കാമുകിയുമായി പിരിഞ്ഞിട്ട് 666 ദിവസം, 666 ചുവന്ന ബലൂണുകൾ ഊതി വീർപ്പിച്ച് യുവാവ്, വീഡിയോ വൈറൽ
തൃശൂര്‍: പ്രണയം നിരസിച്ചാല്‍ പെണ്‍കുട്ടികളെ കുത്തിക്കൊല്ലുകയും ആസിഡ് ആക്രമണം നടത്തുകയുമൊക്കെ ചെയ്യുന്നതായുളള നടുക്കുന്ന വാര്‍ത്തകള്‍ പതിവായി വരാറുണ്ട്. എന്നാല്‍ പ്രണയം അവസാനിച്ചത് വേറിട്ട രീതിയില്‍ 'ആഘോഷിച്ച്' വൈറലായിരിക്കുകയാണ് തൃശൂരിലുളള ഈ യുവാവ്. പ്രണയം ബ്രേക്ക് അപ്പ് ആയിട്ട് 666 ദിവസമായതിന്റെ ഓര്‍മ്മയ്ക്കായി 666 ചുവന്ന ബലൂണുകളാണ് ഊതി നിറച്ചത്.
തൃശൂർ കുറ്റിമുക്ക് നെട്ടിശേരിയിൽ റോഡരികിലെ പാടത്തിനടുത്താണ് യുവാവ് ചുവന്ന ബലൂണുകളുമായി പ്രത്യക്ഷപ്പെട്ടത്. വൈദ്യുതി പോസ്റ്റിലും മരത്തിലുമായി കയറുകൾ വലിച്ച് കെട്ടി അതിലാണ് ഊതിവീർപ്പിക്കുന്ന ബലൂണുകൾ ഓരോന്നായി കെട്ടി വെച്ചത്.

റോഡരികില്‍ ഇയാള്‍ ബലൂണുകള്‍ ഊതി വീര്‍പ്പിച്ച് കെട്ടി വെയ്ക്കുന്നത് കണ്ട് അത് വഴി ബൈക്കില്‍ പോയ യുവാക്കള്‍ കാര്യം തിരക്കിയപ്പോഴാണ് പിന്നിലെ പ്രണയ കഥ പുറത്ത് വന്നത്. ''ക്ടാവ് ബ്രേക്ക് അപ് ആയിപ്പോയിട്ട് ഇന്നേക്ക് 666 ദിവസമായി. 666 ദിവസവും കാത്തിരുന്നു. അതിന്റെ ഓര്‍മ്മയ്ക്കായി അത്രയും ബലൂണുകള്‍'' എന്നാണ് യുവാക്കളുടെ ചോദ്യത്തിന് ഇദ്ദേഹം നല്‍കിയ മറുപടി.
പൊളി ഫിറോസിന്റെയും സജിനയുടേയും വീട്ടിൽ മണിക്കുട്ടനെന്താണ് കാര്യം? ചിത്രങ്ങൾ വൈറൽ

യുവാക്കള്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മണിക്കൂറുകളെടുത്താണ് ഈ യുവാവ് 666 ബലൂണുകള്‍ ഊതി നിറച്ചത്. ഇത് വഴിയെ പോയവര്‍ക്കെല്ലാം ഈ യുവാവും ചുവന്ന ബലൂണുകളും കൗതുക കാഴ്ചയായി. അവശനായെങ്കിലും 666 ബലൂണുകളും വീർപ്പിച്ച് കെട്ടി വെച്ചതിന് ശേഷമാണ് യുവാവ് ഇവിടെ നിന്ന് സ്ഥലം വിട്ടത്.

