പെരുമാറ്റച്ചട്ടം കർശനമാക്കാൻ ജില്ലാ ഭരണകൂടം; നിരീക്ഷണത്തിന് 70 സ്‌ക്വാഡുകൾ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കർശനമായി നടപ്പാക്കാൻ ജില്ലാ ഭരണകൂടം നടപടികൾ ഊർജിതമാക്കി. അസിസ്റ്റന്റ് കളക്ടർ ജി. പ്രിയങ്കയുടെ നേതൃത്വത്തിൽ 70 സ്‌ക്വാഡുകളാണ് ജില്ലാതലത്തിൽ പ്രവർത്തിക്കുന്നത്. പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സ് ബോർഡുകളും കൊടിതോരണങ്ങളും നീക്കംചെയ്യുന്ന പ്രവർത്തനങ്ങളാണ് ആദ്യ ഘട്ടത്തിൽ നടക്കുന്നത്.
നിയമസഭാ മണ്ഡലാടിസ്ഥാനത്തിലാണ് സ്ക്വാഡുകളുടെ പ്രവർത്തനം. നാല് ഫ്ളയിംഗ് സ്‌ക്വാഡുകളും ഒരു ആന്റി ഡിഫേസ്മെന്റ് സ്ക്വാഡും അടക്കം അഞ്ചു സ്ക്വാഡുകളാണ് ഒരു മണ്ഡലത്തിലുള്ളത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ആദ്യ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ തിരുവനന്തപുരം നഗര പരിധിയിലെ പൊതുസ്ഥാപനങ്ങളിലും അങ്കണത്തിലും സ്ഥാപിച്ചിരുന്ന മൂവായിരത്തോളം കൊടിതോരണങ്ങളും ബാനറുകളും ഫ്ളക്സുകളും നീക്കംചെയ്തു.

കെഎസ്ആർടിസി ബസുകളിൽ സ്ഥാപിച്ചിരുന്നവയടക്കമുള്ള സർക്കാർ പരസ്യങ്ങളും നീക്കംചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ 42 സ്റ്റാറ്റിക് സർവെയ്ലൻസ് സ്ക്വാഡുകൾ കൂടി പെരുമാറ്റച്ചട്ടം നിരീക്ഷിക്കുന്നതിന്റെ ഭാഗമായി രംഗത്തിറങ്ങുമെന്ന് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ചുമതലയുള്ള നോഡൽ ഓഫീസർകൂടിയായ അസിസ്റ്റന്റ് കളക്ടർ ജി. പ്രിയങ്ക പറഞ്ഞു. ഒരു നിയമസഭാ മണ്ഡലത്തിൽ മൂന്ന് എന്ന കണക്കിലാണ് സ്റ്റാറ്റിക് സർവെയ്ലൻസ് സ്ക്വാഡുകളുടെ പ്രവർത്തനം.
അതിർത്തി ചെക് പോസ്റ്റുകളിലൂടെയുള്ള അനധികൃത പണത്തിന്റെ ഒഴുക്ക്, വ്യാജമദ്യത്തിന്റെയും ആയുധങ്ങളുടെയും കടത്തൽ, സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവ തടയുന്നതിനായാണ് സ്റ്റാറ്റിക് സർവെയ്ലൻസ് സ്ക്വാഡുകൾ പ്രവർത്തിക്കുന്നത്.












Click it and Unblock the Notifications