'ബാലചന്ദ്രന്റെ ഫേസ്ബുക്ക് പോസ്‌റ്റ് ദൈവ സങ്കൽപ്പത്തെ അവഹേളിക്കുന്നത്..'; എംഎൽഎക്കെതിരെ പ്രതിപക്ഷ നേതാവ്
തൃശൂർ: പി ബാലചന്ദ്രൻ എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബാലചന്ദ്രന്റെ ഫേസ്ബുക്ക് പോസ്‌റ്റ് വിശ്വാസികളെ വേദനിപ്പിക്കുന്നതും വർഗീയവാദികൾക്ക് ആയുധം നൽകുന്നതുമാണെന്ന് വിഡി സതീശൻ ആരോപിച്ചു. വിഷയത്തിൽ ഇടത് മുന്നണിയും സിപിഐയും അവരുടെ നിലപാട് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പി ബാലചന്ദ്രന്റെ ഫേസ്ബുക്ക് പോസ്‌റ്റ് ദൈവ സങ്കൽപ്പത്തെ അവഹേളിക്കുന്നതും വിശ്വാസികളെ വേദനിപ്പിക്കുന്നതുമാണ്, ഒരു ജനപ്രതിനിധിയിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പരാമർശങ്ങളാണ് പി ബാലചന്ദ്രൻ നടത്തിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ഫേസ്ബുക്ക് പോസ്‌റ്റ് പിൻവലിച്ചത് കൊണ്ട് അതുണ്ടാക്കിയ മുറിവുകൾ ഇല്ലാതാകുന്നില്ല. ഭക്തിയും വിശ്വാസവും ഓരോരുത്തരുടേയും വ്യക്തിപരമായ വിഷയങ്ങളാണ്. ക്ഷേത്രാരാധനയിൽ വിശ്വസിക്കുന്നില്ലെന്ന് പരസ്യ നിലപാടെടുത്തവർ തുടർച്ചയായി വിശ്വാസികളുടെ വികാരങ്ങളെ മുറിവേൽപ്പിക്കുന്നത് അംഗീകരിക്കാനാകില്ല. സിപിഐയും ഇടത് മുന്നണിയും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.
വർഗീയതയുടെ വിത്ത് പാകാൻ ശ്രമിക്കുന്ന ശക്തികൾ കേരളീയ സമൂഹത്തിൽ അപകടകരമായ അവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്. അത്തരം വർഗീയ വാദികൾക്ക് ആയുധം നൽകുന്ന പ്രസ്‌താവനയാണ് തൃശൂർ എംഎൽഎ നടത്തിയത്. ബാലചന്ദ്രന്റെ വിവാദ പരാമർശങ്ങൾ എരീതിയിൽ എണ്ണ ഒഴിക്കുന്നതാണെന്നും, അദ്ദേഹത്തിന്റെ ഭാഷ തരംതാണതും പ്രയോഗങ്ങൾ അനുചിതവുമാണെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
അതേസമയം, കഴിഞ്ഞ ദിവസമാണ് വിവാദത്തിന് കാരണമായ ഫേസ്ബുക്ക് പോസ്‌റ്റ് എംഎൽഎ പങ്കുവച്ചത്. രാമായണത്തിലെ കഥാപാത്രമായ സീത, രാമനും ലക്ഷ്‌മണനും ഇറച്ചിയും പോറോട്ടയും വിളമ്പി കൊടുത്തു എന്ന ബാലചന്ദ്രന്റെ പോസ്‌റ്റാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്. 'രാമന്‍ ഒരു സാധുവായിരുന്നു, കാലില്‍ ആണിയുണ്ടായിരുന്നത് കൊണ്ട് എടുത്തു ചാട്ടക്കാരനായിരുന്നില്ല. ഒരു ദിവസം ലക്ഷ്‌മണന്‍ ഇറച്ചിയും പോറോട്ടയും കൊണ്ടുവന്നു.' എംഎൽഎയുടെ പോസ്‌റ്റിൽ പറയുന്നു.
'ചേട്ടത്തി സീത മൂന്ന് പേര്‍ക്കും വിളമ്പി, അപ്പോള്‍ ഒരു മാന്‍ കുട്ടി അതുവഴി വന്നു. സീത പറഞ്ഞു. രാമേട്ടാ അതിനെ കറി വെച്ച് തരണം. രാമന്‍ മാനിന്റെ പിറകേ ഓടി. മാന്‍ മാരിയപ്പന്‍ എന്ന ഒടിയനായിരുന്നു. മാന്‍ രാമനെ വട്ടം കറക്കി വഴി തെറ്റിച്ചു നേരം പോയ്. ലക്ഷ്‌മണന്‍ ഇറച്ചി തിന്ന കൈ നക്കി ഇരിക്കുകയാണ്. സീത പറഞ്ഞു ടാ തെണ്ടി നക്കിയും നോക്കിയും ഇരിക്കാതെ രാമേട്ടനെ പോയ് നോക്ക്. എട്ടും പൊട്ടും തിരിയാത്ത അദ്ദേഹത്തെ കൊണ്ടുവാ' എന്നിങ്ങനെ കുറിപ്പിലെ പല പരാമർശങ്ങളും വലിയ പ്രതിഷേധത്തിനാണ് കാരണമായത്. ഇതോടെ എംഎൽഎ പോസ്‌റ്റ് പിൻവലിക്കുകയായിരുന്നു.












Click it and Unblock the Notifications