ഏറ്റുമാനൂർ ക്ഷേത്രകവർച്ച; മാേഷ്ടാവിനെ പിടിക്കാൻ സഹായിച്ച രമണിക്ക് വീടുവച്ചു നൽകും
തിരുവനന്തപുരം: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ 1981-ൽ നടന്ന വിഗ്രഹ കവർച്ചയിലെ പ്രതി സ്റ്റീഫനെ പിടിക്കാൻ സഹായിച്ച വെള്ളറട സ്വദേശി രമണിയ്ക്ക് വീട് വച്ചുനൽകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ പറഞ്ഞു. വെള്ളറടയിൽ രമണിയുടെ വസതി സന്ദർശിച്ചശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇതിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമിടുകയാണ്. പ്രത്യേക ജനകീയ ഫണ്ട് രൂപീകരിച്ചായിരിക്കും ജീവകാരുണ്യ പ്രവർത്തനങ്ങളും പദ്ധതികളും നടപ്പാക്കുക. ക്ഷേത്രജീവനക്കാരിൽ അവശത അനുഭവിക്കുന്നവർ, ക്ഷേത്രവുമായി ബന്ധപ്പെട്ടു നിൽക്കുന്നവരിലെ പാവങ്ങൾ എന്നിവർക്ക് സാമ്പത്തികമായി സഹായം നൽകും.
പാറശാല എം.എൽ എ സി.കെ.ഹരീന്ദ്രനാണ് രമണിയുടെ അവസ്ഥ ദേവസ്വം പ്രസിഡന്റിനെ അറിയിച്ചത്.രമണിയുടെ വീട്ടിലെത്തിയ പ്രസിഡന്റിനും ബോർഡ് അംഗം കെ.പി.ശങ്കരദാസിനും കുടുംബത്തിന്റെ അവസ്ഥ ബോദ്ധ്യമായി. സംഭവം നടക്കുന്ന 1981ൽ എട്ടാം ക്ലാസുകാരിയായിരുന്നു രമണി.
ഇവരുടെ മക്കളിൽ ആർക്കെങ്കിലും നിയമ വശങ്ങൾ പരിശോധിച്ച് ജോലി നൽകാമെന്നും പ്രസിഡന്റ് എ.പത്മകുമാർ ഉറപ്പ് നൽകി.ഒരു മകനും ഭിന്നശേഷിയുള്ള മകളുമാണ് രമണിയ്ക്കുള്ളത്. രമണിയുടെ ഭർത്താവ് നേരത്തെ മരിച്ചു. മകൻ കൂലിവേല ചെയ്ത് കിട്ടുന്ന വരുമാനമാണ് കുടുംബത്തിന്റെ ആശ്രയം. ഇന്ന് ചേരുന്ന ബോർഡ് യോഗത്തിൽ ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കുമെന്നും ദേവസ്വം പ്രസിഡന്റ് അറിയിച്ചു.