'കാനം പിണറായിയുടെ അടിമ';വീണ്ടും വാളെടുത്ത് സിപിഐ, സിപിഎമ്മിനും രൂക്ഷവിമര്‍ശനം
പത്തനംതിട്ട: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ പത്തനംതിട്ട ജില്ലസമ്മേളനം.കാനം മുഖ്യമന്ത്രി പിണറായി വിജയന്‍റെ അടിമയെ പോലെ പ്രവർത്തിക്കുകയാണ്. എൽദോസ് എബ്രഹാമിനെ പോലീസ് തല്ലിയപ്പോൾ കാനം ന്യായീകരിച്ചു. പ്രതിപക്ഷത്ത് വരുമ്പോഴും കാനം ഇങ്ങനെ ന്യായീകരിക്കുമോ എന്നും ജില്ലാസമ്മേളനത്തിന്റെ പൊതുചർച്ചയിൽ വിമർശനമുയർന്നു.
അടൂരിൽ ചിറ്റയം ഗോപകുമാറിനെ തോൽപ്പിക്കാൻ സിപിഎമ്മിലെ ഒരു വിഭാഗം ശ്രമിച്ചു. പന്തളത്ത് ബിജെപി ജയിച്ചാലും സിപിഐ സ്ഥാനാർഥികൾ ജയിക്കരുതെന്ന് സിപിഎം വിചാരിച്ചു തുടങ്ങിയെന്നും ചർച്ചയിൽ നേതാക്കൾ വിമര്‍ശനമുയര്‍ത്തി.പന്തളം നഗരസഭയിലെ സിപിഐ സ്ഥാനാർഥികളുടെ നിസാര വോട്ട് തോൽവി സംഭവിച്ചത് കാലു വാരലിലാണെന്നും ആക്ഷേപമുയര്‍ന്നു.
വീണാ ജോര്‍ജിന് ഫോണ്‍ അലര്‍ജി, ശൈലജ ടീച്ചറിന്റെ കാലത്തെ നല്ലപേരുപോയി; സിപിഐ
മന്ത്രി വീണ ജോർജിന് ഫോൺ അലർജിയാണെന്നും ഔദ്യോഗിക നമ്പരിൽ വിളിച്ചാലും എടുക്കില്ലെന്നും വിമർശനം ഉയർന്നു.ആരോഗ്യ മന്ത്രിക്ക് വകുപ്പിൽ നിയന്ത്രണമില്ല.ശൈലജ ടീച്ചറിന്റെ കാലത്തെ നല്ല പേര് പോയെന്നും നേതാക്കൾ ആരോപിച്ചു. പത്ത് മണ്ഡലം കമ്മിറ്റികളില്‍ നിന്നാണ് വിമര്‍ശനമുയര്‍ന്നത്. ഇന്ന് രാവിലെ അവതരിപ്പിച്ച സംഘടനാറിപ്പോര്‍ട്ടിലും സിപിഎം നേതാക്കള്‍ക്കെതിരെ വിമര്‍ശനമുണ്ടായിരുന്നു.
ജില്ല സമ്മേളനത്തിന്‍റെ രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു.സിൽവർലൈൻ പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചത് ധാർഷ്ട്യത്തിലൂടെയാണെന്നായിരുന്നു പ്രധാന വിമര്‍ശനം അതിന്‍റെ തിരിച്ചടിയും സര്‍ക്കാര്‍ നേരിട്ടു. കെ റെയിൽ വിഷയം ശബരിമല പോലെ സങ്കീർണമാക്കിയെന്നും സമ്മേളനം വിമര്‍ശിച്ചു.
എംപ്ലോയ്‌മെന്റ് സംവിധാനത്തെ സിപിഎം നോക്കുക്കുത്തിയാക്കി. കുടുംബശ്രീയിൽ പോലും പിൻവാതിൽ നിയമനം നടത്തുന്നു. ഏറ്റവും കൂടുതൽ പ്രതിഷേധങ്ങൾ നടത്തിയിട്ടുള്ള മുഖ്യമന്ത്രി കറുത്ത മാസ്കിനോട് പോലും അസഹിഷ്ണുത കാണിക്കുന്നത് ജനാധിപത്യ രീതിയല്ലന്നും വിമര്‍ശനമുയര്‍ന്നു.മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചുള്ള വിവാദങ്ങൾ മുന്നണിയുടെ മുഖഛായയ്ക്കു കോട്ടമുണ്ടാക്കുന്നു. ഘടകകക്ഷി എന്ന പരിഗണന പോലും പലയിടത്തും സിപിഐക്ക് നൽകുന്നില്ലെന്നും സമ്മേളനത്തിൽ കുറ്റപ്പെടുത്തി.
സിപിഐ തിരുവനന്തപുരം ജില്ല സമ്മേളനത്തിലും മുഖ്യമന്ത്രിക്കെതിരെയും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും അംഗങ്ങള്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. വെളിയം ഭാർഗവന്റെയും സി.കെ.ചന്ദ്രപ്പന്റെയും പ്രവർത്തന രീതിയെ ചൂണ്ടിക്കാട്ടിയായിരുന്നു കാനം രാജേന്ദ്രനെതിരെ തിരുവനന്തപുരം ജില്ല സമ്മേളനത്തില്‍ പ്രതിനിധികള്‍ വിമര്‍ശനം ഉയര്‍ത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയനു കീഴ്‌പ്പെട്ടു പ്രവർത്തിക്കുന്നു എന്നത് തന്നെയായിരുന്നു കാനത്തിനെതിരെയുള്ള പ്രധാന ആക്ഷേപം.സംസ്ഥാന സെക്രട്ടറി ബന്ധനസ്ഥനാണ്. സർക്കാരിന്റെ തെറ്റായ നയങ്ങളെ വിമർശിക്കാൻ പാർട്ടി നേതൃത്വം ധൈര്യം കാട്ടുന്നില്ലന്നും വിമര്‍ശനമുയര്‍ന്നു. മറ്റൊരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയും പ്രവർത്തിക്കാത്ത തരത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പോക്കെന്നായിരുന്നു തിരുവനന്തപുരത്ത് അംഗങ്ങള്‍ ഉയര്‍ത്തിയ വിമര്‍ശനം.
പി.കെ.വാസുദേവൻ നായരെയും ഇ.കെ.നായനാരെയും പോലുള്ള കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാർ ഭരിച്ച നാടാണ് ഇതെന്ന് മുഖ്യമന്ത്രി ഓർക്കണമെന്നും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.എൽഡിഎഫ് സർക്കാരിനെ പിണറായി സർക്കാർ എന്ന ബ്രാൻഡിങ് ചെയ്യുകയാണെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇങ്ങനെയൊരു ബ്രാന്‍ഡിങ്ങിന് സിപിഎം ബോധപൂര്‍വം ശ്രമിക്കുന്നുവെന്നാണ് പ്രതിനിധികളുടെ ആരോപണം.
ഐ.എൻ.എസ്. വിക്രാന്ത് കാണാൻ മോഹൻലാൽ കൊച്ചിയിൽ, അഭിമാന നിമിഷമെന്ന് താരം...കാണാം ചിത്രങ്ങള്‍