ശബരിമലയില്‍ പോവണമെന്നില്ല, 1000 രൂപ അടച്ചാല്‍ 4 കുപ്പി അരവണ ഉള്‍പ്പടെ വീട്ടിലെത്തും: ഏഴ് ദിവസം മതി
പത്തനംതിട്ട: സ്വാമി അയ്യപ്പന്‍, സന്നിധാനം പി.ഓ, 689713 എന്ന ശബരിമല സന്നിധാനത്തെ പോസ്റ്റ് ഓഫീസ് 60 വയസിലേക്ക്. 1963 ല്‍ ആണ് സന്നിധാനം പോസ്റ്റ് ഓഫീസ് നിലവില്‍ വരുന്നത്. രാഷ്ട്രപതി കഴിഞ്ഞാൽ രാജ്യത്ത് തപാൽ പിൻകോഡുള്ള 'വ്യക്തി' ശബരിമല അയ്യപ്പനു മാത്രമാണ്. എല്ലാ സമയത്തും സജീവമായിരിക്കുന്ന പോസ്റ്റ് ഓഫീസ് അല്ല ശബരിമലയിലേത്. മണ്ഡല മകരവിളക്ക് തീർഥാടന കാലത്തു മാത്രമാണ് അയ്യപ്പസ്വാമിയുടെ പിൻകോഡും സന്നിധാനം തപാൽ ഓഫിസും സജീവമാകുന്നത്. ഉത്സവകാലം കഴിയുന്നതോടെ പിൻകോഡ് നിർജീവമാകും. ഇപ്പോഴിതാശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനം ആരംഭിച്ചതോടെ സന്നിധാനം പോസ്റ്റ് ഓഫീസിന്റെ പ്രവര്‍ത്തനം സജീവമായിരിക്കുകയാണ്.

തപാല്‍ പ്രസാദ വിതരണം പുനരാരംഭിച്ചതോടെ കഴിഞ്ഞ 15 ദിവസത്തിനകം 208 ഓര്‍ഡറുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സന്നിധാനം പോസ്റ്റ് ഓഫീസിന് ലഭിച്ചത്. ഇതുവഴി 1,34,800 രൂപ സമാഹരിച്ചു. ഓണ്‍ലൈന്‍ പ്രസാദ വിതരണത്തിന് മൂന്ന് കിറ്റുകളാണ് ഉള്ളത്; 520 രൂപ കിറ്റില്‍ ഒരു അരവണയും , 960 രൂപ കിറ്റില്‍ നാല് അരവണയും, 1760 രൂപ കിറ്റില്‍ 10 അരവണയും ഉണ്ടാകും. കൂടാതെ എല്ലാ കിറ്റിലും നെയ്യ്, കുങ്കുമം, മഞ്ഞള്‍, വിഭൂതി എന്നിവയും പ്രത്യേകം പാക്ക് ചെയ്യും.
ഇംഗ്ലീഷ് ഫുട്ബോള്‍ താരത്തിന് ലോട്ടറി അടിച്ചത് 10 കോടി: ജോലി ഉപേക്ഷിച്ചു, ഒരു വർഷം വീട്ടിലിരുന്നില്ല

രാജ്യത്തിന്റെ ഏത് പോസ്റ്റ് ഓഫീസില്‍ നിന്നും ഓണ്‍ലൈനായി പ്രസാദം ബുക്ക് ചെയ്യാം. പരമാവധി ഏഴ് ദിവസത്തിനുള്ളില്‍ സ്പീഡ് പോസ്റ്റില്‍ പ്രസാദം വീട്ടില്‍ എത്തും. ഓണ്‍ലൈന്‍ പ്രസാദ വിതരണത്തിന് പുറമേ സന്നിധാനത്തെ പോസ്റ്റ് ഓഫീസില്‍ സ്വാമി അയ്യപ്പന് എത്തുന്ന കത്തുകളും 'കൈകാര്യം' ചെയ്യണം.
രണ്ട് വരന്മാർ വേണ്ട, ഒന്ന് മതിയെന്ന് തീരുമാനിച്ച് പിങ്കിയും റിങ്കിയും: ഒരു അപൂർവ്വ വിവാഹ കഥ

പ്രേമലേഖനം, ഗൃഹപ്രവേശം, കല്യാണം തുടങ്ങി വിശേഷ ചടങ്ങുകളുടെ ആദ്യ ക്ഷണം വരെ അയ്യപ്പനാണ് അയക്കുന്നത്. അയ്യപ്പന്റെ പേരു വെച്ച് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഭക്തര്‍ അയക്കുന്ന ഈ കത്തുകള്‍ അയ്യപ്പന് മുന്നില്‍ സമര്‍പ്പിച്ച ശേഷം ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് കൈമാറുകയാണ് പതിവ്. വര്‍ഷത്തില്‍ മൂന്ന് മാസം മാത്രം പ്രവര്‍ത്തിക്കുന്ന ഈ പോസ്റ്റ് ഓഫീസിന് നിരവധി പ്രത്യേകതകളാണ് ഉള്ളത്.

പതിനെട്ടാം പടിയും അയ്യപ്പ മുദ്രയുമുള്ള സീല്‍, പ്രത്യേകം സ്റ്റാമ്പ്, സ്വന്തമായി പിന്‍കോഡ് തുടങ്ങിയവയെല്ലാം സന്നിധാനത്തെ ഈ പോസ്റ്റ് ഓഫീസിന് മാത്രം സ്വന്തം. പ്രിയപ്പെട്ടവര്‍ക്ക് അയ്യപ്പമുദ്ര പതിഞ്ഞ കത്തുകളും മണിയോഡറുകളും അയക്കുന്നതിന് ദിനംപ്രതി നൂറു കണക്കിന് ഭക്തരാണ് ഇവിടെ എത്തുന്നത്.

മണ്ഡലം ആരംഭിച്ച് ഇന്നലെവരെ (ഡിസംബര്‍ 2) 6000 പോസ്റ്റ് കാര്‍ഡുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെ നിന്നും അയച്ചത്. 1963 ല്‍ പോസ്റ്റോഫീസും 1974 ല്‍ പതിനെട്ടാംപടി ആലേഖനം ചെയ്തിട്ടുള്ള സീലും നിലവില്‍ വന്നു. കഴിഞ്ഞ മണ്ഡലകാലത്ത് തപാല്‍ പ്രസാദ വിതരണത്തിലൂടെ രണ്ടരക്കോടി രൂപയുടെ വരുമാനമാണ് പോസ്റ്റ് ഓഫീസും ദേവസ്വം ബോര്‍ഡും സമാഹരിച്ചത്.

അതേസമയം, ശബരിമല സന്നിധാനം എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ സന്നിധാന പരിസരത്ത് എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ 215 കോട്പ (സിഗരറ്റ് ആൻഡ് അദർ ടുബാഗോ പ്രോഡക്റ്റ്സ് ആക്ട് 2003) കേസുകൾ കണ്ടെത്തുകയും 16 കിലോ പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തി നശിപ്പിക്കുകയും ചെയ്തു. ഇത്രയും കേസുകളിലായി 43,000 രൂപ പിഴ ഈടാക്കി സർക്കാറിലേക്ക് ഒടുക്കി. ശബരിമല സന്നിധാന പരിസരമായ കൊപ്രാക്കളം, പാണ്ടിത്താവളം എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ കേസുകൾ കണ്ടെത്തിയത്. ശക്തമായ പരിശോധനകൾ വരും നാളുകളിലും തുടരുമെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.