'എന്തിനാണ് എന്നെ കൊണ്ട് വന്നത്? എനിക്കൊരു താൽപര്യവുമില്ല'; ബിജെപി പ്രവർത്തകരോട് കയർത്ത് സുരേഷ് ഗോപി
തൃശൂർ: മൂന്ന് മുന്നണികളും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച തൃശൂർ മണ്ഡലത്തിൽ പാർട്ടികൾ ശക്തമായ പ്രചാരണം നടത്തുന്നതിനിടെ അണികളോട് കയർത്ത് ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. പ്രചാരണത്തിന് എത്തിയ ഇടത്ത് ആവശ്യത്തിന് ആളുകൾ ഉണ്ടായിരുന്നില്ല എന്നതായിരുന്നു സുരേഷ് ഗോപിയെ പ്രകോപിപ്പിച്ച കാരണം. ഇന്ന് രാവിലെയോടെ ശാസ്‌താംപൂവം ആദിവാസി കോളനി സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
എന്നാൽ ഇവിടെ അധികം ആളുകൾ ഉണ്ടായിരുന്നില്ല. കൂടാതെ ഇവിടെയുള്ള പലരുടെയും പേരുകൾ വോട്ടർപട്ടികയിൽ ചേർക്കാൻ ശ്രമിക്കാതിരുന്നതോടെ ബൂത്ത് ഏജന്റ് ഉൾപ്പെടെയുള്ള പ്രവർത്തകരോട് നടൻ ക്ഷുഭിതനാവുകയായിരുന്നു. ഇത്തരം പ്രവണതകൾ തുടർന്നാൽ താൻ രാജീവ് ചന്ദ്രശേഖറിന് വേണ്ടി പ്രവർത്തിക്കാൻ തിരുവനന്തപുരത്തേക്ക് പോകുമെന്നും അദ്ദേഹം ഭീഷണി മുഴക്കി.

അടുപ്പിക്കാത്ത ഇടത്തേക്ക് എന്തിനാണ് എന്നെ കൊണ്ടുവന്നത്? എന്ത് ആവശ്യത്തിനാണ്? എനിക്ക് വോട്ട് വാങ്ങിച്ചു തരാനാണെങ്കിൽ വോട്ട് ചെയ്യുന്ന പൗരൻ ഇവിടെയുണ്ടാകണം. ബൂത്തുകാർ ഇത് മനസിലാക്കണമെന്നും സുരേഷ് ഗോപി പ്രവർത്തകരോട് പറഞ്ഞു.
നമ്മൾ യുദ്ധത്തിനല്ല ഇറങ്ങിയിരിക്കുന്നത്. അവർക്ക് നേട്ടമുണ്ടാക്കി കൊടുക്കാനാണ് ഇറങ്ങിയിരിക്കുന്നത്. അതിന് എന്നെ സഹായിച്ചില്ലെങ്കിൽ നാളെ മുതൽ ഞാൻ തിരുവനന്തപുരത്തേയ്ക്ക് പോകും. അവിടെപോയി രാജീവ് ചന്ദ്രശേഖറിന് വേണ്ടി പ്രവർത്തിച്ചോളാം. എനിക്ക് ഒരു താൽപര്യവുമില്ല, ഭയങ്ക കഷ്‌ടമാണ് ഇത് കേട്ടോയെന്നും നടൻ പ്രവർത്തകരോട് പറയുകയുണ്ടായി.
സുരേഷ് ഗോപി ക്ഷുഭിതനായി സംസാരിക്കുന്ന വേളയിൽ വനിതാ പ്രവർത്തകർ ഉൾപ്പെടെ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു. ഇതിനിടയിൽ പ്രവർത്തകരിൽ ചിലർ അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള നീക്കവും നടത്തിയെങ്കിലും അത് വിജയിച്ചില്ല. ശാസ്‌താംപൂവം കോളനിയിലെ അന്തേവാസികൾ കാട്ടിൽ തേൻ ശേഖരിക്കാനായിപോയ നേരത്താണ് സുരേഷ് ഗോപി അവിടെയെത്തിയതെന്നാണ് സൂചന. എന്നാൽ കൂടുതൽ ആളുകൾ എത്താതിരുന്നതോടെ താരം കുപിതനാവുകയായിരുന്നു.
അതേസമയം, കേരളത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ മണ്ഡലങ്ങളിൽ ഒന്നാണ് തൃശൂർ. സൂപ്പർതാരമായ സുരേഷ് ഗോപിയുടെ വരവോടെ മണ്ഡലത്തിന്റെ ഗ്രാഫ് കുത്തനെ കുതിച്ചുയരുകയായിരുന്നു. ഇതിനിടെ മണ്ഡലത്തിൽ സർപ്രൈസ് നീക്കം നടത്തിയ കോൺഗ്രസ് കെ മുരളീധരനെ രംഗത്തിറക്കിയാണ് പദ്ധതികൾ ഒരുക്കുന്നത്. ഇടതുപക്ഷത്തിന് വേണ്ടി വിഎസ് സുനിൽകുമാറും മത്സര രംഗത്തുണ്ട്.
ജയം പ്രതീക്ഷിച്ചു തന്നെയാണ് സുരേഷ് ഗോപി മണ്ഡലത്തിൽ കാര്യമായ രീതിയിൽ പ്രവർത്തനം നടത്തുന്നത്. പത്മജ വേണുഗോപാലിന്റെ കൂടി വരവോടെ കോൺഗ്രസ് കേന്ദ്രങ്ങളിൽ വിള്ളൽ വീഴ്ത്താമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. എന്നാൽ മുരളീധരന്റെ ബലത്തിൽ ജയം സുനിശ്ചിതമെന്ന് കോൺഗ്രസും, മണ്ഡലത്തിലെ ചിരപരിചിതനെന്ന ലേബൽ ഉള്ള സുനിൽ കുമാറിലൂടെ ഇവിടം തിരിച്ചുപിടിക്കാമെന്ന് ഇടതുമുന്നണിയും കരുതുന്നു.












Click it and Unblock the Notifications