തൃശൂരിൽ രണ്ട് പേർ ഇടിമിന്നലേറ്റ് മരിച്ചു; മഴക്കെടുതിക്ക് കുറവില്ല, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്
തൃശൂർ: ജില്ലയിൽ മഴക്കെടുതി തുടരുന്നതിനിടെ ഇടിമിന്നലേറ്റ് രണ്ട് പേർക്ക് ജീവൻ നഷ്‌ടമായി. മരണപ്പെട്ടവരിൽ ഒരു പുരുഷനും ഒരു സ്ത്രീയുമാണുള്ളത്. വടപ്പാട് കോതകുളം ബീച്ചില്‍ വാഴൂര്‍ ക്ഷേത്രത്തിനു സമീപം വേളേക്കാട്ട് സുധീറിന്റെ ഭാര്യ നിമിഷ (42), വേലൂര്‍ കുറുമാന്‍ പള്ളിക്ക് സമീപം താമസിക്കുന്ന തോപ്പില്‍ വീട്ടില്‍ ഗണേശന്‍ (50) എന്നിവരാണ് ഇടിമിന്നലേറ്റ് മരിച്ചത്.
ഇരുവരും വീടുകളിൽ തുടരുമ്പോഴാണ് ഇടിമിന്നലേറ്റ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ജില്ലയിൽ അതീവ ജാഗ്രത പുലർത്താനാണ് നിർദ്ദേശം. രാവിലെ വീടിന് പുറത്തെ ബാത്ത് റൂമില്‍ കുളിച്ചുകൊണ്ടിരിക്കെ നിമിഷയ്ക്ക് ഇടിമിന്നലേൽക്കുകയായിരുന്നു. വീടിനകത്തിരിക്കുമ്പോഴാണ് ഗണേശന് മിന്നലേറ്റത്.

അതേസമയം, തൃശൂർ ജില്ലയിൽ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. നഗരത്തിൽ കനത്ത മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെടുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. ഇതോടെ വിവിധ മേഖകളകളിലേക്കുള്ള ഗതാഗതം സ്‌തംഭിക്കുന്ന സ്ഥിതിയാണുള്ളത്. നഗരത്തിൽ പല കച്ചവട സ്ഥാപനങ്ങൾ ഉൾപ്പെടെ വെള്ളത്തിനിടയിലാവുന്ന സാഹചര്യവുമുണ്ടായി.
വെള്ളക്കെട്ടിനെ തുടർന്ന് പലയിടത്തും സ്വകാര്യ ബസുകൾ സർവീസ് നിർത്തിവയ്ക്കുന്ന സാഹചര്യവുമുണ്ടായി. റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസപ്പെടുകയും ചെയ്‌തു. ഒല്ലൂരിനും പുതുക്കാടിനുമിടയിൽ ശനിയാഴ്ച രാവിലെ 10.30നാണ് സംഭവം. നാല് ട്രെയിനുകൾ പിടിച്ചിട്ടെങ്കിലും മണ്ണ് മാറ്റി ഉടൻ ഗതാഗതം പുനസ്ഥാപിച്ചു.
ശക്തമായ മിന്നലിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് നഗരത്തിൽ പെരുമഴയെത്തിയത്. ഇതാണ് ആശങ്കയുണ്ടാക്കുന്നത്. ഇതിന് പിന്നാലെ ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യത ഉണ്ടെന്നാണ് പ്രവചനം.
കൂടാതെ ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും തിങ്കളാഴ്‌ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ചൊവ്വാഴ്‌ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.












Click it and Unblock the Notifications