കേരള വർമ്മയിൽ ക്ലൈമാക്‌സ് ട്വിസ്‌റ്റ്; ചെയർമാൻ സ്ഥാനം എസ്എഫ്ഐയ്ക്ക് തന്നെ, റീകൗണ്ടിങ്ങിൽ അനിരുദ്ധന് ജയം...
തൃശൂർ: ഏറെ അനിശ്ചിതത്വങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ ശ്രീ കേരളവര്‍മ്മ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടത്തിയ റീ കൗണ്ടിംഗിൽ എസ്എഫ്ഐ സ്ഥാനാർത്ഥി അനിരുദ്ധന് വിജയം. അവസാന നിമിഷം വരെ ഫോട്ടോഫിനിഷിലേക്ക് നീങ്ങിയ വോട്ടെണ്ണലിന്റെ ഒടുവിൽ 3 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെഎസ്‍യു സ്ഥാനാർത്ഥിയായ ശ്രീകുട്ടനെതിരെ അനിരുദ്ധൻ ജയം സ്വന്തമാക്കിയത്.
ഹൈക്കോടതി വിധിക്ക് പിന്നാലെ കഴിഞ്ഞ ദിവസം ചെയർമാൻ സ്ഥാനാർത്ഥികളും, വിദ്യാർഥി സംഘടനാ പ്രതിനിധികളും ചേർന്ന് നടത്തിയ യോഗത്തിലാണ് ഇന്ന് വോട്ടെണ്ണൽ നടത്താൻ തീരുമാനിച്ചത്. വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു കെഎസ്‌യു കോടതിയെ സമീപിച്ചിരുന്നത്. തുടർന്ന് എസ്എഫ്ഐ സ്ഥാനാർഥിയുടെ വിജയം റദ്ദാക്കിയ കോടതി, അസാധുവോട്ടുകൾ ഉൾപ്പെടെ കൂട്ടിച്ചേർത്ത് എണ്ണിയതിൽ അപകാതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

കെഎസ്‌യു സ്ഥാനാർത്ഥിയായിരുന്ന ശ്രീക്കുട്ടന്റെ ഹർജിയിൽ എസ്എഫ്ഐയിലെ അനിരുദ്ധനെ വിജയിയായി പ്രഖ്യാപിച്ച തീരുമാനം ഹൈക്കോടതി റദ്ദാക്കുകയും ചെയ്‌തു. ചെയർമാൻ സ്ഥാനത്തേക്കുള്ള വോട്ടുകൾ വീണ്ടും ചട്ടപ്രകാരം എണ്ണാനായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. വോട്ടെണ്ണലിൽ അപാകതയുണ്ടെന്ന് കണ്ടെത്തിയാണ് നടപടി.
ഇതിനെ തുടർന്ന് ചട്ടങ്ങൾ പാലിച്ച് റീ കൗണ്ടിംഗ് നടത്താനാണ് ജസ്‌റ്റിസ് ടിആർ രവി റിട്ടേണിംഗ് ഓഫീസർക്ക് നിർദ്ദേശം നൽകിയത്. നിയമ പ്രകാരം അസാധുവെന്ന് കണ്ടെത്തിയ വോട്ടുകൾ പ്രത്യേകം പെട്ടിയിൽ സൂക്ഷിക്കണമെന്ന ചട്ടം പാലിക്കപ്പെട്ടില്ലെന്നും, ആദ്യ കൗണ്ടിംഗിൽ 1 വോട്ടിന് കെഎസ്‍യു സ്ഥാനാർത്ഥി ശ്രീക്കുട്ടനാണ് വിജയിയായതെന്ന് ടാബുലേഷൻ രേഖകൾ സഹിതം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
നേരത്തെ 35 വർഷത്തിന് ശേഷമാണ് തൃശൂർ കേരള വർമ്മ കോളേജിൽ കെഎസ്‌യുവിന്റെ ചെയർമാൻ സ്ഥാനാർഥി വിജയം നേടിയത്. എന്നാൽ, വോട്ടെണ്ണൽ പൂർത്തിയായതിന് പിന്നാലെ റീ കൗണ്ടിങ് ആവശ്യപ്പെട്ട് എസ്എഫ്ഐ രംഗത്ത് വന്നു.
റീ കൗണ്ടിങ്ങിന് ശേഷം പതിനൊന്ന് വോട്ടുകൾക്ക് എസ്എഫ്ഐയുടെ അനിരുദ്ധൻ വിജയിച്ചതായി പ്രഖ്യാപനം വരികയും ചെയ്‌തു. ഇതിനെതിരെയാണ് കെഎസ്‌യുവിന്റെ ചെയർമാൻ സ്ഥാനാർത്ഥിയായ ശ്രീക്കുട്ടൻ ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ ഇപ്പോൾ ഹൈക്കോടതി ഉത്തരവ് പ്രകാരം നടത്തിയ റീകൗണ്ടിങിൽ വിജയം സ്വന്തമാക്കിയ എസ്എഫ്ഐ കേരള വർമ്മ കോളേജിലെ യൂണിയൻ ഭരണം മാത്രമല്ല പിടിച്ചെടുത്തത്. കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി സർവകലാശാലകളിലെ തിരഞ്ഞെടുപ്പുകളിൽ നടക്കുന്ന മോശം കീഴ്വഴക്കങ്ങൾ കുറിച്ചുള്ള ചർച്ചകൾക്ക് താൽക്കാലിക വിരാമമിടുക കൂടിയാണ്.












Click it and Unblock the Notifications