തോൽവിയിൽ ഇടഞ്ഞ് സിപിഐ; തൃശൂർ മേയറെ വിളിച്ചുവരുത്തി സിപിഎം, കാരണം സുരേഷ് ഗോപിയുമായുള്ള കൂടിക്കാഴ്‌ച
തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലുണ്ടായ തോൽവിയിൽ അതൃപ്‌തി പരസ്യമാക്കി സിപിഐ. മേയർ എംകെ വർഗീസ് തിരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപിയെ കണ്ടതും അനുകൂല അഭിപ്രായം പറഞ്ഞതും തിരിച്ചടിയായെന്നാണ് സിപിഐ പറയുന്നത്. മേയറുടെ നടപടിയിൽ സിപിഐ മുന്നണിയിൽ അതൃപ്‌തി അറിയിച്ചിരുന്നു.
ഇതിന് പിന്നലെ ഇന്ന് സിപിഎം മേയർ എംകെ വർഗീസിനെ വിളിച്ചുവരുത്തി വിഷയത്തിൽ വിശദീകരണം തേടി. സിപിഎം ജില്ലാ സെക്രട്ടറിയുമായി മേയര്‍ കൂടിക്കാഴ്‌ച നടത്തി. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ചായിരുന്നു കൂടിക്കാഴ്‌ച നടന്നത്. സുരേഷ് ഗോപിയുമായി നടത്തിയ കൂടിക്കാഴ്‌ച തന്നെയായിരുന്നു ചർച്ചയിലെ പ്രധാന വിഷയം. ഇതിന് ശേഷം മേയർ എംകെ വർഗീസ് മാധ്യമങ്ങളെ കാണുകയുണ്ടായി.

എന്നാൽ സുരേഷ് ഗോപിയോട് പ്രത്യേക ആഭിമുഖ്യമില്ലെന്നായിരുന്നു മേയർ എംകെ വർഗീസ് നൽകിയ മറുപടി. 'ഒരു സ്ഥാനാർഥിക്ക് തന്റെ ചേമ്പറിലേക്ക് വരാൻ അവകാശമില്ലേ. അദ്ദേഹത്തെ ഇരുത്തി ഒരു ചായ കൊടുത്തു. അത് തെറ്റായി തോന്നുന്നില്ല. സിപിഎമ്മിൻ്റെ നയം ഉൾകൊണ്ടാണ് താൻ മുന്നോട്ടുപോകുന്നത്. വികസനത്തെക്കുറിച്ച് സംസാരിക്കാൻ തനിക്ക് അവകാശമില്ലേ' മേയർ ചോദിച്ചു.
സിപിഎം ജില്ലാ സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്‌ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു എംകെ വർഗീസ്. 'മേയർ എന്ന നിലയിലുള്ള തന്റെ ചുമതല വികസനം കൊണ്ടുവരിക എന്നതാണ്. നാടിന്റെ വികസനത്തിന് സർക്കാരുകളുടെ സംഭാവന ഉണ്ടാകും. അത് കൊണ്ടുവന്നു തരുന്നത് കേന്ദ്രമന്ത്രിമാരും മന്ത്രിമാരും എംപിമാരും എംഎൽഎമാരുമാണ്. വികസനത്തിന് വേണ്ടി ഫണ്ട് സ്വരൂപിക്കുന്നത് ആദ്യമല്ല.' വർഗീസ് പറഞ്ഞു.
'വികസനത്തെക്കുറിച്ച് സംസാരിക്കാനുള്ള അവകാശമില്ലേ. ഞാൻ ഇടതുപക്ഷത്തിനൊപ്പമാണ്. അവർ പറയുന്നത് അംഗീകരിച്ചു ചർച്ച ചെയ്‌ത് മുന്നോട്ടുപോകും. സിപിഎമ്മാണ് മേയറാക്കിയത്. അവരുടെ നയങ്ങൾ ഉൾപ്പെടുത്തിയാണ് മുന്നോട്ടുപോകുന്നത്. വികസനത്തിന് എതിരായി വരരുത്. നാട് നന്നാകണം' മേയർ കൂട്ടിച്ചേർത്തു.
അതേസമയം, തിരഞ്ഞെടുപ്പ് കാലത്ത് തന്നെ മേയറുടെ നടപടി വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. സുരേഷ് ഗോപിയെ കണ്ടതിന് പുറമെ അനുകൂലമായ നിലയിൽ പ്രസ്‌താവന നടത്തിയതും ഇടത് കേന്ദ്രങ്ങളിൽ വലിയ എതിർപ്പാണ് ഉണ്ടാക്കിയത്. ഇതിന് പിന്നാലെ സുരേഷ് ഗോപി വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുക കൂടി ചെയ്‌തതോടെയാണ് ഇപ്പോൾ മേയർക്ക് എതിരെ പടപ്പുറപ്പാട് ശക്തമായിരിക്കുന്നത്.












Click it and Unblock the Notifications