കമ്മട്ടം കൊണ്ട് വന്ന് തൂക്കിയാലും തരൂരിന്‍റെ തട്ട് താണ് തന്നെയിരിക്കും സാറേ; പിന്തുണയുമായി നെല്‍സണ്‍
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കള്‍ക്കെതിരെ മറുവിഭാഗം ശക്തമായ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. ഈ 23 നേതാക്കളില്‍ ഉള്‍പ്പെട്ട തിരുവനന്തപുരം എംപി ശശി തരൂരിനെതിരെ മുല്ലപ്പള്ളി, കെ മുരളീധരന്‍ എന്നിവര്‍ക്ക് പിന്നാലെ കൊടിക്കുന്നില്‍ സുരേഷ് എംപിയും രംഗത്തെത്തിയതോടെ സംസ്ഥാന കോണ്‍ഗ്രസിലും തര്‍ക്കം രൂക്ഷമായിരിക്കുകയാണ്.
തരൂരിന് പിന്തുണയുമായി ശബരീനാഥ്, ടി സിദ്ധീഖ് അടക്കമുള്ള നേതാക്കളാണ് മുന്നോട്ട് വന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിനും കേരളത്തിന് തന്നെയും തരൂര്‍ എങ്ങനെ പ്രസ്കതമാവുന്നുവെന്ന് വിശദീകരിച്ച് ഡോ. നെല്‍സണ്‍ ജോസഫ് രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കില്‍ അദ്ദേഹം പങ്കുവെച്ച കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഗസ്റ്റ് ആർട്ടിസ്റ്റ്
" ശശി തരൂർ ഗസ്റ്റ് ആർട്ടിസ്റ്റ് "
തരൂരിനെ ആദ്യമായി ശ്രദ്ധിക്കുന്നത് പതിനഞ്ച് മിനിറ്റുള്ള ഒരു ചെറിയ വീഡിയോയിലാണ്. " Why Britain owes India Reparations " അതായിരുന്നു ആ വീഡിയോയുടെ തലക്കെട്ട്. എന്തുകൊണ്ടാണ് ഇന്ത്യയ്ക്ക് ബ്രിട്ടൻ നഷ്ടപരിഹാരം നൽകേണ്ടതെന്ന് അവരുടെ തന്നെ ഭാഷയിൽ ഏതാണ്ട് വലിച്ച് കീറി ഒട്ടിക്കുക എന്ന തരത്തിൽ പറഞ്ഞ് നിർത്തുന്ന തരൂരിനെ.

വിശ്വ പൗരൻ
വിശ്വ പൗരൻ എന്ന വാക്ക് ശ്രദ്ധിച്ച് തുടങ്ങുന്നത് അങ്ങനെയാണ്. " ശശി തരൂർ വിശ്വപൗരനെന്നും ഞങ്ങളൊക്കെ സാധാരണ പൗരന്മാർ " എന്നും എം.പി കെ. മുരളീധരൻ പറഞ്ഞുവെന്ന് വാർത്തയിൽ വായിച്ചു. പരിഹസിച്ച് പറഞ്ഞതാണെങ്കിലും അതിലൊരു വാസ്തവമുണ്ട്.

മുപ്പത് ഡിഗ്രിയിൽ
എന്തുകൊണ്ട് ബ്രിട്ടൻ ഇന്ത്യയോട് കടപ്പെട്ടിരിക്കുന്നുവെന്ന പ്രസംഗവും മുപ്പത് ഡിഗ്രിയിൽ ചാവുന്ന വൈറസും തമ്മിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും വാട്സാപ് യൂണിവേഴ്സിറ്റിയും തമ്മിലുള്ളത്ര അന്തരമുണ്ട്. മനസറിഞ്ഞ് കയ്യടിക്കാനുള്ള അവസരമുണ്ടാക്കിത്തന്നിട്ടുണ്ട് ഈ കൊറോണക്കാലത്ത് ശശി തരൂരിൻ്റെ ആ " ഗസ്റ്റ് റോൾ ".

ലോക്ക് ഡൗണിൽ
ലോക്ക് ഡൗണിൽ യാത്രാവിമാനമില്ലാതിരുന്ന സമയത്ത് മൂവായിരം ടെസ്റ്റിങ്ങ് കിറ്റുകൾ വ്യക്തിബന്ധങ്ങളും സംഘടനാശക്തിയും ഉപയോഗിച്ച് എത്തിച്ചത്...
ഒരു കോടി രൂപ ശ്രീ ചിത്തിര ഇൻസ്റ്റിറ്റ്യൂട്ടിന് ടെസ്റ്റിങ്ങ് കിറ്റുകൾ വികസിപ്പിക്കാൻ നൽകിയത്..ഒൻപതിനായിരത്തിൽ ഒൻപതിനായിരം പി.പി.ഇ കിറ്റുകളും തെർമൽ സ്കാനറുകളും അതിഥി തൊഴിലാളികൾക്ക് എത്തിച്ചുകൊടുത്ത സഹായങ്ങളും...
Recommended Video

വിശ്വപൗരത്വത്തിൻ്റെ മികവ്
എതിർ പാർട്ടിയിൽ എന്ത് നടന്നാലും ഒരിക്കലും അഭിനന്ദിക്കരുത് എന്ന ചിന്തയുള്ളയാളല്ല തരൂർ. കേരളത്തിൻ്റെ കൊവിഡ് പോരാട്ടത്തെക്കുറിച്ചുള്ള എഴുത്തുകളിലും സംസാരങ്ങളിലും അത് കാണാം. യു.എൻ. വരെയെത്തിയ അനുഭവങ്ങളുടെ ഗുണമെന്ന് വേണമെങ്കിൽ പറയാം. വിശ്വപൗരത്വത്തിൻ്റെ മികവ്.

എതിരാളികൾക്ക് പോലും
കടുത്ത എതിരാളികൾക്ക് പോലും അംഗീകരിച്ചുകൊടുക്കേണ്ടിവന്ന ടൈറ്റിലായിരുന്നു ശശി തരൂർ എം.പിയുടെ വിശ്വപൗരൻ എന്നത്. കൊവിഡ് സമയത്തെ സമാനതകളില്ലാത്ത പ്രവൃത്തികൾ. പിറകോട്ട് പോയാൽപ്പോലും കാണാം കേന്ദ്രസർക്കാരിനെതിരെ സമയാസമയങ്ങളിലുള്ള കൃത്യമായ നിശിതമായ വിമർശനങ്ങളെ.

ആദ്യ പത്തിലുണ്ടാവും
സഭാ നടപടികളിൽ ശ്രദ്ധേയമായ പ്രസംഗങ്ങൾ എടുത്ത് കാണിക്കാൻ പറഞ്ഞാൽ അതിൽ ആദ്യ പത്തിലുണ്ടാവും വിവരാവകാശ നിയമത്തിൻ്റെ പല്ലും നഖവും ഊരുന്നതിനെതിരെയുള്ള തരൂരിൻ്റെ സമഗ്രമായ പ്രസംഗം.
ഏകസ്വരത്തിൽ സ്തുതിപാടി നിൽക്കുന്നവരുടെ കൂട്ടം ആവരുത് കോൺഗ്രസ്. വിരുദ്ധാഭിപ്രായങ്ങൾ തുറന്ന് പറയാൻ സ്വാതന്ത്ര്യമുള്ള ഒരു പാർട്ടിയിൽ ശശി തരൂർ കത്തെഴുതിയാലും ഇനി രാഹുൽ ഗാന്ധിയെ തുറന്ന് വിമർശിച്ചാലും അതൊരു സ്വഭാവികമായ കാര്യമാണ്, അല്ലെങ്കിൽ അങ്ങനെയാവണം കോൺഗ്രസ്.

ഗസ്റ്റ് റോളാണത്രേ...
ഗസ്റ്റ് റോളാണത്രേ...
പടം മുഴുവൻ അഭിനയിച്ചവർക്ക് കിട്ടാത്ത കയ്യടി വാങ്ങിയ ഗസ്റ്റ് റോളുകൾ കാണാത്തതുകൊണ്ട് തോന്നുന്നതാണ് സർ. നാസിക്കിലെ നോട്ടടിക്കുന്ന പ്രസ്സുണ്ടല്ലോ. കമ്മട്ടം. അതെടുത്തുകൊണ്ടുവന്ന് തൂക്കിയാലും തരൂരിരിക്കുന്ന തട്ട് താണുതന്നെ ഇരിക്കും. സാറേ...രാജസ്ഥാൻ മരുഭൂമിയിലേക്ക് മണല് കേറ്റി വിടല്ലേ...












Click it and Unblock the Notifications