ആദിവാസി കോളനിയില്‍ കാട്ടാനകൂട്ടമിറങ്ങി; വിളവെടുക്കാൻ സമയമായ കൃഷി നശിപ്പിച്ചു
തൃശൂര്‍: വരന്തരപ്പിള്ളി നടാംപാടം കള്ളിച്ചിത്ര ആദിവാസി കോളനിക്ക് സമീപം കാട്ടാനകൂട്ടം ഇറങ്ങി. വ്യാപകമായ നാശനഷ്ടം. വനംവകുപ്പ് സ്ഥാപിച്ച സോളാര്‍ വേലി നശിപ്പിച്ചു. സ്വകാര്യ വ്യക്തികളുടെ പറമ്പിന്റെ മതിലും കമ്പിവേലിയും തകര്‍ത്തു. ഒല്ലൂര്‍ സ്വദേശി കൈലാത്തുപറമ്പില്‍ അജിത്തിന്റെ പറമ്പിന്റെ ചുറ്റുമതിലാണ് ആനകള്‍ തകര്‍ത്തത്.
പറമ്പില്‍ പാട്ടത്തിന് കൃഷി ചെയ്ത കാരികുളം സ്വദേശി വേങ്ങക്കല്‍ തങ്കച്ചന്റെ വാഴത്തോട്ടം ആനകള്‍ നശിപ്പിച്ചു. ഓണത്തിന് വിളവെടുക്കാന്‍ പാകമായ അമ്പതോളം നേന്ത്രവാഴകള്‍ ഒടിച്ചിട്ട നിലയിലാണ്.എറണാകുളം സ്വദേശിയായ ആന്റണിയുടെ ഉടമസ്ഥതയിലുള്ള റബ്ബര്‍ തോട്ടത്തിന് ചുറ്റുമുള്ള കമ്പിവേലി പലയിടങ്ങളിലായി ആന ചവിട്ടിയൊടിച്ച നിലയിലാണ്.

ആറുമാസം മുമ്പ് ലക്ഷങ്ങള്‍ ചെലവഴിച്ച് വനംവകുപ്പ് സ്ഥാപിച്ച സോളാര്‍ വേലി പല ഭാഗങ്ങളിലും നശിപ്പിച്ച നിലയിലാണ്. കാട്ടാനശല്യം രൂക്ഷമായതോടെ രാത്രികാലങ്ങളില്‍ നടാംപാടം മൈസൂര്‍ ഗേയ്റ്റ് റോഡില്‍ വനം വകുപ്പ് ഗതാഗതം നിരോധിച്ചു.ആനകള്‍ സോളാര്‍ വേലി നശിപ്പിച്ചതോടെ ആദിവാസി കോളനി നിവാസികള്‍ ഭീതിയിലാണ്. പാലപ്പിള്ളി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ പ്രേം ഷമീറിന്റെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലം സന്ദര്‍ശിച്ചു.












Click it and Unblock the Notifications