വമ്പായത്തിൽ എസ്ഡിപിഐ-സിപിഎം സഖ്യം എന്ന വാദം തെറ്റ്; വെറും രാഷ്ട്രീയ മുതലെടുപ്പ്, പിന്തുണ വേണ്ട...
വെമ്പായം : വെമ്പായം ഗ്രാമപഞ്ചായത്തിൽ എൽഡിഎഫും എസ്ഡിപിഐയും ഐക്യത്തിൽ എന്ന വാദം പൊളിയുന്നു.പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എൽഡിഎഫ് അംഗത്തിന് അനുകൂലമായി വോട്ട് ചെയ്തതാണ് എസ്ഡിപിഐ-എൽഡിഎഫ് ഐക്യമെന്ന പ്രചാരണം ശക്തിപ്പെടാൻ ഇടയാക്കിയത്.
എന്നാൽ,എസ്ഡിപിഐ അംഗത്തിന്റെ പിന്തുണ ഇല്ലാതെ തന്നെ എൽഡിഎഫിന് ഭരണം നിലനിർത്താമെന്നിരിക്കെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ പിന്തുണ രാഷ്ട്രീയ മുതലെടുപ്പ് ലാക്കാക്കിയുള്ളതാണെന്നാണ് ആരോപണം.21 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫ്-10,കോൺഗ്രസ്-8, ബി.ജെ.പി-2,എസ്.ഡി.പി.ഐ-1 എന്നിങ്ങനെയാണ് കക്ഷിനില.ഭൂരിപക്ഷം തെളിയിച്ചതിനെ തുടർന്ന് പ്രസിഡന്റ് പദത്തിലെത്തിയ സി.പി.എമ്മിലെ ബി.എസ്.ചിത്രഖലേഖയെ പുറത്താക്കാൻ പ്രതിപക്ഷത്തിനൊപ്പം ബി.ജെ.പിയും എസ്.ഡി.പി.ഐയും അവിശ്വാസത്തെ പിന്തുണച്ചിരുന്നു.
പിന്നീട് നടന്ന പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പാകട്ടെ ഇരുകൂട്ടരും ബഹിഷ്കരിക്കുകയും ചെയ്തു. ചിത്രലേഖയുടെ പിൻഗാമിയായി സി.പി.എമ്മിലെ ഷീലജയാണ് തിരഞ്ഞടുക്കപ്പെട്ടത്. എൽ.ഡി.എഫ് മുൻ ധാരണപ്രകാരം രണ്ടരവർഷത്തിനു ശേഷം പ്രസിഡന്റ് പദം ഈയിടെ സി.പി.ഐക്ക് കൈമാറുകയായിരുന്നു.
ഏതാനും ദിവസം മുമ്പ് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സി.പി.ഐയുടെ സീനത്തുബീവി തിരഞ്ഞെടുക്കപ്പെട്ടു.സീനത്ത് ബീവിക്ക് അനുകൂലമായി എസ്.ഡി.പി.ഐ അംഗം വോട്ട് ചെയ്തതാണ് വിവാദത്തിന് വഴിമരുന്നിട്ടത്. നടക്കാനിരിക്കുന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഈ മാതൃക പിന്തുടരുമോ എന്ന എതിരാളികളുടെ ചോദ്യത്തിന് എസ്.ഡി.പി.ഐയുടെയും ബി.ജെ.പിയുടെയും വോട്ടുകൾ തങ്ങൾക്ക് വേണ്ടെന്ന് സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.ആർ.ജയദേവൻ പറഞ്ഞു.