'വെടികെട്ടുകാരന്റെ വീട്ടിലെ കുട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്', ഷിജു ഖാനെ പിന്തുണച്ച് സിപിഎം
തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെ പിന്തുണച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. ശിശുക്ഷേമ സമിതി പ്രതിക്കൂട്ടിലായ സംഭവത്തില്‍ ഷിജു ഖാന് എതിരെ പാര്‍ട്ടി നടപടിയെടുക്കും എന്ന തരത്തിലുളള വാര്‍ത്തകള്‍ തെറ്റാണെന്ന് ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി. ഹീനമായ ഉദ്ദേശമാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നും വെടിക്കെട്ടുകാരന്റെ വീട്ടിലെ കുട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുത് എന്നും ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചു.
നിറഞ്ഞ് ചിരിച്ച് മഞ്ജു വാര്യർ, ഒപ്പം ബിരിയാണിയും ധ്യാനും ശ്രീനിവാസനും, ചിത്രങ്ങൾ കാണാം
ആനാവൂർ നാഗപ്പന്റെ പ്രതികരണം: '' ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാന് എതിരായി കുറേ ദുർബുദ്ധികളും അവർക്കു കൂട്ടുനിൽക്കുന്ന വലതുപക്ഷ മാധ്യമങ്ങളും അപവാദ പ്രചരണം നടത്തി അദ്ദേഹത്തെ തകർത്തുകളയാം എന്ന ധാരണയിൽ നീങ്ങുകയാണ്. പാർട്ടി ഷിജുഖാനെതിരെ നടപടി എടുക്കാൻ പോവുകയാണ് എന്നാണ് മനോരമയുടെ കണ്ടുപിടിത്തം. സിപിഐ(എം) ആരുടെയൊക്കെ പേരിൽ നടപടി എടുക്കണമെന്ന് നിർദ്ദേശിക്കാനുള്ള ഹുങ്ക് മനോരമ കാണിക്കുകയാണ്.

കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റൻന്റ് പ്രൊഫസർ ആയി നിയമനത്തിന് ഇൻറർവ്യൂവിൽ പങ്കെടുക്കുമ്പോൾ പരിഗണിക്കരുതെന്നാവശ്യപ്പെട്ട് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർക്ക് സേവ് യൂണിവേഴ്സിറ്റി ക്യാമ്പസ് കമ്മിറ്റി എന്ന തട്ടിക്കൂട്ട് കമ്മിറ്റി നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ്. കണ്ണൂർ സർവ്വകലാശാലയിൽ ഇത്തരമൊരു പോസ്റ്റിലേയ്ക്ക് ഷിജുഖാൻ അപേക്ഷ പോലും നൽകിയിട്ടില്ല എന്ന് അറിയുമ്പോൾ എത്രമാത്രം ഹീനമായ ഉദ്ദേശം ആണ് ഇതിന്റെ പിന്നിൽ ഉള്ളത് എന്ന് മനസ്സിലാകും. ഇന്നത്തെ മനോരമയുടെ നാലുകോളം വാർത്തയാണ് ഇത്. കേരളത്തിലെ ഏറ്റവും കരുത്തുറ്റ യുവജന പ്രസ്ഥാനത്തിന്റെ നേതാവാണ് ഷിജുഖാൻ എന്നത് മാത്രമാണ് അദ്ദേഹത്തിനെതിരെ അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഉന്നയിച്ച് ആക്രമിക്കുന്നതിന് ഇക്കൂട്ടരെ പ്രേരിപ്പിക്കുന്നത് എന്ന് വ്യക്തമാണ്. വെടികെട്ടുകാരന്റെ വീട്ടിലെ കുട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്'.
ഷിജു ഖാനെ പിന്തുണച്ച് സംവിധായകൻ വിസി അഭിലാഷും രംഗത്ത് വന്നിട്ടുണ്ട്. പ്രതികരണം ഇങ്ങനെ: കുറച്ച് മാസങ്ങൾക്ക് മുമ്പ് 'സബാഷ് ചന്ദ്രബോസി'ൽ ഡബ് ചെയ്യാൻ എനിയ്ക്കൊരു കൊച്ചു കുട്ടിയുടെ ശബ്ദം വേണ്ടതായി വന്നു. 'ചുറുചുറുക്കുമുള്ള, 5-6 വയസ് പ്രായമുള്ള കുട്ടികളെ ആവശ്യമുണ്ട്' എന്ന് സൂചിപ്പിച്ച് കൊണ്ട് ഫേസ്ബുക്കിൽ ഞാനൊരു പോസ്റ്റ് ഇട്ടു. തൊട്ടടുത്ത മിനുട്ടിൽ മെസഞ്ചറിൽ എനിയ്ക്കൊരു സന്ദേശം വന്നു. ''സിനിമയിലേക്ക് എന്ന് സൂചിപ്പിക്കണം, കുട്ടികൾ പോസ്റ്റിൽ '' - എന്നായിരുന്നു അത്.
ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാൻ്റേതായിരുന്നു ആ മെസേജ്.
ഉത്തരവാദിത്തബോധത്തോടെ കുട്ടികളുടെ അവകാശത്തെ കുറിച്ചുള്ള ഒരു സ്നേഹപൂർവ്വമുള്ള ഒരോർമ്മപ്പെടുത്തൽ. എനിയ്ക്കറിയാവുന്ന ഷിജുഖാൻ ഇതാണ്.
അയാൾക്ക് പത്തോ പതിനഞ്ചോ വയസുള്ള കാലം മുതൽ ഞങ്ങൾ കൂട്ടുകാരാണ്. മാനവികതയെ കുറിച്ച് ഉത്തമ ബോധ്യമുള്ളയാൾ. കുട്ടികളുടെ സാമൂഹിക ഉന്നമനത്തിന് വേണ്ടി കുട്ടിയായിരുന്ന കാലം മുതലേ സ്വന്തം നിലയിൽ പ്രവർത്തിച്ച ചരിത്രമുണ്ട് അയാൾക്ക്.
അങ്ങനെയുള്ള ഷിജു പെട്ടെന്നൊരു ദിവസം ഒരു കുട്ടിയെ തട്ടിയെടുത്ത് സംസ്ഥാനം കടത്താൻ നിയമവിരുദ്ധമായി പ്രവർത്തിച്ചു എന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണ്. ഒരു കുഞ്ഞിനെ അമ്മയിൽ നിന്ന് അങ്ങനെ കുത്സിത നീക്കത്തോടെ പറിച്ചെടുത്ത് കളഞ്ഞതു കൊണ്ട് എന്താണ് ഷിജുവിനുള്ള നേട്ടം! അതുകൊണ്ടിപ്പൊ ഷിജുവിനെ കല്ലെറിയുന്നവർക്കൊപ്പം ഞാനില്ല'.












Click it and Unblock the Notifications