കൈരളി ഓണം ക്രാഫ്റ്റ് ഫെയർ 2018 ന് തുടക്കം
പത്തനംതിട്ട: നവധാന്യ ഗണപതി വിഗ്രഹം മുതൽ കൈത്തറി, കരകൗശല ഉൽപ്പന്നങ്ങളുടെ വൈവിദ്ധ്യങ്ങളുമായി സംസ്ഥാന കരകൗശല വികസന കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കൈരളി ഓണം ക്രാഫ്റ്റ് ഫെയർ 2018 ന് പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ തുടക്കമായി. പത്ത് ദിവസം നീണ്ടുനിൽക്കുന്ന മേളയുടെ ഉദ്ഘാടനം പത്തനംതിട്ട നഗരസഭ അദ്ധ്യക്ഷ രജനി പ്രദീപ് നിർവഹിച്ചു.
നഗരസഭ വൈസ്‌ചെയർമാൻ പി.കെ ജേക്കബ് ആദ്യ വിൽപ്പന നടത്തി. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ജമ്മുകാശ്മീർ തുടങ്ങി 12 സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗീകൃത കൈത്തറി, കരകൗശല ഉത്പാദകരുടെ അമ്പതോളം സ്റ്റാളുകളാണ് കൈരളി ഓണം ക്രാഫ്റ്റ് ഫെയറിൽ പങ്കെടുക്കുന്നത്. ഓണത്തിന് മുന്നോടിയായി നടക്കുന്ന പ്രദർശന വിപണന മേളയിൽ പൂർണമായും കൈകൊണ്ട് നെയ്തുണ്ടാക്കുന്ന കൈത്തറി സാരികൾ, കാത്താവർക്ക്, ജൂട്ട് സിൽക്ക്, ബംഗാൾ കോട്ടൺ സാരികൾ, രാജസ്ഥാൻ കോട്ടൺ വെജിറ്റബിൾ ഡൈ നാച്വറൽ ഓർഗാനിക് പ്രിന്റ് സാരികൾ, ആന്ധ്ര ബ്ലോക്ക് പ്രിന്റ് കലങ്കാരി വർക്ക് സാരികൾ, ബിഹാർ ഭാഗൽപ്പുരി സിൽക്ക് സാരികൾ, ചുരിദാർ മെറ്റീരിയലുകൾ, മീററ്റ് ഖാദി റെഡിമെയ്ഡ് ഷർട്ടുകൾ,കോട്ടൺ സമ്മർ കൂൾ വസ്ത്രങ്ങൾ, കുർത്തകൾ, ഷാളുകൾ, തുടങ്ങിയവയും രാജസ്ഥാൻ പാനിപ്പട്ട് ബെഡ്ഷീറ്റുകൾ, തിരുപ്പൂർ ബനിയൻ വസ്ത്രങ്ങൾ, ഡെൽഹിയിൽ നിന്നുള്ള സോഫാബാക്ക് സെറ്റുകൾ, പാറശാലയിൽ നിന്നുള്ള ഹാൻഡ് എംബ്രോയിഡറി കോട്ടൺ സോഫാ കവറുകൾ, ടേബിൾ ക്ലോത്തുകൾ എന്നിവയും വിൽപ്പനയ്ക്കുണ്ട്. 380 രൂപ മുതൽ സാരികൾ ലഭ്യമാണ്.

300 രൂപ മുതലാണ് കോട്ടൺ ഷർട്ടുകളുടെ വില. ആറന്മുള കണ്ണാടി, കർണാടക ലതർ ബാഗുകൾ, ഹൈദരാബാദ് പേൾ, ജയ്പൂർ പ്രഷ്യസ് സെമിപ്രഷ്യസ് സ്റ്റോൺ ആഭരണങ്ങൾ, സ്ഫടികം, രുദ്രാക്ഷമാലകൾ, ചന്നപ്പട്ടണ വുഡൺ കളിപ്പാട്ടങ്ങൾ, തമിഴ്‌നാട്ടിൽ നിന്നുള്ള പനയോല, വാഴനാര് എന്നിവയിൽ ചെയ്‌തെടുത്ത ഉൽപ്പന്നങ്ങൾ, ചന്ദന, ആയുർവേദിക് കൊതുകുതിരികൾ എന്നിവയും മേളയിലുണ്ട്. കരകൗശല കോർപ്പറേഷന്റെ ഷോറൂമിൽ നിന്നും കൊണ്ടുവന്നിട്ടുള്ള കേരളത്തിലെ മാസ്റ്റർ ക്രാഫ്റ്റ്‌സ്മാൻമാരുടെ ഈട്ടി, തേക്ക്, സിഫാർ തടികളിൽ തീർത്ത ശിൽപ്പങ്ങൾ,ഗൃഹാലങ്കാര വസ്തുക്കൾ, വീൽ ക്ലോക്കുകൾ, ഗിഫ്റ്റ് സാധനങ്ങൾ എന്നിവയും മേളയിലുണ്ട്. ഹാൻഡിക്രാഫ്റ്റ് കോർപ്പറേഷൻ മാർക്കറ്റിംഗ് മാനേജർ എം മോഹൻദാസ്, കൈരളി മാനേജർ റ്റോമി സെബാസ്റ്റിയൻ, അസിസ്റ്റന്റ് മാനേജർമാരായ അനിരാജ്, എസ്.സുധീർ തുടങ്ങിയവരാണ് മേളയ്ക്ക് നേതൃത്വം നൽകുന്നത്. മേള ഓഗസ്റ്റ് നാലിന് സമാപിക്കും.












Click it and Unblock the Notifications