തിരുവല്ല നിയോജകമണ്ഡലത്തിലെ റോഡുകൾ ഉടൻ പുനരുദ്ധരിക്കും : മന്ത്രി ജി സുധാകരൻ
പത്തനംതിട്ട: റോഡ് നിർമ്മാണ പുനരുദ്ധാരണ കാര്യങ്ങളിൽ തിരുവല്ല നിയോജകമണ്ഡലത്തിന് മുന്തിയ പരിഗണനയാണു നൽകി വരുന്നതെന്ന് മന്ത്രി ജി. സുധാകരൻ അറിയിച്ചു. ജലവിഭവവകുപ്പു മന്ത്രി മാത്യു ടി. തോമസിന്റെ അഭ്യർത്ഥന പ്രകാരം അദ്ദേഹത്തിന്റെ വസതിയിൽ വിളിച്ചുചേർത്ത പൊതു മരാമത്ത്, കെ.എസ്.ടി.പി., റോഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനി കേരള ഉദ്യോഗസ്ഥരുടെ യോഗത്തിൽ തിരുവല്ല മണ്ഡലത്തിലെ റോഡുകളെ സംബന്ധിച്ച അവലോകനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഈ സർക്കാർ അധികാരത്തിലെത്തി രണ്ടുവർഷം പിന്നിടുമ്പോൾ തന്നെ മുന്നൂറു കോടി രൂപയുടെ പദ്ധതികൾ മണ്ഡലത്തിനായി അനുവദിച്ചുകഴിഞ്ഞു. അതിനും പുറമേ ശബരിമല റോഡ് വികസനത്തിനായി ഇരുനൂറു കോടി രൂപ അനുവദിക്കുന്നതിൽ അറുപതു കോടിയും പത്തനംതിട്ട ജില്ലയ്ക്കും അതിൽത്തന്നെ പത്തുകോടിയോളം രൂപ തിരുവല്ല നിയോജകമണ്ഡലത്തിനുമാണു ലഭിക്കുക.

ഇവയുടെ നിർമാണ പ്രവർത്തനങ്ങൾ ഡിസംബറിന് മുമ്പ് പൂർത്തീകരിക്കും. എം.സി. റോഡിന്റെ തിരുവല്ല ടൗൺ ഭാഗം പുതിയതായി നിർമ്മിക്കുന്നതിന് ലോകബാങ്കിന്റെ അനുമതി ആയിക്കഴിഞ്ഞു. കെ.എസ്.ടി.പി.യാണ് ചെങ്ങന്നൂർ മുതൽ ഏറ്റുമാനൂർ വരെയുള്ള നിർമ്മാണം ഏറ്റെടുത്തിരുന്നത്. അതിൽ തിരുവല്ല മഴുവങ്ങാട് ചിറ മുതൽ രാമൻചിറ വരെയുള്ള ഭാഗത്തിനു സമാന്തരമായ ബൈപ്പാസ് മാത്രമേ നേരത്തെ കെ.എസ്.ടി.പി ഏറ്റെടുത്തിരുന്നുള്ളൂ.
ഇപ്പോൾ ടൗൺ ഭാഗം കൂടി ഏറ്റെടുപ്പിച്ചിരിക്കുകയാണ്. എട്ടര കോടി രൂപ ചെലവു വരുന്ന ഈ പ്രവൃത്തിക്കാണ് ലോക ബാങ്കിന്റെ അനുമതി ലഭിച്ചിട്ടുള്ളത്. സെപ്തംബർ 27നാണ് ടെൻഡർ സമർപ്പിക്കുന്നതിനുള്ള കാലാവധി അവസാനിക്കുന്നത്. ടെൻഡർ നടപടികൾ പൂർത്തിയായാലുടൻ നിർമാണം ആരംഭിക്കും.
ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനാണ് രാമൻചിറ ഭാഗത്ത് ഇന്റർലോക്ക് ഉൾപ്പെടെ താൽക്കാലിക അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കുന്നത്. ആറന്മുള വള്ളംകളി പ്രമാണിച്ചുള്ള ഉപരാഷ്ട്രപതിയുടെ സന്ദർശത്തോടനുബന്ധിച്ച് വിവിഐപി പരിഗണന നൽകി പ്രത്യേക ഫണ്ടുപയോഗിച്ച് ടൗണിന്റെ അറ്റകുറ്റപ്പണി പൂർണ്ണമായി നിർവഹിക്കും. കെ.എസ്.ടി.പി. തന്നെ ഏറ്റെടുത്തിട്ടുള്ള അമ്പലപ്പുഴ നിന്നും പൊടിയാടി വഴിയുള്ള റോഡ് തിരുവല്ല കുരിശുകവല വരെയാണ്.
നിരവധി സാങ്കേതികത്വങ്ങൾ പൂർത്തിയാക്കി വേണം വൻതുകയ്ക്കുള്ള പല പദ്ധതികളും നടപ്പിലാക്കാൻ. ചില സ്ഥലങ്ങളിൽ സ്ഥലമെടുപ്പ് നടത്തി മാത്രമേ ആ റോഡിന്റെ നിർമ്മാണം പൂർത്തിയാക്കാൻ കഴിയൂ. കാലതാമസം ഒഴിവാക്കാൻ കഴിയാത്ത അങ്ങനെയുള്ള റോഡുകളുടെ കാര്യത്തിൽ, ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുക്കണമെന്ന മന്ത്രി മാത്യു ടി. തോമസിന്റെ ആവശ്യം പരിഗണിച്ച് അധികച്ചെലവ് ഏറ്റെടുത്തുപോലും തൽക്കാലത്തേക്കുള്ള അറ്റകുറ്റപ്പണികൾ നടത്തുന്നതിന് നടപടി സ്വീകരിച്ചു.
കെ.എസ്.ടി.പി. റോഡുകൾ, കിഫ്ബി പദ്ധതിയിൽപ്പെട്ട റോഡുകൾ, പൊതുമരാമത്ത് വകുപ്പ് സ്വന്തമായി ചെയ്യുന്ന റോഡുകൾ എന്നിവ പൂർത്തിയാകുന്നതോടെ സംസ്ഥാനത്ത് ഏറ്റവും മികച്ച റോഡുകളുള്ള മണ്ഡലങ്ങളിലൊന്നായി രണ്ടു വർഷത്തിനകം തിരുവല്ല മാറുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ഏറ്റവും മികച്ച പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസുകളിലൊന്ന് തിരുവല്ലയിൽ പൂർത്തിയായിക്കഴിഞ്ഞ കാര്യവും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ അഭ്യർത്ഥന മാനിച്ച് യോഗം വിളിക്കുകയും വിശദമായ വിലയിരുത്തൽ നടത്തുകയും ചെയ്തതിന് പൊതുമരാമത്തുമന്ത്രിയോടുള്ള കടപ്പാട് തിരുവല്ലക്കാർക്കുവേണ്ടി അറിയിക്കുന്നതായി മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. എല്ലാ പദ്ധതികളും പറഞ്ഞ രീതിയിൽ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് എല്ലാ ഉദ്യോഗസ്ഥരുടെയും സഹകരണം ഉണ്ടാകണമെന്നും അദ്ദഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications