ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മണ്ഡലകാല ചടങ്ങുകള്‍ക്ക് സമാപനം: കളഭത്തിലഭിഷിക്തനായ കണ്ണനെ കണ്‍കുളിര്‍ക്കെ കണ്ടത് ആയിരങ്ങള്‍
തൃശൂര്‍: മണ്ഡലകാല ചടങ്ങുകള്‍ക്ക് സമാപനമായി. കളഭത്തിലഭിഷിക്തനായ കണ്ണനെ കണ്‍കുളിര്‍ക്കെ കണ്ടത് ആയിരങ്ങള്‍. വൃശ്ചികം ഒന്നുമുതല്‍ ക്ഷേത്രത്തില്‍ ആരംഭിച്ച നാല്പത് ദിവസത്തെ പഞ്ചഗവ്യ അഭിഷേകത്തിന് സമാപനം കുറിച്ചായിരുന്നു കളഭാഭിഷേകം. ഗുരുവായൂരപ്പന് ദിവസവും കളഭം ചാര്‍ത്താറുണ്ടെങ്കിലും അഭിഷേകം ചെയ്യുന്നത് മണ്ഡലസമാപന ദിവസം മാത്രമാണ്.
അറബിക്കടലിന്‍റെ തീരത്ത് മൂന്നു ലക്ഷം പേരുടെ വനിതാമതിൽ; ഒരുക്കങ്ങൾ വിലയിരുത്താൻ കളക്‌ടറുടെ പ്രത്യേക യോഗം
കാശ്മീര്‍ കുങ്കുമം, മൈസൂര്‍ ചന്ദനം, കസ്തൂരി, പച്ചക്കര്‍പ്പൂരം, പനിനീര് എന്നിവ ചേര്‍ത്ത് പ്രത്യേക അനുപാതത്തില്‍ തയാറാക്കിയ കളഭക്കൂട്ട് സ്വര്‍ണക്കുടത്തിലാക്കി പൂജചെയ്ത് ഭഗവാന് അഭിഷേകം ചെയ്യുന്ന ചടങ്ങാണിത്. സാധാരണ ദിവസങ്ങളില്‍ കളഭം തയ്യാറാക്കുന്നതിന്റെ ഇരട്ടി അനുപാതത്തിലാണ് ഇവ ചേര്‍ക്കുക. 13 കീഴ്ശാന്തി കുടുംബങ്ങളിലെ നമ്പൂതിരിമാര്‍ ചേര്‍ന്ന് പ്രത്യേകം തയാറാക്കിയ കളഭക്കൂട്ട് വാദ്യങ്ങളുടെ അകമ്പടിയോടെ നാലമ്പലത്തിനകത്തേക്ക് എഴുന്നള്ളിച്ച് സ്വര്‍ണ കുംഭത്തില്‍ നിറച്ചു.

തുടര്‍ന്ന് കലശപൂജ ചെയ്ത് ചൈതന്യപൂരിതമാക്കി ഉച്ചപൂജയ്ക്കു മുമ്പായി തന്ത്രി ചേന്നാസ് ഹരി നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ഭഗവാന് കളഭം അഭിഷേകം ചെയ്തു. ക്ഷേത്രത്തിനകത്ത് തിങ്ങിനിറഞ്ഞ ആയിരങ്ങളുടെ കണ്ഠങ്ങളില്‍നിന്നുയര്‍ന്ന നാരായണനാമ മന്ത്രധ്വനികളാല്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലായിരുന്നു ചടങ്ങ്. ഇന്ന് പുലര്‍ച്ചെ നിര്‍മാല്യ ദര്‍ശനം വരെ കളഭത്തില്‍ ആറാടി നില്‍ക്കുന്ന ഭഗവാനെ ഭക്തര്‍ക്ക് ദര്‍ശിക്കാനാവും.
ഭഗവാന് അഭിഷേകം ചെയ്ത കളഭം ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്യും. കോഴിക്കോട് സാമൂതിരിയുടെ വക വഴിപാടായാണ് കളഭാഭിഷേകം നടത്തുന്നത്. കളഭാട്ടത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ കേളി, കാഴ്ച ശീവേലി എന്നിവയും അഭിഷേക സമയത്ത് പഞ്ചമദ്ദളകേളിയും ഉണ്ടായിരുന്നു. ഉച്ചതിരിഞ്ഞ് കാഴ്ച ശീവേലിക്ക് പഞ്ചവാദ്യം, സന്ധ്യയ്ക്ക് ദീപാലങ്കാരം, തായമ്പക, രാത്രി ഇടയ്ക്ക നാഗസ്വരത്തോടെ ചുറ്റുവിളക്ക്, മേളം എന്നിവയും മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ കലാപരിപാടികളും അരങ്ങേറി.












Click it and Unblock the Notifications