സ്വപ്നയെ രക്ഷപ്പെടുത്താന്‍ 2 പോലീസ് ഉന്നതര്‍ ശ്രമിച്ചു, ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ ഇടപെടല്‍!!
തിരുവനന്തപുരം: സ്വപന സുരേഷിനെ സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് രക്ഷിക്കാന്‍ പ്രമുഖര്‍ ഇടപെട്ടിരുന്നുവെന്ന് കണ്ടെത്തല്‍. മുന്‍ ഡിജിപിയും ഡിജിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനും നിരന്തരം വിളിച്ചിരുന്നു. എയര്‍ ഇന്ത്യ സാറ്റ്‌സിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ചത് ക്രൈംബ്രാഞ്ചായിരുന്നു. ഈ കേസില്‍ സ്വപ്നയെ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴായിരുന്നു ഇടപെടല്‍. ഇവര്‍ നേരിട്ട് ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥരെ സ്ഥിരമായി വിളിച്ച് സ്വാധീനിക്കാനാണ് ശ്രമിച്ചത്. ഈ കേസിന്റെ മെല്ലെപ്പോക്ക് ഇവര്‍ കാരണമാണോ എന്നാണ് ഇനി അറിയാനുള്ളത്.
എയര്‍ ഇന്ത്യ സാറ്റ്‌സിലെ അഴിമതി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനും വിജിലന്‍സ് കമ്മീഷനും പരാതി നല്‍കിയതിന് ഓഫീസര്‍ സംഘടനയുടെ നേതാവായ എല്‍എസ് ഷിബുവിനെ കള്ളക്കേസില്‍ കുടുക്കാനും സ്വപ്ന ഗൂഢാലോചന നടത്തിയിരുന്നു. ഷിബു ഇതിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണം സ്വപ്നയ്ക്ക് അനുകൂലമായ രീതിയിലാണ് നടന്നത്. പിന്നീട് ഹൈക്കോടതിയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. 16 വനിതാ ജീവനക്കാര്‍ക്കെതിരെയും സ്വപ്ന വ്യാജ പരാതി നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്.
Recommended Video
അതേസമയം എയര്‍ ഇന്ത്യാ സാറ്റ്‌സിലെ നിയമനങ്ങളും എന്‍ഐഎ പരിശോധിക്കാന്‍ ഒരുങ്ങുകയാണ്. നേരത്തെ കേസില്‍ സ്വപ്നയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച് ഷിബുവിന്റെ ഭാര്യയും രംഗത്തെത്തിയിരുന്നു. കേസില്‍ ഷിബു കുറ്റക്കാരനല്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ തെളിഞ്ഞിരുന്നു. എയര്‍ ഇന്ത്യാ സാറ്റ്‌സില്‍ സ്വപ്ന ക്രിമിനല്‍ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥനെ നിയമിച്ചിരുന്നു. ഇതിനെ ഷിബു ചോദ്യം ചെയ്തതാണ് കേസിന് കാരണം. സ്വപ്ന 17 പെണ്‍കുട്ടികളുടെ വ്യാജ ഒപ്പിട്ട് കള്ളപ്പരാതി എയര്‍ ഇന്ത്യക്ക് അയക്കുകയായിരുന്നു. ഇതാണ് പിന്നീട് ചോദ്യം ചെയ്യപ്പെട്ടത്.
ഇതേ കേസില്‍ മറ്റൊരു പെണ്‍കുട്ടിയെ ആഭ്യന്തര അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരാക്കി തെറ്റായി മൊഴി കൊടുത്തെന്നും കണ്ടെത്തി. അതേസമയം പരാതി ഡ്രാഫ്റ്റ് ചെയ്തത് സ്വപ്നയാണെന്നും കണ്ടെത്തിയിരുന്നു. സ്വപ്നയുടെ വ്യാജ പരാതിയില്‍ നടന്ന ആഭ്യന്തര അന്വേഷണ സമിതി കുറ്റക്കാരനായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഷിബു ക്രൈംബ്രാഞ്ചിന് പരാതി നല്‍കിയത്. 2015 ജനുവരിയിലാണ് 17 വനിതാ ജീവനക്കാരികളുടെ പേരില്‍ വ്യാജമായി ഒപ്പിട്ട് സ്വപ്ന തിരുവനന്തപുരം വിമാനത്താവള ഡയറക്ടര്‍ക്ക് ഷിബുവിനെതിരെ പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് ഷിബുവിനെ ഹൈദരാബാദിലേക്ക് സ്ഥലം മാറ്റിയിരുന്നു.