മുഖ്യമന്ത്രിയുടെ പൊതുചടങ്ങിന് നൽകിയ മൈതാനം വാഹനങ്ങൾ കയറ്റി നാശമാക്കിയതിൽ പ്രതിഷേധം
മട്ടാഞ്ചേരി: മുഖ്യമന്ത്രി പങ്കെടുത്ത പൊതുപരിപാടിക്ക് കായിക മൈതാനം അനുവദിക്കുകയും, ഇടതടവില്ലാതെ വാഹനങ്ങൾ കയറ്റി മൈതാനം ചെളികള മാക്കി മാറ്റിയതിൽ കായിക പ്രേമികൾക്ക് പ്രതിഷേധം. കോടികൾ ചിലവിട്ട് അടുത്ത കാലത്ത് നിർമ്മിച്ച തോപ്പുംപടി രാജീവ് ഗാന്ധി സ്റ്റേഡിയമാണ് പരിപാടിയെ തുടർന്ന് ചളികുണ്ടായി മാറിയത്.ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനാണ് മൈതാനം സംഘാടകർക്ക് വിട്ടുനൽകിയത്.
മൈതാനത്ത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അടക്കമുള്ളവർ പ്രസംഗിച്ച വലിയ സ്റ്റേജ് ഉണ്ടായിരുന്നെങ്കിലും ഇത് ഒഴിവാക്കിയാണ് മൈതാനത്ത് സ്റ്റേജ് പുതുതായി ഒരുക്കിയത്.പടുകൂറ്റൻ സ്റ്റേജ് ഒരുക്കിയതിനൊപ്പം സംഘാടകരുടെയും ,സുരക്ഷാ ഉദ്യോഗസ്ഥരുടെയും വാഹനങ്ങൾ മൈതാനത്ത് കയറ്റുകയും ചെയ്തു.

മഴ പെയ്തതിനാൽ ഗ്രൗണ്ടിൽ നനവുണ്ടായതിനു പുറമെ വാഹനങ്ങളുടെ നിരന്തര വരവും മൈതാനത്തിന്റെ നാശത്തിന് കാരണമായതായാണ് കായീക സംഘടനകൾ ചൂണ്ടി കാട്ടുന്നത്. കായീകതാരങ്ങൾ ഏറെയുള്ള പശ്ചിമകൊച്ചിയിൽ ആവശ്യത്തിന് കളിസ്ഥലങ്ങൾ ഇല്ലായെന്ന പരാതി നിലനിൽക്കെ നിലവിലുള്ള മൈതാനങ്ങൾ പൊതുപരിപാടികളുടെ ഭാഗമായി നശിപ്പിക്കുന്നത് ഏറെ പ്രതിഷേധങ്ങൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.
നൂറു കണക്കിന് കായിക താരങ്ങൾ ദൈനം ദിനം പരിശീലനത്തിനെത്തുന്ന മൈതാനമാണിത്. ഫിഫ പരിശീലന മൈതാനമായിരുന്ന ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ട് മത്സരം കഴിഞ്ഞു ഒന്നര വർഷം കഴിഞ്ഞിട്ടു പോലും സർക്കാരിന് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനായട്ടില്ല. ഇതിനെതിരെ പ്രതിഷേധം അലയടിക്കവെയാണ് മറ്റൊരു മൈതാനം കുളമാക്കി മാറ്റിയിരിക്കുന്നത്.












Click it and Unblock the Notifications