ഏറ്റവും കൂടുതല്‍ മഴ അയിരൂർ; പെയ്തിറങ്ങിയത് 154.2 മി.മി മഴ: ചുങ്കപ്പാറയില്‍ കോടികളുടെ നാശനഷ്ടം
തിരുവനന്തപുരം: പത്തനംതിട്ടയില്‍ കഴിഞ്ഞ ദിവസമുണ്ടായത് മിന്നല്‍ പ്രളയം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട അയിരൂരിലായിരുന്നു. 154.2 മില്ലിമീറ്റർ മഴയാണ് അഞ്ചു മണിക്കൂറിനിടെ ഇവിടെ പെയ്തിറങ്ങിയത്. കനത്ത മഴയില്‍ തിരുവല്ല റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പടേയുള്ള ഭാഗങ്ങളില്‍ വെള്ളം കയറി. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കക്കി അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. പമ്പ, അച്ചൻകോവിൽ ആറ്റുതീരങ്ങളിൽ ജാഗ്രതാനിർദേശമുണ്ട്.
പത്തനംതിട്ടയുടെ മലയോര മേഖലകളിലാണ് മഴ തുടരുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മഴക്കെടുതിയിൽ ഒരാൾകൂടി മരിച്ചു. പത്തനംതിട്ട എസ് പി ഓഫീസിന് സമീപത്തെ വെള്ളക്കെട്ടില്‍ വീണ് ബൈക്ക് യാത്രികനായ പീരുമേട് സ്വദേശി സജീവാണ് മരിച്ചത്. ബൈക്കില്‍ കൂടെയുണ്ടായിരുന്നു സതീഷ് എന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ശബരിമലയിൽ ഉൾവനത്തിൽ ഉരുൾപ്പൊട്ടിയതിനെ തുടർന്ന് പമ്പ ത്രിവേണിയിൽ വെള്ളം കയറി. മുൻ കരുതലിന്റെ ഭാഗമായി ആരക്കോണത്ത്നിന്നുള്ള എന്‍ ഡി ആര്‍ എഫ് സംഘം ഇന്ന് ജില്ലയിലെത്തും. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം പരീക്ഷകള്‍ക്ക് മാറ്റമില്ല. ഗവി പാതയില്‍ അരണമുടിയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് കോഴഞ്ചേരി, മല്ലപ്പള്ളി താലൂക്കുകളിലായി രണ്ടു വീതം ആകെ നാലു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 17 കുടുംബങ്ങളിലെ 63 പേരാണ് നാലു ക്യാമ്പുകളിലായി കഴിയുന്നത്. കോഴഞ്ചേരി താലൂക്കിലെ രണ്ടു ക്യാമ്പുകളിലായി 11 കുടുംബങ്ങളിലെ 41 പേരും മല്ലപ്പള്ളി താലൂക്കിലെ രണ്ടു ക്യാമ്പുകളിലായി ആറു കുടുംബങ്ങളിലെ 22 പേരും കഴിയുന്നു. തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളില്‍ രണ്ടു വീതവും കോന്നി താലൂക്കില്‍ ഒന്നും ഉള്‍പ്പെടെ ആകെ അഞ്ചു വീടുകള്‍ ഭാഗികമായി തകര്‍ന്നു.
സാരിയില്‍ അതിമനോഹരിയാണ് ദില്‍ഷ പ്രസന്നന്‍: ക്യൂട്ട്നെസ്സിനും ഒരു കുറമില്ല, പുത്തന്‍ ചിത്രങ്ങള്‍ കാണം

അതേസമയം, കനത്ത മഴയെ തുടര്‍ന്ന് ചുങ്കപ്പാറയില്‍ വെള്ളം കയറി ഉണ്ടായ നാശനഷ്ടം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ മഴക്കെടുതിയും തുടര്‍നടപടികളും വിലയിരുത്തുന്നതിന് ഓണ്‍ലൈനായി ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

തോടുകളും നീര്‍ച്ചാലുകളും നിറഞ്ഞു വീടുകളിലും, കടകളിലും വെള്ളം കയറുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പുഴകള്‍, വെള്ളക്കെട്ടുകള്‍, തോടുകള്‍ എന്നിവയില്‍ ആരും കുളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും ഇറങ്ങരുത്. എല്ലാവരും ജാഗ്രത പുലര്‍ത്തണം. അപകട സാധ്യതാ മുന്നറിയിപ്പുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ മാറി താമസിക്കണം. ഇലന്തൂരില്‍ റോഡിന്റെ വശം ഇടിഞ്ഞത് പൊതുമരാമത്ത് നിരത്തുവിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധിക്കണം. ഇതേപോലെ മറ്റെവിടെ എങ്കിലും റോഡ് അപകടാവസ്ഥയിലുണ്ടോയെന്നും പരിശോധിക്കണം. എല്ലാ വകുപ്പുകളും പ്രവര്‍ത്തന സജ്ജമായുണ്ട്. പോലീസ്, ഫയര്‍ഫോഴ്‌സ് ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രികള്‍ എന്നിവ സജ്ജമാണെന്നും മന്ത്രി പറഞ്ഞു.

ചുങ്കപ്പാറയിലെ 63 കടകളില്‍ വെള്ളം കയറിയിട്ടുണ്ടെന്നും ഓണത്തിനായി സംഭരിച്ചിരുന്ന സാധനങ്ങള്‍ നശിച്ചതായും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ചുങ്കപ്പാറയ്ക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് തയാറാക്കണമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. ചുങ്കപ്പാറ ടൗണിലെ കടകളിലെ മുഴുവന്‍ സാധനങ്ങളും നശിച്ചെന്നും എംപി പറഞ്ഞു. വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് സ്‌കൂളിലെ ശുചിമുറി കെട്ടിടം ഇടിഞ്ഞിട്ടുണ്ടെന്നും ഇവിടെ കൂടുതല്‍ നാശനഷ്ടം സംഭവിക്കാതിരിക്കുന്നതിന് ആവശ്യമായ മുന്‍കരുതല്‍ വകുപ്പ് തലത്തില്‍ സ്വീകരിക്കണമെന്നും അഡ്വ. മാത്യു ടി തോമസ് എംഎല്‍എയും പറഞ്ഞു












Click it and Unblock the Notifications