തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എഞ്ചിനും ബോഗിയും വേർപെട്ടു; ഒഴിവായത് വൻ ദുരന്തം
തൃശൂർ: തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എഞ്ചിനും ബോഗിയും വേർപെട്ടു. ചെറുതുരുത്തി വള്ളത്തോൾ നഗറിലാണ് സംഭവം. എറണാകുളം-ടാറ്റാ നഗർ എക്‌സ്പ്രസ് ട്രെയിനിന്റെ എഞ്ചിനാണ് ബോഗിയിൽനിന്ന് വേർപെട്ടത്. രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്. ഏഴേകാലോടെ എറണാകുളത്ത് നിന്ന് പുറപ്പെട്ട ട്രെയിനാണ് ഇത്.
ബോഗിക്കുള്ളിലെ വൈദ്യുതിബന്ധം കൃത്യമായി പ്രവർത്തിക്കാത്തതിനാൽ ട്രെയിൻ ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിലേക്ക് മാറ്റാനാണ് അധികൃതർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ മണിക്കൂറുകളോളം ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വള്ളത്തോൾ നഗറിന് സമീപം പതിനഞ്ചാം പാലത്തിന് അടുത്തുവെച്ചായിരുന്നു ബോഗികൾ വേർപെട്ടത്.

ട്രെയിൻ റെയിൽവേ സ്‌റ്റേഷനിലേക്ക് പ്രവേശിക്കാൻ ഒന്നര കിലോമീറ്റർ മാത്രം ദൂരമാണ് ബാക്കിയുണ്ടായിരുന്നത്. എഞ്ചിനും ബോഗിയും വള്ളത്തോൾ നഗർ സ്‌റ്റേഷനിൽ എത്തിച്ച് പരിശോധനകൾ നടത്തി. റെയിൽവേ പോലീസ്, ആർപിഎഫ്, സിഎൻഡബ്ല്യൂ സ്‌റ്റാഫ്, മെക്കാനിക്കൽ വിഭാഗം സ്‌റ്റാഫ് എന്നിവർ ചേർന്ന് എഞ്ചിനും തമ്മിൽ കൂട്ടി യോജിപ്പിച്ചു.
ട്രെയിനിന് വേഗം കുറവായതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. ബോഗിയും എഞ്ചിനും വേര്‍പെടാനുണ്ടായ കാരണമെന്തെന്ന് ഇതുവരെ വ്യക്തമല്ല. വൈദ്യുതി ബന്ധം ഇല്ലാത്ത നിലയിലായിരുന്നു ഉണ്ടായിരുന്നത്, ഇതായിരിക്കാം കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് റെയിൽവേ അറിയിച്ചു.
സംഭവത്തിന് പിന്നാലെ മണിക്കൂറുകളോളം ഈ പാതയിൽ ട്രെയിൻ ഗതാഗതം സ്‌തംഭിച്ചിരുന്നു. ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കാവുന്ന അപകടമായിരുന്നു ഇന്നത്തേത്. കാലപ്പഴക്കം ചെന്ന ബോഗികളും സാങ്കേതിക വിഭാഗത്തിന്റെ വീഴ്‌ചകളുമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്നാണ് വിമർശനം.
കഴിഞ്ഞ ദിവസമാണ് എറണാകുളം നിസാമുദ്ദീൻ എക്‌സ്പ്രസ് ട്രെയിനിലെ ബർത്ത് പൊട്ടിവീണ് പൊന്നാനി സ്വദേശി അലിഖാൻ മരണപ്പെട്ടത്. ഡൽഹിയിലേക്കുള്ള യാത്രാ മധ്യേ ആയിരുന്നു അപകടമുണ്ടായത്. നടുവിലെ ബർത്തും അതിലെ യാത്രക്കാരനും താഴെ കിടക്കുകയായിരുന്ന അലിഖാന്റെ മേൽ വീഴുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. തെലങ്കാനയിലെ വാറങ്കലിൽ വച്ചായിരുന്നു ഈ അപകടം നടന്നത്.
ഇതോടെ ദക്ഷിണറെയിൽവേയിലെ കാലപ്പഴക്കം ചെന്ന കോച്ചുകളെ കുറിച്ച് കടുത്ത വിമർശനമാണ് ഉയരുന്നത്. അതിനിടയിലാണ് തൃശൂരിൽ ബോഗിയും എഞ്ചിനും തമ്മിൽ വിട്ടുമാറുന്ന സംഭവമുണ്ടായിരിക്കുന്നത്. വിശദമായ അന്വേഷണം നടത്തുമെന്ന് റെയിൽവേ പറയുമ്പോഴും സമാന സംഭവങ്ങൾ വീണ്ടും സംഭവങ്ങൾ ആവർത്തിക്കുന്നതിന്റെ ഞെട്ടലിലാണ് യാത്രക്കാർ.












Click it and Unblock the Notifications