ശബരിമല: തിരുവാഭരണ ദർശനം 19 വരെ ഭക്തിയുടെ നിറവില്‍ അമ്പലപ്പുഴ സംഘക്കാരുടെ ശീവേലി
പത്തനംതിട്ട: മകരവിളക്ക് ദർശനത്തിനെത്തിയ ഭക്തർ കൺനിറയെ തൊഴുത് മനം നിറഞ്ഞ് മലയിറങ്ങി. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കാണാൻ ഭക്തരുടെ ഇടമുറിയാത്ത പ്രവാഹം തുടരുകയാണ്. തിരുവാഭരണങ്ങൾ അണിഞ്ഞുള്ള ദർശനം നട അടയ്്ക്കുന്ന ജനുവരി 19 വരെ ഉണ്ടാവും. ജനുവരി ഒന്ന് മുതൽ 13,96,457 പേർ വിർച്വൽ ക്യൂ വഴി ദർശനത്തിനായി ബുക്ക് ചെയ്തപ്പോൾ മകരവിളക്ക് ദിവസം മാത്രം 89,939 പേരാണ് വിർച്വൽ ക്യൂ വഴി ബുക്കിംഗ് നടത്തിയത്. വെള്ളിയാഴ്ച്ച അർധരാത്രി മുതൽ ശനിയാഴ്ച്ച അർധരാത്രി വരെ 46712 ഭക്തർ പമ്പയിൽ നിന്ന് സന്നിധാനത്തേക്കെത്തി.
ഏറ്റവും വലിയ ആ സ്വപ്നം നിറവേറ്റി ദില്‍ഷ: അന്ന് ബിഗ് ബോസില്‍ പറഞ്ഞത്, ഇത് അഭിമാന നിമിഷം
ശനിയാഴ്ച്ച പകൽ പമ്പയിൽ നിലയുറപ്പിച്ച ഭക്തർ ശനിയാഴ്ച്ച രാത്രിയിലും ഞായറാഴ്ച്ച പുലർച്ചെയുമായി മലകയറിയെത്തിയത് മകരജ്യോതി ദർശനത്തിന് ശേഷവും സന്നിധാനത്ത് ഭക്തരുടെ തിരക്ക് തുടരാൻ കാരണമായി. ശനിയാഴ്ച്ച മകരസംക്രമ പൂജയും കഴിഞ്ഞ് രാത്രി നടയടക്കുമ്പോഴും ദർശനപുണ്യം കാത്തുള്ള ഭക്തരുടെ നിര വലിയ നടപ്പന്തൽ കഴിഞ്ഞും നീണ്ടു. ആന്ധ്ര, കർണാടക, തമിഴ്‌നാട്, തെലുങ്കാന സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തരാണ് ദർശനം നടത്തി മടങ്ങുന്നവരിൽ അധികവും. ശനിയാഴ്ച്ച വൈകിട്ട് 6.50ന് മകരവിളക്ക് ദർശനം കഴിഞ്ഞ ഉടൻ സാന്നിധാനത്തു നിന്നുള്ള ഭക്തരുടെ മടക്കയാത്ര ആരംഭിച്ചിരുന്നു.
ദിവസങ്ങൾക്ക് മുമ്പെ എത്തി പർണശാലകൾ തീർത്ത് മകരജ്യോതി ദർശനത്തിനായി കാത്തിരുന്ന അയ്യപ്പഭക്തരാണ് വിളക്ക് ദർശനത്തിന് ശേഷം ഉടൻ മലയിറങ്ങിയത്. ഭക്തരുടെ മലയിറക്കത്തെ തുടർന്നുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാൻ സന്നിധാനത്ത് പ്രത്യേക യാത്രാ ക്രമീകരണം ഒരുക്കിയിരുന്നു. മകരവിളക്കിന് ശേഷമാണ് വീണ്ടും പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള യാത്ര അനുവദിച്ചത്. കൊവിഡിന് ശേഷമുള്ള തീർഥാടന കാലമായതിനാൽ സന്നിധാനത്ത് അയ്യപ്പ ഭക്തരുടെ വലിയ തിരക്ക് സർക്കാരും ദേവസ്വം ബോർഡും പ്രതീക്ഷിച്ചിരുന്നു. ഇതിനായുള്ള ക്രമീകരണങ്ങളായിരുന്നു ഒരുക്കിയിരുന്നത്.
അതേസമയം, ഭക്തി നിര്‍ഭരമായി സന്നിധാനത്ത് അമ്പലപ്പുഴ സംഘത്തിന്റെ ശീവേലി എഴുന്നള്ളത്ത്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മാളികപ്പുറം മണി മണ്ഡപത്തില്‍ നിന്നും സന്നിധാനത്തേയ്ക്കാണ് എഴുന്നള്ളത്ത് നടന്നത്. മണി മണ്ഡപത്തില്‍ നിന്നും മാളികപ്പുറം മേല്‍ശാന്തി പൂജിച്ച് നല്‍കിയ തിടമ്പ് ജീവകയില്‍ എഴുന്നള്ളിച്ചു വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു എഴുന്നുള്ളത്ത്.. പന്തളത്ത് നിന്നും തിരുവാഭരണത്തോടൊപ്പം വന്ന കൊടിക്കൂറ തിടമ്പിനൊപ്പം എഴുന്നള്ളിച്ചു. സ്വാമിമാരും മാളികപ്പുറങ്ങളും കര്‍പ്പൂരതാലം ഏന്തി എഴുന്നള്ളത്തില്‍ പങ്കെടുത്തു.
എഴുന്നള്ളത്ത് പതിനെട്ടാം പടിയ്ക്കല്‍ എത്തിയപ്പോള്‍ പടി കഴുകി വൃത്തിയാക്കി പടിയില്‍ കര്‍പ്പൂരാരതി നടത്തി. തുടര്‍ന്ന് ക്ഷേത്ര പ്രദക്ഷിണം ചെയ്ത് മാളികപ്പുറത്ത് എത്തി ഇറക്കി എഴുന്നള്ളിച്ചു. മാളികപ്പുറത്തുനിന്നും തിരികെ എത്തി തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പവിഗ്രഹം ദര്‍ശിച്ച് വിരിയില്‍ എത്തി കര്‍പ്പൂരാഴി പൂജ നടത്തിയതോടെ പത്ത് നാള്‍ നീളുന്ന അമ്പലപ്പുഴ സംഘത്തിന്റെ ശബരിമല തീര്‍ഥാടനത്തിന് സമാപനമായി. മകരവിളക്ക് ദിവസം രാവിലെ നെയ്യഭിഷേകവും അത്താഴപൂജയ്ക്ക് മഹാനിവേദ്യവും നടത്തിയ ശേഷമാണ് ശീവേലി എഴുന്നള്ളത്ത് നടന്നത്. ഇരുമുടിക്കെട്ടില്‍ കൊണ്ടുവന്ന കാരഎള്ള്, ശര്‍ക്കര, നെയ്യ്, തേന്‍, കല്‍ക്കണ്ടം, മുന്തിരിഎന്നിവ ചേര്‍ത്തുണ്ടാക്കിയ എള്ളു പായസമാണ് ദേവന് നിവേദിച്ചത്. ജനുവരി ഏഴിനാണ് സംഘം അമ്പലപ്പുഴ ക്ഷേത്രത്തില്‍നിന്ന് യാത്ര തിരിച്ചത്. സമൂഹപ്പെരിയാന്‍ എന്‍ ഗോപാലകൃഷ്ണപിള്ള ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. സംഘം പ്രസിഡന്റ് ആര്‍ ഗോപകുമാര്‍, സെക്രട്ടറി എന്‍ മാധവന്‍കുട്ടി തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു.