തിരുവല്ലയിലെ ഗതാഗതപ്രശ്‌നം; കോൺഗ്രസ് മാർച്ച്.... മന്ത്രിക്കെതിയുള്ള മുന്നറിയിപ്പ്!!
തിരുവല്ല: രൂക്ഷമായ തിരുവല്ല പട്ടണത്തിലെ ഗതാഗതപ്രശ്‌നം പരിഹരിക്കാത്തതിൽ പ്രതിക്ഷേധിച്ച് കോൺഗ്രസിന്റെ നേത്യത്വത്തിൽ നടത്തിയ മാർച്ച് മന്ത്രി മാത്യു ടി തോമസിനെതിരെയുള്ള മുന്നറിയിപ്പായി മാറി. നൂറ് കണക്കിന് പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ തിരുവല്ലയിലെ നീറുന്ന പ്രശ്‌നങ്ങൾ ഉയർത്തിയുള്ള മുദ്രാവാക്യങ്ങളാണ് ഉയർന്നത്.
തിരുവല്ലയിലെ ഏറ്റവും രൂക്ഷമായ പ്രശ്‌നമാണ് റോഡ് തകർച്ചയും ഗതാഗത തടസവും. തിരുവല്ല പോസ്റ്റോഫീസ് പടി മുതൽ രാമൻചിറ ഇറക്കം വരെ റോഡ് പൂർണ്ണമായും തകർന്ന് കിടക്കുകയാണ്. കെ എസ് ടി പി റോഡ് നിർമ്മാണം നടത്താത്ത സ്ഥലവും തിരുവല്ല പട്ടണം മാത്രമാണ്. എന്നിട്ടും റോഡ് പണി നടത്തിക്കുവാനോ ഗതാഗതപ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിനോ സ്ഥലം എം എൽ എ കൂടിയായ മന്ത്രി മാത്യു ടി തോമസ് അനങ്ങാതിരിക്കുന്നതിലുള്ള പ്രതിക്ഷേധമാണ് ഇന്നലെ തിരുവല്ല പട്ടണത്തിൽ നടന്നത്.
ബൈപാസിന്റെ നിർമ്മാണം പൂർത്തിയായാൽ തിരുവല്ലയിലെ ഗതാഗതപ്രശ്‌നത്തിന് ഒരു പരിധി വരെ മോചനം ലഭിക്കും. ബൈപാസിന്റെ നിർമ്മാണം ഇപ്പോൾ തടസപ്പെട്ടിട്ട് ഒന്നര വർഷം കഴിഞ്ഞു. എന്നിട്ടും അത് പുനരാരംഭിക്കാതെ ഒളിച്ചോടുന്ന സമീപനമാണ് മന്ത്രി നടത്തുന്നത്. ഇങ്ങനെ തിരുവല്ലയെ സാരമായി ബാധിക്കുന്ന പ്രശ്‌നങ്ങളിൽ നിന്ന് മന്ത്രി ഒളിച്ചോടുന്നതിൽ പ്രതിക്ഷേധിച്ച് നടത്തിയ മാർച്ച് മന്ത്രിക്കെതിരെ പ്രതിക്ഷേധം ഉയരുന്നതായി മാറി.
തിരുവല്ല കച്ചേരി പടിക്കൽ നിന്ന് ആരംഭിച്ച മാർച്ച് കെ പി സി സി നിർവ്വാഹക സമിതി അംഗം പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസ്, മഹിള കോൺഗ്രസ്, കെ എസ് യു തുടങ്ങിയ പോഷക സംഘടനകളിലെയും നേതാക്കളും പ്രവർത്തകരും ഗതാഗത തടസമില്ലാതെ റോഡിന്റെ തകർച്ചയുള്ള രാമൽച്ചിറ വരെ എത്തി അവിടെ നിന്നും കെ എസ് ആർ ടി സി ജംഗ്ഷനിൽ എത്തി സമാപിച്ചു. തുടർന്ന് ഡിസിസി പ്രസിഡന്റ് ബാബൂ ജോർജ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ആർ ജയകുമാർ അധ്യക്ഷത വഹിച്ചു.