വീഡിയോ വൈറലായതോടെ പ്രതികരണവുമായി സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന്‍ രംഗത്ത് വന്നിട്ടുണ്ട്. ബി ഉണ്ണിക്കൃഷ്ണൻ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: '' ഈ കെട്ടകാലത്തെ ഒരോ ദിവസവും മടുപ്പും വിരസതയും ഉത്കണ്ഠകളും നിറഞ്ഞ ഡാർക് സീനാണ്. അപ്പോഴാണ് break up-ന്റെ 666 ദിവസങ്ങളുടെ ഓർമ്മക്കായി, സ്വയം ഊതിനിറച്ച, 666 ചുവന്ന ബലൂണുകളെ ആകാശത്തിലേക്ക് കെട്ടിയുയർത്തിയ അജ്ഞാതകാമുകനെ കുറിച്ചുള്ള വാർത്ത കണ്ടത്. ജീവവായു നിറഞ്ഞ 666 ചുവന്ന ഹൃദയങ്ങൾ. ചെറിയൊരു ക്ഷതമേറ്റാൽ തകർന്നു പോവുന്ന വിലോല ഹൃദയങ്ങൾ.

മഹാമാരിയുടെ ഈ കാലം ചുണ്ടുകളെ ചുണ്ടുകളിൽ നിന്നകറ്റി. ആശ്ലേഷങ്ങളെ, പരിലാളനകളെ, എന്തിന്, മൃദുസ്പർശ്ശങ്ങളെപ്പോലും ഇല്ലായ്മ ചെയ്ത, പ്രണയത്തെ റദ്ദ്ചെയ്ത കാലം. പ്രണയം നിഷേധിക്കപ്പെട്ടപ്പോൾ, പ്രിയപ്പെട്ടവളെ ഒരൊറ്റ വെടിയുണ്ടയുടെ നിർദ്ദയമായ ഏകാഗ്രതയിൽ തീർത്തുകളഞ്ഞ വാർത്തകൾ വായിച്ച കാലം. രാഗം രോഗമായി മാറുമ്പോൾ അത് ഹിംസാത്മകമാവുന്നു. അപ്പോൾ അതിന് ചോരയുടെ ചുവപ്പ് വരും. ഉത്രയും വിസ്മയയും ഉറക്കം കെടുത്തിയ കാലം. ആ കാലത്ത് ചവിട്ടിനിന്നാണ് ഒരു യുവാവ് പിരിഞ്ഞു പോയവൾക്ക് 666 ചുവന്ന പകൽനക്ഷത്രങ്ങളെ സമ്മാനിച്ചത്.
Recommended Video

മാനത്ത് ഇന്നലെ പടർന്ന ആ ചുവപ്പ് തന്നെയായിരുന്നു, നാരായണിക്കായി മതിലിനു മുകളിലൂടെ പാറിവീണ ബഷീറിന്റെ റോസാപൂവിനും. "ലവ് ഇൻ ദ റ്റൈം ഓഫ് കോളറ"യിൽ കാമുകിയുടെ പ്രണയലേഖനം ഓരോവട്ടം വായിക്കുമ്പോഴും, ഫ്ലോറന്റിനൊ ഒരോ റോസാപൂ കഴിച്ചിരുന്നു. റോബർട്ട് ബെൺസ് എഴുതി,
“ My love is like a red red rose
That's newly sprung in june”
പ്രണയത്തിന്റെ ഉപാധികളില്ലാത്ത ഈ ചുവപ്പിനെയാണ്, ഇന്നലെ, നിത്യകാമുകനായ ഈ യുവാവ് വീണ്ടെടുത്തത്. തന്റെ ജീവവായു നിറച്ച ബലൂണുകളെ ആകാശത്തിലേക്കുയർത്തി കെട്ടിയിട്ട്, കാര്യം തിരക്കിയവരോട് അയാൾ പറഞ്ഞുവത്രെ, " പോയ ക്ടാവ് സന്തോഷമായി ജീവിക്കട്ടെ. നല്ലതു വരട്ടെ"
അജ്ഞാതകാമുകാ, നിനക്കും നല്ലത് വരട്ടെ. നിന്റെ ജീവരക്തത്തിൽ നിറയെ വസന്തത്തെ പാടിയുണർത്തുന്ന കുയിലുകളുണ്ടാവട്ടെ( ഈ വരിക്ക് ചുള്ളിക്കാടിനോട് കടപ്പാട്)












Click it and Unblock the Notifications