തൃശൂരിൽ സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചുവെന്ന് കെ മുരളീധരൻ; നേതൃയോഗങ്ങളിൽ നിന്ന് വിട്ടു നിൽക്കും
തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് ആഴ്‌ചകൾ പിന്നിട്ടിട്ടും തൃശൂരിലെ തോൽവി കോൺഗ്രസിന് തലവേദനയാകുന്നു. മണ്ഡലത്തിൽ മത്സരിച്ച കെ മുരളീധരൻ കടുംപിടിത്തം തുടരുന്ന സാഹചര്യത്തിൽ കെപിസിസി ആശങ്കയിലാണ്. ഏറ്റവും ഒടുവിൽ കെപിസിസി നേതൃ യോഗങ്ങളിൽ നിന്ന് വിട്ടു നിൽക്കാനാണ് കെ മുരളീധരന്റെ തീരുമാനം.
കെപിസിസി, യുഡിഎഫ് നേതൃയോഗങ്ങളാണ് നടക്കുന്നത്. തിരുവനന്തപുരത്ത് ഉണ്ടായിട്ടും യോഗങ്ങളിൽ പങ്കെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് മുരളീധരൻ. തൃശൂരിൽ സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു എന്നാണ് മുരളീധരൻ പറയുന്നത്. തൃശൂരിൽ ജയിച്ചാലേ യുഡിഎഫിന് കേരളത്തിൽ ഭരിക്കാൻ കഴിയുള്ളൂവെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.

പാർലമെന്റില്‍ ഉണ്ടായത് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കണം. സംഘടനാ തലത്തിൽ ഉണ്ടായ ചർച്ചകൾ നടന്നു. തൃശൂരിലെ തോല്‍വി ഏതെങ്കിലും ഒരാളുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്നില്ലെന്ന് പറഞ്ഞ മുരളീധരൻ, കെപിസിസി നേതൃ യോഗത്തിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇപ്പോൾ ചർച്ചയ്ക്കില്ലെന്നും നിലപാടെടുത്തു.
നേരത്തെ താൽക്കാലികമായി പൊതുപ്രവർത്തന രംഗത്ത് നിന്ന് വിട്ടുനിൽക്കുകയാണെന്നും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനില്ലെന്നും തൃശൂരിലെ തോൽവിക്ക് പിന്നാലെ മുരളീധരൻ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇതിൽ ചെറിയ മാറ്റം വരുത്തി, വട്ടിയൂർക്കാവിൽ ശ്രദ്ധകേന്ദ്രീകരിക്കും എന്ന നിലയിലേക്ക് മാറിയിരുന്നു. ഇതിന് പിന്നാലെ നേതൃയോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ മുരളീധരൻ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം, തിരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് അന്വേഷിക്കുന്ന കെപിസിസിയുടെ കമ്മീഷനിലെ അംഗങ്ങൾ മുരളീധരന്റെ വീട്ടിലെത്തിയിരുന്നു. മുതിർന്ന നേതാവ് കെസി ജോസഫും ടി സിദ്ദിഖുമാണ് ഇന്ന് രാവിലെയോടെ മുരളീധരന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തിയത്. തുടർന്ന് വൈകീട്ടോടെ ഇവർ മുതിർന്ന നേതാവ് വിഎം സുധീരനെയും കാണും എന്നാണ് അറിയിച്ചിട്ടുള്ളത്.
വടകരയിൽ കഴിഞ്ഞ തവണ ജയിച്ച മുരളീധരനെ അവസാന നിമിഷമാണ് തൃശൂരിലേക്ക് മാറ്റിയത്. ഏറെക്കുറെ വടകരയിൽ തന്നെ മത്സരിക്കുമെന്ന് ഉറപ്പായതിനെ തുടർന്ന് വലിയ തോതിൽ ബാനറുകളും ഫ്ലെക്‌സ് ബോഡുകളും ഉൾപ്പെടെ സ്ഥാപിച്ചിരുന്നെങ്കിലും അപ്രതീക്ഷിതമായി മുരളീധരനെ തൃശൂരിലേക്ക് മാറ്റി നിശ്ചയിക്കുകയായിരുന്നു.
ഷാഫി പറമ്പിലാണ് വടകരയിൽ മത്സരിച്ചത്. തൃശൂരിൽ മുരളീധരന് പക്ഷേ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങളും നേതാക്കൾ തമ്മിലെ ഭിന്നതകളും ഒക്കെ നിലനിന്ന മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്കാണ് മുരളീധരൻ പിന്തള്ളപ്പെട്ടത്. ഇവിടെ ബിജെപിയുടെ സുരേഷ് ഗോപിയാണ് ജയിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽ കുമാർ രണ്ടാം സ്ഥാനത്തെത്തി. കോൺഗ്രസിന്റെ സിറ്റിങ് സീറ്റായിരുന്നു തൃശൂർ.












Click it and Unblock the Notifications