ടിപ്പറിന്റെ പിന്‍ഭാഗം ഉയര്‍ത്തി ഓടിച്ച് ലൈറ്റുകള്‍ തകര്‍ത്തു; കുതിരാന്‍ തുരങ്കത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടം
തൃശൂര്‍: ടിപ്പര്‍ ലോറി ഓടിച്ച് കുതിരാനിലെ തുരങ്കത്തിലെ ലൈറ്റുകളും ക്യാമറകളും തകര്‍ത്തു. പിറകിലെ ഭാഗം ഉയര്‍ത്തിയാണ് ടിപ്പര്‍ തുരങ്കത്തിലൂടെ ഓടിച്ചത്. 90 മീറ്റര്‍ ദൂരത്തില്‍ 104 ലൈറ്റുകളും പാനലുകളും പത്ത് സുരക്ഷ ക്യാമറകളും പൊടിപടലങ്ങള്‍ തിരിച്ചറിയാനുള്ള സെന്‍സറുകളുമാണ് തകര്‍ത്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. രാത്രി 8.50 ഓടെ ടിപ്പറിന്റെ പിറകിലെ ഭാഗം ഉയര്‍ത്തിപ്പിടിച്ച് തുരങ്കത്തിലൂടെ കടന്നുപോയത്.
ഏകദേശം പത്ത് ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. തുരങ്കത്തിലെ ലൈറ്റുകല്‍ മനപ്പൂര്‍വം തകര്‍ത്തതാണോ എന്ന കാര്യം വ്യക്തമല്ല. സിസിടിവിയില്‍ നിന്ന് ടിപ്പര്‍ ലോറിയുടെ ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും നമ്പര്‍ വ്യക്തമല്ലെന്നാണ് അധികൃതര്‍ പറയുന്നത്.

ലൈറ്റുകൾ തകര്‍ന്ന് വീഴുന്നതിന്റെ ശബ്ദം കേട്ട് ടിപ്പര്‍ നിര്‍ത്തുകയും പിന്നാലെ പിന്‍ഭാഗം താഴ്ത്തിയതിന് ശേഷം ഓടിച്ചു പോകുകയായിരുന്നു. ലൈറ്റുകള്‍ തകര്‍ത്തത് തുരങ്കത്തിലൂടെയുള്ള ഗതാഗതത്തെ ബാധിച്ചിട്ടില്ല. രണ്ടാം തുരങ്കം തുറന്നതോടെ ഒന്നാം തുരങ്കത്തിലെ ഗതാഗത കുരുക്ക് കുറഞ്ഞിട്ടുണ്ട്. ലൈറ്റുകള്‍ തകര്‍ന്ന ഭാഗത്ത് ബാരിക്കേഡുകല്‍ വച്ച് ഒരു ഭാഗത്ത് കൂടിയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.
അതേസമയം, കുതിരാനിലെ റോഡ് നിര്‍മാണ പ്രവൃത്തിയുടെ വേഗം കൂട്ടുന്നതിനുള്ള ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായി രണ്ടാം തുരങ്കം കഴിഞ്ഞ ദിവസമാണ് തുറന്നത്. ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ എന്നിവരുടെ നേതൃത്വത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തിയ ശേഷമാണ് തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുത്തത്. കുതിരാന്‍ രണ്ടാം തുരങ്കം ജനുവരി 20ന് തുറക്കണമെന്ന് കാണിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി അധികൃതര്‍ കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നതായി ജില്ലാ കലക്ടര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ മൂന്ന് മന്ത്രിമാരുടെയും എം പിയുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നാണ് രണ്ടാമത്തെ തുരങ്കത്തിലൂടെ വാഹനങ്ങള്‍ കടത്തിവിടാന്‍ തീരുമാനമായത്.
രണ്ടു മാസം കൊണ്ട് അനുബന്ധ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഗതാഗതം പൂര്‍ണ സജ്ജമാക്കുമെന്നും കലക്ടര്‍ അറിയിച്ചു. ജില്ലാ വികസന കമ്മീഷണര്‍ അരുണ്‍ കെ വിജയന്‍, അസി. കലക്ടര്‍ സുഫിയാന്‍ അഹമ്മദ് എന്നിവരും കുതിരാനില്‍ എത്തിയിരുന്നു. ഗതാഗത ക്രമീകരണത്തിനായി രണ്ടാം തുരങ്കം തുറന്നതോടെ തൃശൂരില്‍ നിന്ന് പാലക്കാട്ടേക്കുള്ള വാഹനങ്ങള്‍ ഇതിലൂടെ പോകും. നേരത്തെ ഒന്നാം തുരങ്കത്തിലൂടെയാണ് ഇരുവശത്തേക്കും വാഹനങ്ങള്‍ കടത്തിവിട്ടിരുന്നത്.
ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായാണ് തീരുമാനമെന്നും ഇപ്പോള്‍ ടോള്‍ പിരിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് രണ്ടാം തുരങ്കം തുറക്കുന്നത് സംബന്ധിച്ച് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ അറിയിച്ചു. നിര്‍മാണ പ്രവൃത്തികള്‍ 90 ശതമാനം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ടോള്‍ പിരിവ് കാര്യത്തില്‍ തീരുമാനം എടുക്കുക. രണ്ടാം തുരങ്കത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ എന്‍എച്ച് അതോറിറ്റി ഉറപ്പു വരുത്തണമെന്നും മന്ത്രി പറഞ്ഞു. വരും ദിവസങ്ങളില്‍ മന്ത്രിമാരും എംപിയും പ്രദേശം സന്ദര്‍ശിച്ച് പ്രവൃത്തി പുരോഗതി വിലയിരുത്തും.
Recommended Video
പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച രാവിലെ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ കെ രാജന്‍, കെ രാധാകൃഷ്ണന്‍, ഡോ. ആര്‍ ബിന്ദു, ടി എന്‍ പ്രതാപന്‍ എം പി, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, സിറ്റി പൊലീസ് കമ്മീഷ്ണര്‍ ആര്‍ ആദിത്യ, നാഷണല്‍ ഹൈവേ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications