തൃശൂരിൽ കള്ളവോട്ട് ആരോപണവുമായി എൽഡിഎഫ്; ബിജെപി ആലത്തൂരിൽ നിന്ന് വോട്ട് എത്തിച്ചെന്ന് പരാതി
തൃശൂർ: സംസ്ഥാനം ഏറെ ആകാംഷയോടെ ഉറ്റുനോക്കുന്ന തൃശൂർ മണ്ഡലത്തിൽ ബിജെപിക്കെതിരെ കള്ളവോട്ട് ആരോപണവുമായി എൽഡിഎഫ് രംഗത്ത്. ആലത്തൂരിലെ ബിജെപി അനുഭാവികളുടെ വോട്ടുകൾ തൃശൂർ മണ്ഡലത്തിലേക്ക് വ്യാപകമായി ഇറക്കുമതി ചെയ്തെന്ന് എൽഡിഎഫിന്റെ ആരോപണം. വിഷയവുമായി ബന്ധപ്പെട്ട് എൽഡിഎഫ് പരാതി നൽകിയിട്ടുണ്ടെന്നാണ് ലഭ്യമായ വിവരങ്ങൾ.
തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം ഒൻപതിനായിരത്തിൽ അധികം പേർ ഇങ്ങനെ അനധികൃതമായി പട്ടികയിൽ കയറിക്കൂടിയിട്ടുണ്ടെന്നാണ് എൽഡിഎഫ് പറയുന്നത്. ഇതിന് പിന്നാലെ ഇവിടെ ഒരു ബൂത്തിൽ പോളിങ് തടസപ്പെടുകയും ചെയ്‌തിരുന്നു. മണ്ഡലത്തിലെ സ്ഥിര താമസക്കാരല്ലെന്ന് കാട്ടി എൽഡിഎഫ് പ്രവർത്തകർ വോട്ടർമാരെ തടഞ്ഞതാണ് ഇതിന് കാരണം.

തൃശൂർ പൂങ്കുന്നം ഹരിശ്രീ സ്‌കൂളിലെ പോളിങ് ബൂത്തിലാണ് വോട്ടെടുപ്പ് തടസപ്പെട്ടത്. ഇതിന് പിന്നാലെ ജില്ലാ കളക്‌ടർ സ്ഥലത്തെത്തി നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് വോട്ടർ പട്ടികയിൽ പേരുള്ളവരെ വോട്ട് ചെയ്യാൻ അനുവദിക്കണമെന്നും പരാതി നൽകിയാൽ നടപടി എടുക്കാമെന്നും കളക്‌ടർ അറിയിച്ചതോടെയാണ് ഇവിടെ വോട്ടിംഗ് പുനരാരംഭിച്ചത്.
ആലത്തൂരിൽ ജയിക്കില്ലെന്ന് ഉറപ്പായതോടെയാണ് അവർ മണ്ഡലത്തിൽ നിന്ന് തൃശൂരിലേക്ക് വോട്ട് മറിച്ചതെന്നാണ് എൽഡിഎഫ് പ്രവർത്തകർ ആരോപിക്കുന്നത്. ഏത് വിധേനയും ഇവിടെ ജയിക്കാനാണ് ബിജെപിയുടെ ശ്രമം, അതിനായി ആലത്തൂരിലെ വോട്ടർമാരുടെ പേരുകൾ തൃശൂരിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചു വ്യാപകമായി ചേർക്കുക ആയിരുന്നു എന്നാണ് വിഎസ് സുനിൽ കുമാറിന്റെ ചീഫ് ഇലക്ഷൻ ഏജന്റ് കെപി രാജേന്ദ്രൻ ആരോപിക്കുന്നത്.
കഴിഞ്ഞ ദിവസം യുഡിഎഫും സമാനമായ പരാതിയുമായി രംഗത്ത് വന്നിരുന്നു. സിറ്റിങ് എംപി കൂടിയായ ടിഎൻ പ്രതാപൻ ആയിരുന്നു ആരോപണം ഉന്നയിച്ചത്. മണ്ഡലത്തിൽ ബിജെപി 28000ത്തിൽ അധികം കള്ളവോട്ടുകളാണ് ബിജെപി കൊണ്ട് വന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ആലത്തൂർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ നിന്നാണ് ഈ വോട്ടുകൾ എത്തിച്ചതെന്നാണ് പ്രതാപൻ പറഞ്ഞത്.
പട്ടികയിൽ സുരേഷ് ഗോപിയുടെ ജീവനക്കാർ ഉൾപ്പെടെ ഉണ്ടെന്നും അന്യസംസ്ഥാന തൊഴിലാളികളെ വരെ ചേർത്തിട്ടുണ്ടെന്നും ആയിരുന്നു പരാതി. ഇതിന് പിന്നാലെയാണ് ഈ ആരോപണം കൂടുതൽ കടുപ്പിച്ചു കൊണ്ട് എൽഡിഎഫും രംഗത്ത് വന്നത്. യുഡിഎഫ് നേതൃത്വം നേരത്തെ കളക്‌ടർക്ക് പരാതി നൽകിയിരുന്നു.












Click it and Unblock the Notifications