വട്ടിയൂർക്കാവ് കൊലപാതകം:മനഃപൂർവം ചെയ്‌തതെന്ന് ശ്രീകുമാറിന്റെ മൊഴി
തിരുവനന്തപുരം: ഭർത്താവിന്റെ കുത്തേറ്റ് മരിച്ച രജനികൃഷ്ണയുടെ മൃതദേഹം തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിച്ചു. മദ്യലഹരിയിലെത്തിയ ഭർത്താവ് ശ്രീകുമാറിന്റെ കുത്തേറ്റ് കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണ് രജനി മരിച്ചത്. തുടർന്ന് മൃതദേഹം രാത്രിയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാവിലെ ചീഫ് പൊലീസ് സർജന്റെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയോടെയാണ് മൃതദേഹം മേലത്തുമേലിലെ വീട്ടിലെത്തിച്ചത്.
രജനിയെയും മാതാപിതാക്കളെയും കുത്തിപ്പരിക്കേല്പിച്ചത് മനഃപൂർവമെന്ന് ശ്രീകുമാറിന്റെ പ്രാഥമിക മൊഴി. ഏറെ നാളായി ഇരുവരും പിണങ്ങിക്കഴിയുകയാണ്. വിവാഹമോചനക്കേസ് അവസാനഘട്ടത്തിലാണ്. ഇതിനിടെ കഴിഞ്ഞദിവസം രജനി പലവട്ടം ഫോണിൽ വിളിച്ചിട്ടും എടുക്കാത്തതിന്റെ പ്രതികാരമായിട്ടാണ് ആക്രമണവും തുടർന്ന് കൊലപാതകവും നടത്തിയതെന്ന് ശ്രീകുമാർ മൊഴി നൽകിയെന്ന് വട്ടിയൂർക്കാവ് പൊലീസ് അറിയിച്ചു. ഗൾഫിൽ കോൺട്രാക്ടറായിരുന്ന ശ്രീകുമാറിനെ അമിത മദ്യപാനത്തിൽ ആരോഗ്യം നശിച്ച അവസ്ഥയിൽ അഞ്ച് മാസം മുമ്പാണ് നാട്ടിലെത്തിച്ചത്.

ഇതിനുശേഷം വട്ടിയൂർക്കാവിലെ ഡീ - അഡിക്ഷൻ സെന്ററിൽ രജനി നേരിട്ട് ചികിത്സിച്ചെങ്കിലും തന്നെ രജനിയും കുടുംബവും ചേർന്ന് ഭ്രാന്തനാക്കാൻ ശ്രമിക്കുന്നെന്ന് ആരോപിച്ചാണ് ഇയാൾ ആശുപത്രി വിട്ടത്. ശേഷം മേലത്തുമേലിലെ രജനിയുടെ വീട്ടിലെത്തി വഴക്കിടുന്നത് പതിവായിരുന്നു.
രജനിയെ കുത്തുന്നത് തടയുന്നതിനിടെ പരിക്കേറ്റ അച്ഛൻ കൃഷ്ണൻ നായർ (72), അമ്മ രമാദേവി (68) എന്നിവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നെഞ്ചിന് താഴെയും പിൻവശത്തും ഗുരുതരമായി കുത്തേറ്റ കൃഷ്ണൻ നായരുടെ നില ഗുരുതരമാണ്. കൃഷ്ണൻനായരെ അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കിയെങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഹൃദ്രോഗിയാണ് കൃഷ്ണൻനായർ. തോളിലും മുഖത്തും പരിക്കേറ്റ രമാദേവി അപകടനില തരണം ചെയ്‌തു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications