വയനാട്ടിൽ മാരക ലഹരിമരുന്ന് പിടികൂടി; 3 പേര്‍ അറസ്റ്റില്‍, 20 വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം
കല്‍പ്പറ്റ: വയനാട്ടില്‍ കാറില്‍ കടത്തുകയായിരുന്ന അതിമാരകമായ ലഹരിമരുന്ന് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റില്‍. ജില്ലാ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്ന മെത്‌ലിന്‍ ഡയോക്‌സി മെഥാം ഫെറ്റമിന്‍ (എം ഡി എം എ) എന്ന മാരക ലഹരിമരുന്ന് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് ബാംഗ്ലൂര്‍ കോലാര്‍ സ്വദേശി ധനീഷ് അഹമ്മദ് (28) കോഴിക്കോട് മായനാട് സ്വദേശി രഞ്ജിത് (27) മലപ്പുറം വഴിക്കടവ് സ്വദേശി റിസ്വാന്‍ (22) എന്നിവരെ അറസ്റ്റ് ചെയ്തു. കാക്കവയല്‍ വാഴവറ്റ് മലക്കാട് റോഡില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് മാരുതി ഓള്‍ട്ടോ നിന്നും 19.97 ഗ്രാം മയക്കുമരുന്ന് പിടികൂടിയത്. പ്രതികളില്‍ നിന്നും നാല് മൊബൈല്‍ ഫോണുകള്‍, ഐഡന്റിറ്റി കാര്‍ഡുകള്‍,ഡ്രൈവിംഗ് ലൈസന്‍സ്, 1350 രൂപ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

സംഘത്തിലെ പ്രധാനിയായ ബാംഗ്ലൂര്‍ സ്വദേശിയായ മലയാളിയെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്. ഒരു കിലോവരെയുള്ള കഞ്ചാവ് കൈവശം വെക്കുന്നത് ജാമ്യം ലഭിക്കുന്ന കുറ്റമാണെങ്കിലും എം ഡി എം എ .002 ഗ്രാമിലധികം കയ്യില്‍ വെച്ചാല്‍ പോലും ജാമ്യം ലഭിക്കില്ല. മാത്രമല്ല, ഇപ്പോള്‍ പിടിച്ച കേസില്‍ പ്രതികള്‍ക്ക് 20 വര്‍ഷം വരെ തടവ് ശിക്ഷയും ലഭിച്ചേക്കാവുന്നതാണ്.

എം ഡി എം എയുടെ ഒരു ഗ്രാമിന്റെ വില 4000 രൂപയോളം വരും. എംഡിഎംഎയുടെ ഒരു സ്റ്റാംപ് കൊണ്ടു 30 പേര്‍ക്ക് ഉപയോഗിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. ഏറെ കാലത്തിന് ശേഷമാണ് അതിമാരകമായ ലഹരിമരുന്ന് വയനാട്ടില്‍ നിന്നും പിടികൂടിയത്.












Click it and Unblock the Notifications