ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് സ്ഥിരം കുറ്റവാളികളുടെ പട്ടികയിൽ; പ്രതികാര നടപടിയെന്ന് ബിജെപി
തൃശൂർ: ബിജെപി തൃശൂർ ജില്ലാ അധ്യക്ഷൻ കെകെ അനീഷ് കുമാറിനെതിരെ പോലീസിന്റെ കടുത്ത നടപടി. നിരവധി കേസുകളിൽ പ്രതിയായ അനീഷിനെതിരെ സ്ഥിരം കുറ്റവാളി കേസ് ചുമത്തിയാണ് പോലീസ് നടപടി കടുപ്പിച്ചത്. ഒരുപാട് ക്രിമിനൽ കേസുകളിൽ പ്രതിയാകുന്നവർക്കെതിരെ ചുമത്തുന്ന നടപടിക്രമമാണിത്.
തൃശൂർ ഈസ്‌റ്റ് പോലീസാണ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിക്ക് ഇത് സംബന്ധിച്ച് റിപ്പോർട്ട് കൈമാറിയത്. സിആർപിസി 107-ാം വകുപ്പാണ് കെകെ അനീഷ് കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. അടുത്ത ആറ് മാസത്തിനുള്ളിൽ ഏതെങ്കിലും കേസിൽ പ്രതിയായാൽ അനീഷ് കുമാറിനെതിരെ കാപ്പ ചുമത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇനി മറ്റ് കേസുകളിൽ ഉൾപ്പെടില്ലെന്ന് കോടതിയിൽ ഹാജരായി അനീഷ് ബോണ്ട് ഒപ്പിട്ട് നൽകുന്നതാണ് അടുത്ത നടപടിക്രമം. ഒരുപക്ഷേ മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് വരുന്ന ആറ് മാസത്തിനുള്ളിൽ അനീഷ് മറ്റേതെങ്കിലും കേസിൽ പ്രതിയായാൽ കാപ്പ ചുമത്തപ്പെടും, ഇതോടെ നാടുകടത്തൽ അടക്കമുള്ള നടപടികൾ നേരിടേണ്ടി വരും.
സംഭവത്തിന് പിന്നാലെ വലിയ പ്രതിഷേധമാണ് ബിജെപി ഉയർത്തുന്നത്. ഇത് കേവലം രാഷ്ട്രീയ പകപോക്കലാണെന്നും രാഷ്ട്രീയ നേതാക്കൾക്കെതിരെ സാധാരണയായി ഈ വകുപ്പ് ചുമത്താറില്ലെന്നുമാണ് ബിജെപി നേതാക്കൾ പറയുന്നത്. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ബിജെപി ഇന്ന് തൃശൂരിൽ പ്രതിഷേധ പ്രകടനം ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടുണ്ട്.
ജില്ലാ അദ്ധ്യക്ഷനെതിരായ കള്ളക്കേസുകൾ രാഷ്‌ട്രീയ പ്രേരിതമാണെന്നും ഇതിനെ രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്നുമായിരുന്നു ബിജെപി മേഖല അദ്ധ്യക്ഷൻ വി ഉണ്ണികൃഷ്‌ണൻ അറിയിച്ചത്. കള്ളക്കേസുകൾ കൊണ്ട് പ്രസ്ഥാനത്തിന്റെ മനോവീര്യം തകർക്കാമെന്ന് കരുതരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.
തൃശൂരിൽ സുരേഷ് ഗോപിയുടെ ജയത്തിന് ചുക്കാൻ പിടിച്ച വ്യക്തിയാണ് അനീഷ് കുമാർ എന്നാണ് ബിജെപി കേന്ദ്രങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ട് തന്നെ അതിന്റെ പക പോക്കലാണ് ഈ നടപടിയെന്ന് അവർ ആരോപിക്കുന്നു. വിഷയത്തിൽ നിയമപരമായും രാഷ്ട്രീയമായും മുന്നോട്ട് പോകുമെന്നും അവർ അറിയിച്ചു.
തൃശൂരിൽ വമ്പൻ ജയമാണ് ബിജെപി നേടിയത്. സുരേഷ് ഗോപിയായിരുന്നു ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചത്. പ്രതീക്ഷിച്ചതിലും വലിയ നേട്ടമുണ്ടാക്കാൻ മണ്ഡലത്തിൽ ബിജെപിക്ക് കഴിഞ്ഞു. മുക്കാൽ ലക്ഷത്തിന് അടുത്ത് ഭൂരിപക്ഷവും സുരേഷ് ഗോപി നേടിയിരുന്നു. സിപിഐ നേതാവ് വിഎസ് സുനിൽ കുമാർ ആയിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി, യുഡിഎഫിന് വേണ്ടി കെ മുരളീധരനും കളത്തിൽ ഇറങ്ങിയിരുന്നു.












Click it and Unblock the Notifications