നേമത്തെ ബിജെപിയുടെ സർപ്രൈസ് എന്ത്?; വീണ്ടും മത്സരിക്കുമോ? ഒടുവിൽ നിലപാട് വ്യക്തമാക്കി ഒ രാജഗോപാൽ
തിരുവനന്തപുരം; തദ്ദേശ തിരഞ്ഞെടുപ്പിൽ ഇക്കുറി തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കും എന്നാണ് ബിജെപി വെല്ലുവിളിച്ചിരിക്കുന്നത്. 55 വരെ സീറ്റുകൾ പാർട്ടി നേടുമെന്നും അധികാരം പിടിക്കുമെന്നും നേതാക്കൾ അവകാശപ്പെടുന്നു. ബിജെപിയുടെ അവകാശവാദം ശരിവെച്ചാൽ അത് പാർട്ടിയെ സംബന്ധിച്ച് വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് നൽകുന്ന ഊർജ്ജം ചെറുതായിരിക്കില്ല.പ്രത്യേകിച്ച് കോർപ്പേറേഷൻ ഉൾപ്പെടെന്ന പാർട്ടിയുടെ സിറ്റിംഗ് മണ്ഡലമായ നേമത്ത്.
ഇത്തവണയും മണ്ഡലത്തിൽ ഭരണതുടർച്ചയാണ് ബിജെപി സ്വപ്നം കാണുന്നത്.അതേസമയം ബിജെപി സ്ഥാനാർത്ഥിയായി വീണ്ടും ഒ രാജഗോപാൽ തന്നെ അങ്കത്തട്ടിലേക്ക് ഇറങ്ങുമോയെന്നാണ് പ്രധാനമായും ഉറ്റുനോക്കപ്പെടുന്നത്. ഇപ്പോഴിതാ ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം.

നേമത്തെ പോരാട്ടം കടുക്കും
തിരുവനന്തപുരം കോര്‍പ്പറേഷനിലെ 22 വാര്‍ഡുകള്‍ അടങ്ങിയ നിയമസഭാ മണ്ഡലമാണ് നേമം. ഇരുമുന്നണികളേയും മാറി മാറി ജയിപ്പിച്ച മണ്ഡലമാണിത്.അതുകൊണ്ട് തന്നെ ആർക്കും മണ്ഡലത്തിൽ കുത്തക അവകാശപ്പെടാനാവില്ല. 1982ല്‍ കെ കരുണാകരന്‍ വിജയിച്ചതോടെയാണ് മണ്ഡലം ശ്രദ്ധേനടിയത്.

മാറി മറിഞ്ഞ് ഭരണം
തുടർന്ന് മൂന്ന് തവണ സിപിഎമ്മിനുവേണ്ടി വിജെ തങ്കപ്പനും ഒരു തവണ വെങ്ങാനൂര്‍ പി ഭാസ്‌ക്കരനും മണ്ഡലം നിലനിര്‍ത്തി.
2001ന്‍ നടന്ന തിരഞ്ഞടുപ്പില്‍ എന്‍ ശക്തനിലൂടെ മണ്ഡലം കോണ്‍ഗ്രസ് തിരിച്ച് പിടിച്ചു. 2006ലും ശക്തൻ തന്നെയായിരുന്നു വിജയിച്ചത്. എന്നാൽ 2011ല്‍ ശിവൻകുട്ടിയെ ഇറക്കി യുഡിഎഫ് ഭരണത്തിന് അന്ത്യം കുറിക്കാൻ സിപിഎമ്മിന് കഴിഞ്ഞു.

ജയം ബിജെപിക്ക്
അന്ന് തിരഞ്ഞെടുപ്പില്‍ 6415 വോട്ടുകള്‍ക്കായിരുന്നു വി ശിവന്‍കുട്ടി വിജയിച്ചത്. അതേസമയം എൽഡിഎഫ് അല്ലേങ്കിൽ യുഡിഎഫ് എന്ന സ്ഥിരം കാഴ്ചയ്ക്ക് അക്കുറി ഇളക്കം തട്ടി. കോൺഗ്രസിനെ ഞെട്ടിച്ച് കൊണ്ട് ബിജെപി മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത് എത്തി. അന്ന് ബിജെപിക്ക് വേണ്ടി കളത്തിലിറങ്ങിയതാവട്ടെ മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാലും.

അടിപതറി
43661 വോട്ടുകളായിരുന്നു രാജഗോപാൽ മണ്ഡലത്തിൽ നേടിയത്. ഇതേ ആത്മവിശ്വാസം കൈമുതലാക്കിയായിരുന്നു രാജഗോപാലിനെ തന്നെ ബിജെപി നേമത്ത് 2016 ലും ഇറക്കിയത്. ഭരണതുടർച്ച പ്രതീക്ഷിച്ച് ശിവൻകുട്ടി എൽഡിഎഫിന് വേണ്ടി രംഗത്തെിറങ്ങി. വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവിൽ രാജഗോപാലിന് മുൻപിൽ ശിവൻകുട്ടിക്ക് അടിയറവ് പറയേണ്ടി വന്നു.

ബിജെപി അക്കൗണ്ട് തുറന്നു
67813 വോട്ടുകളായിരുന്നു രാജഗോപാൽ നേടിയത്. കേരളത്തില് അങ്ങനെ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നു. അഞ്ച് വർഷങ്ങൾക്കിപ്പുറം കേരളത്തിലെ 'ബിജെപി പഴയ ബിജെപി അല്ല'. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില് വിജയിക്കാനായില്ലേങ്കിലും വോട്ടുയർത്താൻ പാർട്ടിക്ക് കഴിഞ്ഞു.

അനുകൂല സാഹചര്യം
ഇപ്പോൾ സംസ്ഥാനത്ത് അനുകൂല സാഹചര്യമാണെന്നാണ് ബിജെപി പ്രതീക്ഷക്കുന്നത്. ഇക്കുറി നിയമസഭ തിരഞ്ഞെടുപ്പിൽ ഒന്നല്ല അഞ്ച് സീറ്റുകളാണ് ബിജെപിയുടെ പ്രതീക്ഷ. നേമം കൈവിടാതിരിക്കേണ്ടത് ബിജെപിയെ സംബന്ധിച്ച് അഭിമാന പ്രശ്നമാണ്.
ഈ സാഹചര്യത്തിൽ ഒ രാജഗോപാലിനെ തന്നെ നേമത്ത് ബിജെപി ഇറക്കുമോ?

വ്യക്തി പ്രഭാവം
രാജഗോപാലെന്ന നേതാവിന്റെ പാർട്ടിക്ക് അതീതമായ വ്യക്തിപ്രഭാവം തന്നെയാണ് അദ്ദേഹത്തിന് തുണയായത്. ഇക്കുറി മത്സരിക്കാൻ ആഗ്രഹമില്ലെന്നാണ് രാജഗോപാൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം പാർട്ടി പറഞ്ഞാൽ താൻ മത്സരിക്കാൻ തയ്യാറാണെന്നും രാജഗോപാൽ പറയുന്നു.

സുരേഷ് ഗോപിയും
ഇത്തവണ സുരേഷ് ഗോപിയെ നേമത്ത് ഇറക്കണമെന്ന താത്പര്യം ബിജെപി ജില്ലാ ഘടകത്തിന് ഉണ്ട്. തൃശ്ശൂരിൽ ലോക്സഭ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി വലിയ മുന്നേറ്റമായിരുന്നു നടത്തിയത്. സുരേഷ് ഗോപി വന്നാൽ നേമത്ത് ഭരണതുടർച്ചയുണ്ടാകുമെന്ന് നേതാക്കൾ കരുതുന്നു.

സാധ്യതകൾ
അതേസമയം പാര്‍ട്ടി പറഞ്ഞാല്‍ താന്‍ വീണ്ടും മത്സരിക്കാന്‍ തയ്യാറാണെന്ന് രാജഗോപാൽ പറഞ്ഞ സാഹചര്യത്തിൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഇവിടെ പിടിവലി ഉണ്ടാകുമെന്ന കാര്യത്തിൽ തർക്കമില്ല. അങ്ങനെയെങ്കിലും ദേശീയ നേതൃത്വം നേരിട്ട് ഇടപെട്ട് സ്ഥാനാർത്ഥി നിർണയം നടത്താനുള്ള സാധ്യതയും തള്ളാനാകില്ല.












Click it and Unblock the Notifications