പതിവ് മുടക്കിയില്ല, ശബരിമലയില്‍ ഇത്തവണയും ഭക്തിഗാന അർച്ചനയുമായി കേരള പൊലീസ്
പത്തനംതിട്ട: ശബരിമലയില്‍ ഭക്തിഗാന അർച്ചന നടത്തി കേരള പൊലീസ്. സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പോലീസിന്‍റെ ആദ്യ ബാച്ച് ഉദ്യോഗസ്ഥരാണ് സന്നിധാനം മണ്ഡപത്തില്‍ ഭക്തിഗാന അർച്ചന നടത്തിയത്. പോലീസ് ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ എസ് ഐ സൈബു കുമാറിന്‍റെ നേതൃത്വത്തില്‍ ആറ് പേരടങ്ങുന്ന പോലീസ് സംഘമാണ് ഭക്തിഗാനങ്ങള്‍ ആലപിച്ചത്. സന്നിധാനം എ എസ് ഒ ( അസിസ്റ്റന്‍റ് സ്‌പെഷ്യല്‍ ഓഫീസര്‍ ) ബി വിനോദ് ഭക്തിഗാന അര്‍ച്ചന നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർ വര്‍ഷങ്ങളായി ഭക്തിഗാന അര്‍ച്ചന നടത്തിവരാറുണ്ട്.

സന്നിധാനത്തും പരിസരത്തുമായി 1,250 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. 980 സിവിൽ പൊലീസ് ഓഫീസർമാർ, 110 എസ് ഐ, എ എസ് ഐമാർ,30 സിഐമാർ, 12 ഡി വൈ എസ് പിമാർ എന്നിവരടങ്ങിയ സംഘത്തിനാണ് സുരക്ഷാ ചുമതല. ആദ്യ ബാച്ച് പത്ത് ദിവസം പൂർത്തിയാക്കുമ്പോള്‍ പുതിയ ബാച്ച് ചുമതലയേല്‍ക്കുന്ന രീതിയിലാണ് ക്രമീകരണം. കേരള പൊലീസിന്റെ കമാൻഡോ വിഭാഗം, സ്‌പെഷ്യൽ ബ്രാഞ്ച്, വയർലസ് സെൽ, ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡ് തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.

തീർഥാടകരുടെ തിരക്ക് കൂടുന്നതനുസരിച്ച് വരും ദിവസങ്ങളിൽ ഡ്യൂട്ടിക്കെത്തുന്ന പോലീസുകാരുടെ എണ്ണത്തിലും വർധനയുണ്ടാകും. ഇതിനായി താല്‍ക്കാലിക പൊലീസിനെ നിയോഗിക്കാനും തീരുമാനിച്ചിരുന്നു. 660 രൂപ ദിവസ വേതനത്തിൽ 60 ദിവസത്തേക്കാണ് ഇവരെ നിയോഗിക്കുന്നത്. പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് താത്കാലിക പോലീസിന്റെ സേവനം ലഭ്യമാകും. വിമുക്തഭടന്മാർ, വിരമിച്ച പോലീസുകാർ, എൻ സി സി കേഡറ്റ്‌സ് എന്നിവരെയാണ് നിയമിക്കുക.

അതേസമയം, അയ്യപ്പഭക്തര്‍ക്കായി സന്നിധാനം തിരുമുറ്റത്ത് സഹാസിന്റെ നേതൃത്വത്തില്‍ എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ സെന്റര്‍ കഴിഞ്ഞ ദിവസം പ്രവർത്തനം തുടങ്ങിയിരുന്നു. പടികയറിയെത്തുന്ന ഭക്തര്‍ക്ക് പെട്ടെന്ന് ശരീര വൈഷമ്യമുണ്ടായാല്‍ അടിയന്തര ചികിത്സ ലഭ്യമാക്കുകയാണ് ഈ സെന്റര്‍ ലക്ഷ്യമിടുന്നത്. വര്‍ഷങ്ങളായി സഹാസ് ആണ് ഇവിടെ എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ സെന്റര്‍ നടത്തുന്നത്.

ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര് ഭദ്രദീപംകൊളുത്തി സെന്റര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരി, ദേവസ്വം എക്സിക്യുട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍, സഹാസ് സെക്രട്ടറിയും ജനറല്‍ സര്‍ജനുമായ ഡോ. ഒ. വാസുദേവന്‍ തുടങ്ങിയവരും ഭദ്രദീപം കൊളുത്തി. ശേഷം ശബരിമല തന്ത്രിയുടെ ബിപി പരിശോധിച്ചുകൊണ്ട് ഇവിടെനിന്നുള്ള ചികിത്സയ്ക്കും തുടക്കം കുറിച്ചു.

പതിനെട്ടാം പടി കയറിയശേഷം നെഞ്ചുവേദന, ശ്വാസംമുട്ടല്‍, തളര്‍ച്ച തുടങ്ങിയവ നേരിടുന്ന ഭക്തര്‍ക്ക് ഇവിടെ ചികിത്സ തേടാവുന്നതാണ്. ബി.പി, ഓക്സിജന്റെ അളവ്, ശ്വാസം മുട്ടല്‍ തുടങ്ങിയ അവശത അനുഭവിക്കുന്ന ഭക്തര്‍ക്ക് ഇവിടെ അടിയന്തര പ്രാഥമിക ചികിത്സ ലഭ്യമാക്കുകയും ശേഷം ഗവ. ആശുപത്രിയിലേക്ക് മാറ്റുകയുമാണ് ചെയ്യുന്നത്. പരിശോധനയ്ക്കായി എഇഡി മെഷ്യന്‍ അടക്കമുള്ള ഉപകരണങ്ങള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. തിരക്ക് ഏറെയുള്ള സമയങ്ങളിലാണ് ഈ സെന്റര്‍ പ്രവര്‍ത്തിക്കുക. ഒരു ഡോക്ടറുടെയും നഴ്സിന്റെയും സേവനം ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്.












Click it and Unblock the Notifications