തിരുവനന്തപുരത്ത് യൂത്ത് ലീഗ് - പിഡിപി സംഘർഷം; പൊലീസുകാരൻ ഉൾപ്പെടെ 11 പേർക്ക് പരിക്ക്!
പോത്തൻകോട്: കണിയാപുരം ജംഗ്‌ഷനിൽ യൂത്ത് ലീഗും പി.ഡി.പി പ്രവർത്തകരും ഏറ്റുമുട്ടി. ഒരു പൊലീസുകാരനും അഞ്ച് യൂത്ത് ലീഗ് പ്രവർത്തകർക്കും അഞ്ച് പി.ഡി.പി പ്രവർത്തകർക്കും പരിക്കേറ്റു. മംഗലപുരം പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ശ്രീജിത്ത് (36), പി.ഡി.പി ജില്ലാ സെക്രട്ടറി അഷറഫ് നഗരൂർ, പി.ടി.യു.സി തിരുവനന്തപുരം മണ്ഡലം സെക്രട്ടറി സിദ്ധിക്ക്, പി.ഡി.പി പ്രവർത്തകരായ പൂവച്ചൽ സുധീർ, ഇടുക്കി നിസാം, ഷബീർ എന്നിവർക്കും പത്തനംതിട്ട, മലപ്പുറം സ്വദേശികളായ അഞ്ച് യൂത്ത് ലീഗ് പ്രവർത്തകർക്കുമാണ് പരിക്കേറ്റത്.
ഇവരെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5.15 നായിരുന്നു സംഭവം. യൂത്ത് ലീഗിന്റെ സെക്രട്ടേറിയറ്റ് മാർച്ചിനോടനുബന്ധിച്ച് മലപ്പുറം, കൊല്ലം ജില്ലകളിൽ നടന്ന യോഗങ്ങളിൽ പി.ഡി.പി നേതാവ് അബ്ദുൾനാസർ മഅ്ദനിയെക്കുറിച്ച് മോശം പരാമർശം നടത്തിയതിൽ പ്രതിഷേധിച്ച് കണിയാപുരത്ത് പി.ഡി.പി പോത്തൻകോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
പ്രതിഷേധ പ്രകടനത്തിന് നേരെ വാഹനത്തിലെത്തിയ ഇരുപതോളം യൂത്ത് ലീഗ് പ്രവർത്തകർ പ്രതികരിച്ചതാണ് സംഘർഷത്തിന് കാരണം. ഇരുകൂട്ടരും തമ്മിലുള്ള വാക്കേറ്റം അക്രമത്തിൽ കലാശിക്കുകയായിരുന്നു. കഴക്കൂട്ടം, കഠിനംകുളം, മംഗലപുരം, പോത്തൻകോട് സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.