ചിയെ കൊണ്ടു' എന്ന് ബന്ധുവിന് കുറിപ്പ്; 92 കാരിയെ കൊലപ്പെടുത്തിയ 69 കാരന്‍ പിടിയില്‍
പത്തനംതിട്ട: കുമ്പഴിയില്‍ തൊണ്ണൂറ്റിരണ്ടു വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ സഹായിയ അറുപത്തിയൊമ്പത് വയസുകാരന്‍ പിടിയില്‍. കുമ്പഴ മനയത്ത് വീട്ടിൽ ജാനകിയമ്മയെ കൊലപ്പെടുത്തിയ കേസില്‍ തമിഴ്നാട് സ്വദേശിയായ മയില്‍ സ്വാമിയാണ് പിടിയിലായത്. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് തനിച്ചായ ജാനകിയമ്മയ്ക്ക് മക്കള്‍ ഏര്‍പ്പെടുത്തി നല്‍കിയിരുന്ന സഹായിയായിരുന്നു മയില്‍ സ്വാമി. ഇയാളുടെ ബന്ധുവായ ഒരു സ്ത്രീയും കഴിഞ്ഞ അഞ്ചുവര്‍ഷമായി സഹായിയായ കുമ്പഴയിലെ വീട്ടില്‍ താമസിച്ചു വരുന്നുണ്ടായിരുന്നു.

കിടപ്പു മുറിയില്‍
കഴിഞ്ഞ ദിവസം മൈലപ്രയിലെ സ്വന്തം വീട്ടിലേക്ക് പോയ ഭൂപതി തിങ്കളാഴ്ച തിരിച്ചെത്തിയപ്പോഴാണ് ജാനകിയമ്മയെ കിടപ്പു മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. ജാനകിയമ്മയുടെ കഴുത്തിന് മുറിവേറ്റിരുന്നു. അമ്മച്ചിയെ കൊല്ലുമെന്നും തുടര്‍ന്ന് ജയിലില്‍ പോകുമെന്നും മയില്‍ സ്വാമി വീട്ടില്‍ പലയിടത്തായി എഴുതിവെച്ചിരുന്നെന്ന് പൊലീസ് അറിയിച്ചു.

കുറിപ്പിൽ
തൊട്ടടുത്ത ബന്ധുവീട്ടിലെ സിറ്റൗട്ടിൽ പത്രത്തിനുള്ളിലും ഒരു തുണ്ട് കടലാസ് വെച്ചിരുന്നു. രാവിലെ മീന്‍ വാങ്ങിക്കാനായി പുറത്തിറങ്ങിയ ഈ വീട്ടിലെ സ്ത്രീയോട് നിങ്ങളുടെ വീട്ടിലെ പത്രത്തിൽ ഒരു കുറിപ്പ് വച്ചിട്ടുണ്ടെന്ന് മയിൽസാമി പറഞ്ഞിരുന്നു. കുറിപ്പിൽ ‘ഞാൻ അമ്മച്ചിയെ കൊണ്ടു' എന്നായിരുന്നു അക്ഷരത്തെറ്റോടെ എഴുതിയിരുന്നത്.

വിഷം കഴിച്ചിരുന്നു
വാതിൽ പൂട്ടി അകത്തിരുന്ന മയിൽസാമിയെ പൊലീസ് എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ മയില്‍ സ്വാമി വിഷം കഴിച്ചിരുന്നു. എലിവിഷം കഴിച്ചതിനെ തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലും പോലീസ് നിരീക്ഷണത്തിലും കഴിഞ്ഞുവരുന്ന പ്രതി മയില്‍സാമി അപകടനില തരണം ചെയ്തതായി ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു.

നിയമനടപടികള്‍
ഡിസ്ചാര്‍ജാകുന്ന മുറയ്ക്ക് തുടര്‍ന്നുള്ള നിയമനടപടികള്‍ കൈക്കൊള്ളുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
നാലുവര്‍ഷമായി കുമ്പഴ മനയത്തുവീട്ടില്‍ ജാനകിക്കു സഹായങ്ങളുമായി കഴിഞ്ഞുവരുകയായിരുന്നു മയില്‍സാമി. ജാനകിക്കു ഭക്ഷണം പാകം ചെയ്യുകയും വീടും പരിസരവും വൃത്തിയാക്കുകയും ചെയ്തുവന്ന അകന്ന ബന്ധു പുഷ്പയെന്ന ഭൂപതിയുമായുണ്ടായെന്നു പറയുന്ന തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലയെന്നു കരുതുന്നെന്നും പൊലീസ് വ്യക്തമാക്കുന്നു.

പിണക്കത്തിന്റെ പേരില്‍
മകളുടെ പ്രസവവുമായി ബന്ധപ്പെട്ടു ഭൂപതി തമിഴ്നാട്ടില്‍ പോയശേഷം കൊല്ലപ്പെട്ട ജാനകിയുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് മയില്‍സാമിയായിരുന്നു. ഭൂപതിയുമായുണ്ടായ പിണക്കത്തിന്റെ പേരില്‍ അവര്‍ക്കെതിരെ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന കത്തെഴുതിയ ശേഷമാണ് വയോധികയെ അരുംകൊല ചെയ്തത്. കുറിപ്പ് ബന്തവസിലെടുത്തതായും ശാസ്ത്രീയ പരിശോധനകള്‍ ഉള്‍പ്പെടെയുള്ള അന്വേഷണം നടത്തുമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.

അന്വേഷണം മുന്നേറുകയാണ്
കേസിന്റെ അപൂര്‍വത ഉള്‍ക്കൊണ്ടും, കുറ്റസമ്മതമൊഴി കേന്ദ്രീകരിച്ചും മറ്റും അന്വേഷണം മുന്നേറുകയാണെന്നും, പ്രതിയുടെ കൈയക്ഷരം ഇയാളുടെ തന്നെയാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും, അന്വേഷണസംഘത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിയിട്ടുണ്ടെന്നും ജില്ലാപോലീസ് മേധാവി വ്യക്തമാക്കി.
Recommended Video

അഭിപ്രായം തേടി
പത്തനംതിട്ട ഡിവൈഎസ്പി കെ. സജീവിന്റെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. ന്യുമാന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും, പോസ്റ്റ്മോര്‍ട്ടം നടത്തിയ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടറില്‍നിന്നും പോലീസ് ഇന്‍സ്‌പെക്ടര്‍ അഭിപ്രായം തേടിയിട്ടുണ്ടെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു.












Click it and Unblock the Notifications