'മോദിയെ കുറ്റം പറഞ്ഞാല്‍ സ്വന്തം കുടുംബം അകത്താകുമെന്ന ഭയമാണ് മുഖ്യമന്ത്രിയ്ക്ക്'; വിമർശനവുമായി കെ മുരളീധരൻ
തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും, സിപിഎമ്മിനെതിരെയും കടുത്ത വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സിപിഎം-ബിജെപി ബാന്ധവമുണ്ടെന്നും, എന്നാൽ ഇതൊന്നും യുഡിഎഫിനെ ബാധിക്കില്ലെന്നും ഇരുപതിൽ ഇരുപത് സീറ്റുകളും നേടുമെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് ബിജെപിക്ക് വോട്ട് മറിക്കുമെന്ന സംശയം എല്ലാ മണ്ഡലങ്ങളിലും നിലനില്‍ക്കുന്നതായും മുരളീധരൻ ആരോപിച്ചു. എല്ലാ മണ്ഡലങ്ങളിലും സിപിഎം-ബിജെപി ഡീല്‍ സജീവമാണ്. ഏത് ഡീല്‍ നടന്നാലും കേരളത്തില്‍ 20ല്‍ 20 സീറ്റും യുഡിഎഫ്. ജയിക്കുമെന്നും അദ്ദേഹം പറയുന്നു.

ജനങ്ങൾ യുഡിഎഫിനെ ഏറ്റെടുത്തതായാണ് കെ മുരളീധരൻ ചൂണ്ടിക്കാട്ടിയത്. ഇടതുപക്ഷത്തിന് നിലപാടില്ല. അതുകൊണ്ടാണ് അവർ കേരളത്തില്‍ കോണ്‍ഗ്രസിനെ മുഖ്യശത്രുവായി കാണുന്നത്. രാജസ്ഥാനിലും തമിഴ്‌നാട്ടിലും ത്രിപുരയിലും സിപിഎം കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കുന്നു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് നല്‍കിയ സീറ്റ് സ്വീകരിച്ചുകൊണ്ടാണ് കേരളത്തില്‍ സിപിഎം കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയം പ്രസംഗിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസിന് മൃദു ഹിന്ദുത്വമാണെങ്കില്‍ പിന്നെ രാജസ്ഥാനില്‍ എന്തിന് കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നുവെന്നും മുരളീധരന്‍ ചോദിച്ചു. നരേന്ദ്ര മോദിയെക്കുറിച്ച് ഒന്നും പറയാത്ത മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിയെ കുറ്റം പറയുകയാണ്. മോദിയെ കുറ്റം പറഞ്ഞാല്‍ സ്വന്തം കുടുംബം അകത്താകുമെന്ന ഭയമാണ് മുഖ്യമന്ത്രിക്കുള്ളത്. മുഖ്യമന്ത്രിയുടെ ജല്‍പ്പനങ്ങള്‍ ജനം അവജ്ഞയോടെ തള്ളിക്കളയുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വടകര സിറ്റിങ് എംപിയായ കെ മുരളീധരൻ അവസാന നിമിഷം വരെ വീണ്ടും അവിടെ നിന്ന് ജനവിധി തേടുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി മുരളീധരനെ തൃശൂരിലേക്ക് മണ്ഡലം മാറ്റുകയായിരുന്നു.സുരേഷ് ഗോപിയോട് എതിരിടാൻ പാർട്ടിയിലെ മുതിർന്ന നേതാവ് എന്ന നിലയിൽ മുരളീധരനെ രംഗത്തിറക്കാൻ ആയിരുന്നു അവരുടെ തീരുമാനം.
ബിജെപി സ്ഥാനാർത്ഥിയായി സുരേഷ് ഗോപി, യുഡിഎഫിന് വേണ്ടി കെ മുരളീധരൻ, ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാർത്ഥിയായ വിഎസ് സുനിൽ കുമാർ എന്നിവർ തമ്മിലാണ് ഇക്കുറി മത്സരം. കേരളത്തിൽ ഏറ്റവും ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തൃശൂർ.
കരുണാകരന്റെ മകളും മുരളീധരന്റെ സഹോദരിയുമായ പത്മജ വേണുഗോപൽ അടുത്തിടെ പാർട്ടി വിട്ടത് കോൺഗ്രസിന് വലിയ തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിലാണ് കരുണാകരന്റെ മകൻ മുരളീധരനെ തന്നെ ഇറക്കി കോൺഗ്രസ് ഈ വിഷയം കുറച്ചുകൂടെ ഗൗരവമാക്കാൻ തുടങ്ങിയത്. തൃശൂരിൽ മൂന്ന് മുന്നണികളും ഒരുപോലെ മത്സരിക്കുമെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ.












Click it and Unblock the Notifications