25 ക്യാമറകള്‍ മുതല്‍ കൂടുകളും തോക്കുകളും വരെ; കടുവയെ കണ്ടെത്താന്‍ സ്‌പെഷ്യല്‍ ടീം
കല്‍പ്പറ്റ: വാകേരിയില്‍ ക്ഷീര കര്‍ഷകനെ കൊലപ്പെടുത്തിയ കടുവയെ കണ്ടെത്താന്‍ സ്‌പെഷ്യല്‍ ടീമിനെ നിയോഗിച്ചു. 80 പേരടങ്ങിയ സ്‌പെഷ്യല്‍ ടീമിനെ നിയോഗിച്ചു. ഡോക്ടര്‍, ഷൂട്ടേഴ്‌സ്, പട്രോളിംഗ് ടീം എന്നിവര്‍ അടങ്ങുന്നതാണ് ടീം. ലൈവ് ട്രാപ്പ് ക്യാമറ ഉള്‍പ്പെടെ 25 ക്യാമറകള്‍, കൂടുകള്‍, തോക്ക് എന്നിവയും ടീമിന്റെ ആവശ്യത്തിനായി അനുവദിച്ചതായി മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു.
വനംവകുപ്പ് പ്രദേശത്ത് സദാ ജാഗരൂകരായി പ്രവര്‍ത്തിക്കുകയാണെന്നും പ്രദേശവാസികള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു. അതേസമയം കടുവയ്ക്കായി വ്യാപക തിരച്ചില്‍ തുടരുകയാണ്. പരിശോധനയില്‍ കുടല്ലൂരിലെ ഒരു വാഴത്തോട്ടത്തില്‍ നിന്ന് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ കടുവ എങ്ങോട്ട് മാറിയെന്ന് ഉറപ്പിക്കാനായിട്ടില്ല.

22 ക്യാമറ ട്രാപ്പുകള്‍ പലയിടത്തായി സ്ഥാപിച്ച് കടുവയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. 20 അംഗ പ്രത്യേക ടീം ഉള്‍പ്പെടെ കഴിഞ്ഞ ദിവസം കാട്ടിലേക്ക് കയറി തിരച്ചില്‍ നടത്തിയിരുന്നു. മാരമല, ഒമ്പതേക്കര്‍, ഗാന്ധിനഗര്‍, മേഖലയില്‍ ആണ് ഇന്നലെ തിരച്ചില്‍ നടത്തിയത്. നാട്ടുകാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ വനംവകുപ്പ് അറിയിപ്പ് നല്‍കിയിരുന്നു.
പ്രജീഷ് എന്ന ക്ഷീരകര്‍ഷകനെയാണ് നരഭോജി ആക്രമിച്ച് കൊന്നത്. അതേസമയം കൂടല്ലൂര്‍ അടക്കമുള്ള സമീപപ്രദേശങ്ങളില്‍ കടുവയുടെ വിഹാരമുണ്ട്. ചേനക്കൊല്ലി മുതല്‍ കാട്ടിക്കൊല്ലി കോളനി വരെയുള്ള ഇടങ്ങളിലെല്ലാം വന്യമൃഗങ്ങളുടെ ഭീഷണി. പ്രതിരോധ സംവിധാനമൊന്നുമില്ലാതെ തുറന്നുകിടക്കുകയാണ് ഈ വനാതിര്‍ത്തി. ഇതുവഴിയാണ് കടുവകള്‍ കൂടുതലായി എത്തുന്നത്.
കാട്ടിക്കൊല്ലി കോളനി മുതല്‍ റെയില്‍പാള വേലി തുടങ്ങുന്ന ആനയ്ക്കാംതടം വരെ മൂന്ന് കിലോമീറ്റര്‍ വരുന്ന വനാതിര്‍ത്തിയില്‍ കിടങ്ങും സൗരോര്‍ജ വേലിയുമാണ് നിലവിലുള്ളത്. എന്നാല്‍ ഈ പ്രദേശത്ത് താരതമ്യേന ചെലവ് കുറഞ്ഞ തൂക്കുവേലി സ്ഥാപിക്കാനാണ് വനംവകുപ്പ് ടെന്‍ഡര്‍ നടപടികളിലേക്ക് കടന്നിട്ടുള്ളത്.












Click it and Unblock the Notifications