അവസാന ദിവസങ്ങളിൽ സുരേന്ദ്രൻ എത്തിയില്ല, കോന്നിയെ കാത്തിരിക്കുന്നത്? പ്രവചനാതീത അടിയൊഴുക്കുകൾ
പത്തനംതിട്ട: തിരഞ്ഞെടുപ്പ് ദിവസം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രതികരണത്തോടെ ശബരിമല വിഷയം സജീവ ചര്‍ച്ച ആയിരുന്നു. ശബരിമല സ്ഥിതി ചെയ്യുന്ന കോന്നി മണ്ഡലത്തില്‍ ഇത് ആരെ ബാധിക്കുമെന്നത് പ്രവചനാതീതമാണ്.
പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചരണം തുടരുന്നു, മമതാ ബാനര്‍ജിയുടെ പ്രചാരണ ചിത്രങ്ങള്‍ കാണാം
കോന്നി ഇക്കുറി കേരളം ഉറ്റ് നോക്കുന്ന നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാണ്. കെ സുരേന്ദ്രന്‍ മത്സരിക്കാന്‍ എത്തിയതോടെയാണ് കോന്നി ശ്രദ്ധാ കേന്ദ്രമായി മാറിയത്. കോന്നിയില്‍ ഈ തിരഞ്ഞെടുപ്പിൽ അടിയൊഴുക്കുകള്‍ നടന്നതായാണ് വിലയിരുത്തലുകള്‍. അതിനിടെ ഇടത് സ്ഥാനാര്‍ത്ഥി കെയു ജനീഷ് കുമാറിന്റെ വെളിപ്പെടുത്തൽ ചര്‍ച്ചയായിരിക്കുകയാണ്.

കോട്ട തകർത്ത് ജനീഷ്
യുഡിഎഫിന്റെ കുത്തക സീറ്റായിരുന്നു ഏറെക്കാലം കോന്നി. കൃത്യമായി പറഞ്ഞാല്‍ 23 വര്‍ഷക്കാലം യുഡിഎഫ് വിജയിച്ച് പോന്ന മണ്ഡലം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോന്നി എംഎല്‍എ ആയിരുന്ന അടൂര്‍ പ്രകാശ് മത്സരിച്ച് വിജയച്ച പശ്ചാത്തലത്തില്‍ നിയമസഭയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ വന്‍ അട്ടിമറിയാണ് നടന്നത്. ഡിവൈഎഫ്‌ഐ നേതാവ് അഡ്വ.കെയു ജനീഷ് കുമാറിലൂടെ ഇടതുമുന്നണി കോന്നി പിടിച്ചടക്കി.

ജനകീയനായ എംഎൽഎ
ഒന്നര വര്‍ഷക്കാലം മാത്രമാണ് കോന്നിയില്‍ എംഎല്‍എ ആയിരുന്നത് എങ്കിലും ജനകീയനാവാന്‍ ജനീഷ് കുമാറിന് സാധിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. കുറഞ്ഞ കാലം കൊണ്ടുളള മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളിലും പ്രളയവും കൊവിഡും അടക്കമുളള പ്രതിസന്ധി ഘട്ടങ്ങളിലെ ഇടപെടലുകളും എംഎല്‍എ എന്ന നിലയ്ക്ക് ജനീഷ് കുമാറിന് കയ്യടി നേടിക്കൊടുത്തു.

കോന്നിയിലെ അടിയൊഴുക്കുകൾ
അതുകൊണ്ട് തന്നെയാണ് മണ്ഡലം നിലനിര്‍ത്താന്‍ ഇത്തവണയും സിപിഎം ജനീഷ് കുമാറിനെ തന്നെ ഇറക്കിയത്. നേരിയ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് കോന്നി നിലനിര്‍ത്തും എന്നാണ് സര്‍വ്വേ ഫലങ്ങള്‍. എന്നാല്‍ യുഡിഎഫിന്റെ ശക്തനായ സ്ഥാനാര്‍ത്ഥി റോബിന്‍ പീറ്ററിന്റെയും ബിജെപിയുടെ കെ സുരേന്ദ്രന്റെയും സാന്നിധ്യം മണ്ഡലത്തില്‍ സൃഷ്ടിച്ചിരിക്കുന്ന അടിയൊഴുക്കുകള്‍ ചിലപ്പോള്‍ പ്രവചനങ്ങളെ അട്ടിമറിച്ചേക്കാം.

