തലസ്ഥാന ജില്ലയിൽ 361 പേര്‍ക്കു കൂടി കോവിഡ്, നിയന്ത്രണങ്ങൾ ലംഘിച്ചതിന് 17,243 പേർക്കതിരേ നടപടി
തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ഇന്ന് 361 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 507 പേര്‍ രോഗമുക്തരായി. നിലവില്‍ 8,372 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ നാലുപേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചതിന് 338 പേർക്കെതിരേ കൂടി നടപടിയെടുത്തതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

യുഡിഎഫിന് വേണ്ട, ജയിക്കാന്‍ പിസി ജോർജ്ജിന് പുതിയ ഫോര്‍മുല, തിരഞ്ഞെടുപ്പിൽ തനിവഴിയേ ജനപക്ഷം
നിരോധനാജ്ഞയുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിയോഗിച്ച സെക്ടറൽ മജിസ്‌ട്രേറ്റുമാർ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണു നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. ജില്ലയിൽ നിരോധനാജ്ഞ ഈ മാസം 15 വരെ നീട്ടിയിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച 29 പേർക്കെതിരേ കേസെടുത്തു. വിവിധ നിയമ ലംഘനങ്ങൾ നടത്തിയതിന് 14 പേരിൽനിന്നു പിഴ ഇടാക്കി. പോലീസ് നടത്തിയ പരിശോധനയിൽ 56 പേരിൽ നിന്നു പിഴ ഈടാക്കി. 237 പേരെ താക്കീത് ചെയ്തതായും കളക്ടർ അറിയിച്ചു.
ഒക്ടോബർ നാലു മുതലാണ് സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ പ്രത്യേക സംഘം ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതു സംബന്ധിച്ച പരിശോധന തുടങ്ങിയത്. നവംബർ 1വരെയുള്ള കണക്കനുസരിച്ച് 17,243 പേർക്കതിരേ നടപടിയെടുത്തിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണിൽ ചന്തകളും ആഴ്ച ചന്തകളും തുറന്നതിന് മൂന്നു കേസും കൂട്ടംകൂടിയതിന് 777 കേസുകളും കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് 14 കണ്ടെയ്ൻമെന്റ് സോണിൽ അവശ്യസാധനങ്ങൾ വിൽക്കുന്നതല്ലാത്ത കടകൾ തുറന്നിന് 92ഉം കേസുകളിൽ നടപടിയെടുത്തു.
പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാതെ ഇറങ്ങിയ 5,973 പേർക്കെതിരേ നടപടിയെടുത്തു. നിയമം ലംഘിച്ച് കടകൾ തുറന്നതിന് 812ഉം കണ്ടെയ്ൻമെന്റ് സോണിൽ പൊതുഗതാഗത സംവിധാനങ്ങൾ പ്രവർത്തിപ്പിച്ചതിന് ഏഴും കടകളിൽ സാമൂഹിക അകലം പാലിക്കാത്തതിന് 1,273ഉം സന്ദർശക രജിസ്റ്റർ സൂക്ഷിക്കാത്തതിന് 6,148 ഉം മാസ്‌ക്, സാനിറ്റൈസർ എന്നിവ കൃത്യമായി ഉപയോഗിക്കാതിരുന്നതിന് 1,821ഉം കേസുകളിൽ നടപടിയെടുത്തു. പൊതുസ്ഥലങ്ങളിൽ തുപ്പിയതിന് 99ഉം ക്വാറന്റൈൻ നിയമങ്ങൾ ലംഘിച്ചതിന് 24ഉം പേർക്കെതിരേയും സി.ആർ.പി.സി. 144 പ്രകാരമുള്ള നിയമലംഘനത്തിന് 200 പേർക്കെതിരേയും നടപടിയെടുത്തതായി കളക്ടർ അറിയിച്ചു.