പഴവങ്ങാടിയിലെ തീപിടുത്തം:1.50 കോടിയുടെ നഷ്ടം, സംഭവത്തില്‍ അന്വേഷണം തുടങ്ങി!!
തിരുവനന്തപുരം: പഴവങ്ങാടി ജംഗ്ഷനിലെ വ്യാപാര സ്ഥാപനത്തിൽ ഇന്നലെയുണ്ടായ തീപിടിത്തതിൽ 1.50 കോടിയുടെ നഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തൽ. കടയോട് ചേർന്ന് പ്രവർത്തിക്കുന്ന സുപ്രീം ലെതർ വർക്‌സിന്റെ ഗോഡൗണിന്റെ താഴത്തെ നിലയും രണ്ട് എ സിയും തീപിടിത്തത്തിൽ കത്തിയമർന്നു. 40 ലക്ഷത്തിന്റെ നഷ്ടമുണ്ടായതായി കടയുടമ പറഞ്ഞു.
തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും നേതൃത്വത്തിൽ ഇന്ന് രാവിലെ കടയ്ക്കുളളിൽ വിശദമായ പരിശോധന നടത്തും. ഫോറൻസിക് സംഘത്തിന്റെ സഹായവും തേടിയിട്ടുണ്ട്. കടയുടെ പിന്നിൽ രാത്രിയിൽ വേസ്റ്റ് കൂട്ടിയിട്ട് കത്തിക്കാറുണ്ടായിരുന്നു. ഇത്തരത്തിൽ വേസ്റ്റ് കത്തിച്ചതിൽ നിന്ന് തീപിടിത്തതിനുള്ള സാദ്ധ്യതയുണ്ടോയെന്നും വിലയിരുത്തും.

ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നെത്തിയ 32 യൂണിറ്റ് ഫയർഫോഴ്സ് സംഘം ഏറെ പണിപ്പെട്ട് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തീ പൂർണമായും കെടുത്തിയത്. തീപിടുത്തമുണ്ടായ കടയുടെ ഇരുവശത്തുമായി നിരവധി വ്യാപാരസ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. തീ കൂടുതൽ പടരാതെ തടഞ്ഞതിനാൽ വലിയൊരു ദുരന്തം ഒഴിവായി. അപകടസാദ്ധ്യത കണക്കിലെടുത്ത് സമീപത്തെ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു.












Click it and Unblock the Notifications