യാത്രക്കാരെ ആക്രമിച്ച് കവർച്ച, 'ഏഴര കമ്പനിയി'ലെ അംഗം... പതിറ്റാണ്ടുകൾ നീണ്ട ഒളിവ് ജീവിതത്തിന് ശേഷം തൃശ്ശൂരിൽ പോലീസ് വലയിൽ, പുട്ടാലു ഷമീർ അറസ്റ്റിലായത് ഇങ്ങനെ...
തൃശൂര്‍: ദേശീയ ഹൈവേയില്‍ യാത്രക്കാരുടെ പേടിസ്വപ്നമായിരുന്ന 'ഏഴരക്കമ്പനി' എന്ന കൊള്ളസംഘത്തിലെ അംഗമായ കാട്ടുര്‍ തേക്കുംമൂല കടുങ്ങാപറമ്പില്‍ അബ്ദുള്‍ ഖാദറിന്റെ മകന്‍ ഷെമീര്‍ എന്ന പുട്ടാലു ഷമീര്‍ (39 ) അറസ്റ്റില്‍. തൃശൂര്‍ റൂറല്‍ജില്ലാ പോലീസ് മേധാവി എം.കെ. പുഷ്‌കരന്‍ ഐപിഎ സിനു കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് ചാലക്കുടി ഡിവൈ.എസ്.പി: സി.ആര്‍ സന്തോഷിന്റെ കീഴിലുള്ള പ്രത്യേകാന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.
പത്തുവര്‍ഷം മുമ്പ് കൊരട്ടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കോട്ടമുറി എന്ന സ്ഥലത്തെ നാഷണല്‍ ഹൈവേയോരത്ത് വച്ച് പാതിരാത്രി ഹൈവേയിലൂടെ സഞ്ചരിച്ചിരുന്ന വഴിച്ചാല്‍ സ്വദേശിയേയും സുഹൃത്തിനേയും വാഹനം തടഞ്ഞ് നിര്‍ത്തി നമ്പര്‍ പ്ലേറ്റ് മറച്ച ഓട്ടോറിക്ഷയില്‍ വന്ന പൊന്നാമ്പി അഭിലാഷ് , കുറുവ പ്രദീപ്, വീരപ്പന്‍ ബിജു, മാഫിയ തോമന്‍, പുട്ടാലു ഷമീര്‍, കാര രതീഷ്, മുയല്‍ ബിജു, തുള്ളി പ്രദീപ്, കൊളത്തൂര്‍ രഞ്ജി മുതലായ ക്രിമിനലുകളുടെ 'ഏഴരക്കമ്പനി'യെന്ന കൊള്ളസംഘം കണ്ണില്‍ മുളക് പൊടിയെറിഞ്ഞ ശേഷം വടിവാള്‍ ഇരുമ്പ് പൈപ്പ് മുതലായവ കൊണ്ടാക്രമിച്ച് യാത്രക്കാരുടെ സ്വര്‍ണ്ണമാലയും ഇരുപത്തായിരത്തി അഞ്ഞൂറു രൂപയും കൊള്ളയടിച്ച സംഭവത്തില്‍ കൊരട്ടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഏതാനും മാസങ്ങള്‍ക്കുശേഷം ഇതേസംഘം അങ്കമാലി ഭാഗത്തുനിന്നുവന്ന ഹോട്ടലുടമയെ കൊള്ളയടിക്കാനുള്ള ഒരുക്കത്തിനിടെയാണ് സംഘാംഗങ്ങള്‍ അറസ്റ്റിലായത്. കൊള്ള ലക്ഷ്യമിട്ട് മാരുതിക്കാറില്‍ കാത്തുകിടക്കുമ്പോള്‍ പോലീസിനെക്കണ്ട് ഓടിരക്ഷപ്പെട്ടെങ്കിലും കാര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ സംഘാംഗങ്ങള്‍ അറസ്റ്റിലായി. കാറില്‍നിന്ന് മുളകുപൊടി, വടിവാള്‍, ഇരുമ്പുപൈപ്പ് തുടങ്ങിയ ആയുധങ്ങളും കണ്ടെടുത്തു. എന്നാല്‍, ഒളിവില്‍ പോയ ഷെമീര്‍ കേരളത്തിനത്തും പുറത്തുമായി കഴിഞ്ഞു.
ഇതിനിടെ കേരളത്തിനു പുറത്തുള്ള വിമാനത്താവളംവഴി വിദേശത്തേക്കു കടക്കാന്‍ ശ്രമിച്ചെങ്കിലും കൃത്രിമ പാസ്‌പോര്‍ട്ടായതിനാല്‍ ഇന്ത്യയിലേക്കു തിരിച്ചയച്ചു. തുടര്‍ന്നു കര്‍ണാടകത്തില്‍ ഒളിവിലായിരുന്നു ഇയാള്‍. കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലെ ബന്ധുവീട്ടിലെത്തിയതായി ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് പുലര്‍ച്ചെ ചാലക്കുടിയിലെ പ്രത്യേകാന്വേഷണ സംഘം ഇയാള്‍ സഞ്ചരിച്ച വാഹനം പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു.
ഷെമീറിനെപ്പറ്റിയുള്ള അന്വേഷണത്തിലും അറസ്റ്റ് ചെയ്ത സംഘത്തിലും കൊരട്ടി എസ്.ഐ. പി.ടി. വര്‍ഗ്ഗീസ്, ക്രൈം സ്‌ക്വാഡ് എസ്.ഐ. വി.എസ് വത്സകുമാര്‍, എ.എസ്.ഐ. ജിനു മോന്‍ തച്ചേത്ത്, സീനിയര്‍ സിപിഒമാരായ സി.എ ജോബ്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം മൂസ, സി പി ഒ മാരായ വി.യു സില്‍ജോ, റെജി എ.യു, ബിനു എം.ജെ, ഷിജോ തോമസ് എന്നിവരുമുണ്ടായി. ഷെമീറിനെ ഇരിങ്ങാലക്കുട സെഷന്‍സ് കോടതി ജഡ്ജിക്കു മുമ്പാകെ ഹാജരാക്കി.












Click it and Unblock the Notifications