യുഡിഎഫും ബിജെപിയും ഒത്തുകളിച്ചോ
കോന്നിയില്‍ ഇത്തവണ 71.42 ശതമാനം ആണ് പോളിംഗ് നടന്നിരിക്കുന്നത്. വോട്ടെടുപ്പിന് ശേഷം ബൂത്ത് തലത്തിലുളള കണക്കുകള്‍ വന്നതിന്റെ പശ്ചാത്തലത്തില്‍ ജനീഷ് കുമാര്‍ നടത്തിയ പ്രതികരണം മണ്ഡലത്തില്‍ ഫലം പ്രവചനാതീതമാണെന്ന വാദത്തെ ഉറപ്പിക്കുന്നതാണ്. കോന്നിയില്‍ യുഡിഎഫും ബിജെപിയും ഒത്തുകളിച്ചിട്ടുണ്ട് എന്നാണ് ജനീഷ് കുമാര്‍ ആരോപിക്കുന്നത്.
Recommended Video


ബിജെപി ക്യാമ്പ് നിശബ്ദം
തിരഞ്ഞെടുപ്പില്‍ കോന്നിയില്‍ ബിജെപി ക്യാമ്പ് സജീവമായിരുന്നില്ലെന്ന് ജനീഷ് കുമാര്‍ ചൂണ്ടിക്കാണിക്കുന്നു. മഞ്ചേശ്വരം കൂടാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലമാണ് കോന്നി. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ കോന്നിയില്‍ നിന്ന് ലഭിച്ച വോട്ടിലാണ് ബിജെപി ഇത്തവണ പ്രതീക്ഷ വെയ്ക്കുന്നത്. എന്നാല്‍ പ്രചാരണത്തിന്റെ അവസാന ദിവസങ്ങളില്‍ ബിജെപി ക്യാമ്പ് നിശബ്ദമായിരുന്നുവെന്നാണ് ജനീഷ് പറയുന്നത്.

സുരേന്ദ്രന്‍ മണ്ഡലത്തില്‍ വന്നില്ല
തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ഛസ്ഥായിയില്‍ എത്തേണ്ട അവസാന ദിവസങ്ങളില്‍ കെ സുരേന്ദ്രന്‍ മണ്ഡലത്തില്‍ വന്നിട്ട് പോലും ഇല്ലെന്നും ജനീഷ് കുമാര്‍ ചൂണ്ടിക്കാണിക്കുന്നു. മണ്ഡലത്തിലെ ഇടത് മുന്നണിയുടെ വോട്ടുകള്‍ എല്ലാം തന്നെ പോള്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഇടത് ശക്തി കേന്ദ്രങ്ങളില്‍ നിന്നെല്ലാം തന്നെ മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നും ജനീഷ് കുമാര്‍ ചൂണ്ടിക്കാണിക്കുന്നു.

പോളിംഗ് കുറവ്
എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന തണ്ണിത്തോട്, മൈലപ്ര പോലുളള പഞ്ചായത്തുകളില്‍ പോളിംഗ് ശതമാനം ഇത്തവണ കുറവാണ്. ഇത് യുഡിഎഫിന്റെയും ബിജെപിയുടേയും ഒത്തുകളിയുടെ സൂചനയാണെന്നാണ് ജനീഷ് കുമാര്‍ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം മണ്ഡലത്തിലെ ഉറച്ച ഇടത് വോട്ടുകളിലൂടെ തന്നെ ഇത്തവണ വിജയം നിലനിര്‍ത്താനാവും എന്നുളള പ്രതീക്ഷയിലാണ് ഇടത് ക്യാമ്പ്.
സ്വിമ്മിംഗ് പൂളില്‍ ഗ്ലാമറസായി സീസല്‍ ശര്‍മ, ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications