കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭാ ഓവർസിയറും ഇടനിലക്കാരനും പിടിയിൽ: സംഭവം തിരുവനന്തപുരത്ത്!!
തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ പാലക്കാട് ചെർപ്പുളശ്ശേരി നഗരസഭാ ഓഫീസിലെ മൂന്നാം ഗ്റേഡ് ഓവർസിയർ നെയ്യാറ്റിൻകര സ്വദേശി ലിജിൻ (25), ഇടനിലക്കാരൻ മുഹമ്മദ് ഷമീർ എന്നിവർ വിജിലൻസിന്റെ പിടിയിലായി. വീടിന് പെർമിറ്റ് നൽകുന്നതിന് നഗരസഭ ഓഫീന് മുന്നിൽ കാറിൽ വച്ച് 4000രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്. പ്രവാസിയായ നൗഷാദ് ചെർപ്പുളശ്ശേരി ടൗണിൽ വീട് പണിയുന്നതിനായി മൂന്ന് വർഷം മുൻപ് പെർമിറ്റ് നേടിയിരുന്നു.
എന്നാൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം അന്ന് വീട് പണി ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. ഈയിടെ അവധിക്ക് നാട്ടിലെത്തി കാലാവധി കഴിഞ്ഞ പെർമിറ്റ് പുതുക്കാൻ നഗരസഭയിൽ അപേക്ഷിച്ചെങ്കിലും നിരവധി കാരണങ്ങൾ പറഞ്ഞ് പെർമിറ്റ് പുതുക്കി നൽകിയില്ല. അവധി കഴിഞ്ഞപ്പോൾ നൗഷാദ് തിരികെ വിദേശത്തേക്ക് പോയി. പെർമിറ്റ് പുതുക്കുവാൻ ബന്ധുവായ സുനിൽ സാദത്തിനെ ഏൽപ്പിച്ചു. സുനിൽ സാദത്ത് ഓവർസിയർ ലിജിനെ സമീപിച്ചെങ്കിലും നിരവധി കാരണങ്ങൾ പറഞ്ഞ് പെർമിറ്റ് പുതുക്കി നൽകിയില്ല.
തുടർന്ന് ഇടനിലക്കാരൻ വഴി സമീപിച്ചപ്പോൾ സ്ഥലം സന്ദർശിക്കാൻ തയ്യാറായി. 4000 രൂപ കൈക്കൂലി കിട്ടിയാലേ പെർമിറ്റ് പുതുക്കി നൽകുവെന്ന് ലിജിൻ ഇടനിലക്കാരൻ വഴി അറിയിച്ചു. സുനിൽ സാദത്ത് ഈ വിവരം വിജിലൻസിനെ അറിയിച്ചു. പാലക്കാട് വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്.പി കെ.എ.ശശിധരന്റെ നിർദ്ദേശപ്രകാരം കുടുക്കുകയായിരുന്നു. ഇൻസ്‌പെക്ടറുമാരായ മുഹമ്മദ് ഹനീഫ ,എം.ശശിധരൻ, എ.എസ്.ഐ മാരായ സുരേന്ദ്റൻ ,ജയശങ്കർ ,സന്തോഷ് ,സിവിൽ പോലീസ് ഓഫീസറായ മനോജ് കുമാർ, പ്രമോദ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.