'തിരഞ്ഞെടുപ്പ് ഫണ്ട് കട്ട് പുട്ടടിച്ച അനിൽ അക്കരയെ പുറത്താക്കുക'; തൃശൂരിൽ പോസ്‌റ്റർ യുദ്ധം മുറുകുന്നു
തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഏറ്റവും വലിയ തിരിച്ചടിയേറ്റ തൃശൂരിൽ പോസ്‌റ്റർ യുദ്ധം മുറുകുന്നു. കെ മുരളീധരന്റെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെയാണ് വിവിധ ഇടങ്ങളിൽ മുൻനിര നേതാക്കളെ ഉൾപ്പെടെ ശക്തമായ ഭാഷയിൽ വിമർശിച്ചു കൊണ്ടും കടുത്ത ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടും പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
ജില്ലയിലെ മുതിർന്ന നേതാക്കളായ മുൻ എംഎൽഎ അനിൽ അക്കരെ, എംപി വിൻസന്റ് എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന പോസ്‌റ്ററാണ് ഏറ്റവും ഒടുവിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഡിസിസി ഓഫീസിന് മുന്നിൽ ഒട്ടിച്ച ഈ പോസ്‌റ്ററുകളിൽ ഇരുവർക്കും എതിരെ സാമ്പത്തിക തട്ടിപ്പ് ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

അക്കരയിരുന്ന ബിജെപിയെ ഇക്കരെയെത്തിച്ച അനില്‍ അക്കര ബിജെപി ഏജന്റാണോ? എന്നാണ് ഒരു പോസ്‌റ്ററിലെ ചോദ്യം. മുരളീധരന്റെ അപ്രതീക്ഷിത തോൽവിക്ക് ശേഷം പാർട്ടിയിൽ ഉടലെടുത്ത ഭിന്നതയുടെ ബാക്കി പത്രമാണ് നിലവിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന പോസ്‌റ്ററുകൾ എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
അനിൽ അക്കരെയെ പാർട്ടിയിൽ നിന്ന് പുറത്താക്കണം എന്നതുൾപ്പെടെ പോസ്‌റ്ററിൽ ആവശ്യപ്പെടുന്നുണ്ട്. കെ മുരളീധരന്റെ പോസ്‌റ്ററുകള്‍ കിണറ്റില്‍ തള്ളിയ അനില്‍ അക്കരയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കുക, എംപി വിന്‍സെന്റ് ഒറ്റുകാരനാണ് എന്നുൾപ്പെടെ പോസ്‌റ്ററുകളിൽ പരാമർശിച്ചിരിക്കുന്നത് വ്യക്തമായി കാണാം.
കോൺഗ്രസ് ബ്രിഗേഡ് എന്ന പേരിലാണ് പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നേരത്തെയും സമാനമായ രീതിയിൽ മുൻ എംപി ടിഎൻ പ്രതാപന് എതിരെ പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. വാർഡിൽ പോലുംപ്രതാപന് സീറ്റ് നൽകരുതെന്നായിരുന്നു പരാമർശം. തൃശൂർ ഡിസിസി അധ്യക്ഷൻ ജോസ് വെള്ളൂർ രാജിവയ്ക്കണമെന്നും പോസ്‌റ്ററിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പോസ്‌റ്റർ കളംപിടിക്കുന്നത്.
അതേസമയം, തൃശൂർ മണ്ഡലത്തിൽ വലിയ തോൽവിയാണു ഇക്കുറി കെ മുരളീധരൻ നേരിടേണ്ടി വന്നത്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റിൽ മുരളീധരൻ എങ്ങനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്നതാണ് പാർട്ടി നേതൃത്വത്തെ വലയ്ക്കുന്ന കാര്യം. ഇവിടെ സുരേഷ് ഗോപി വമ്പൻ ഭൂരിപക്ഷത്തിലാണ് സീറ്റ് പിടിച്ചെടുത്തത്. സുരേഷ് ഗോപിക്ക് 4,12,338 വോട്ടുകള്‍ കിട്ടിയപ്പോൾ മുരളീധരന് കേവലം 3,28,124 വോട്ടുകൾ മാത്രമാണ് നേടാനായത്.
തോൽവിക്ക് പിന്നാലെ തൃശൂരിലെ പാർട്ടി നേതൃത്വത്തിന്റെ പ്രവർത്തനത്തെ പലരും രൂക്ഷമായി ഭാഷയിൽ വിമർശിച്ചിരുന്നു. വോട്ടെടുപ്പിന് പിന്നാലെ മുരളീധരനും സമാനമായ അഭിപ്രായമാണ് പങ്ക് വച്ചത്. തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട പരാമർശങ്ങളും മുരളീധരനും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോസ്‌റ്ററുകളിലും സമാനമായ ആരോപണങ്ങൾ ഉയരുന്നത്.












Click it and Unblock the Notifications