വയനാട്ടിൽ പ്രതിപക്ഷ സഖ്യമൊക്കെ 'കടക്ക് പുറത്ത്'; രാഹുലിനെ വീഴ്ത്താൻ ആനിക്കായി പിണറായി ഇറങ്ങുന്നു
വയനാട്: മലബാറിൽ തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ചൂട് കൊടുമ്പിരിക്കൊള്ളുന്ന സമയത്തിലൂടെയാണ് നാം കടന്നുപോവുന്നത്. ഒട്ടുമിക്ക എല്ലാ മണ്ഡലങ്ങളിലും മത്സര ചിത്രം തെളിഞ്ഞു കഴിഞ്ഞു. അത്തരത്തിൽ മലബാറിൽ ഏറ്റവുമധികം ശ്രദ്ധ നേടിയ മണ്ഡലങ്ങളിൽ ഒന്നാണ് വയനാട്, ദേശീയ ശ്രദ്ധ തന്നെ ക്ഷണിച്ചുവരുത്തിയ മണ്ഡലം.
ഇവിടെ കോൺഗ്രസിന് വേണ്ടി മത്സരിക്കുന്നത് സാക്ഷാൽ രാഹുൽ ഗാന്ധി തന്നെയാണ്, അതും തുടർച്ചയായ രണ്ടാം വട്ടം. എന്നാൽ കോൺഗ്രസിന്റെ ഈ ദേശീയ നേതാവിനെ ഇറക്കിയുള്ള കരുനീക്കത്തിന് ഇക്കുറി ഇടതുപക്ഷം ചെക്ക് വെച്ചത് ആനി രാജയിലൂടെയാണ്. രണ്ട് ദേശീയ നേതാക്കളുടെ ഏറ്റുമുട്ടൽ കൊണ്ട് തന്നെ പഴശ്ശിയുടെ മണ്ണ് ഒരിക്കൽ കൂടി വലിയ ആരവങ്ങൾക്ക് വേദിയാവുകയാണ്.

എന്നാൽ ഇത്തവണ ഇടതുപക്ഷം രണ്ടും കൽപ്പിച്ചാണ് ഇറങ്ങുന്നതെന്ന് വ്യക്തം. ആനി രാജയ്ക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പ്രചാരണത്തിന് ഇറങ്ങുമെന്ന് അറിയിച്ചു കഴിഞ്ഞു. ബത്തേരിയിലും പനമരത്തും മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന റാലികൾ നടക്കും. പൊതുവെ പരസ്‌പരം വാക്കുകൾ കൊണ്ട് പോലും ഏറ്റുമുട്ടാതിരിക്കാൻ ശ്രദ്ധിക്കാറുള്ള രാഹുലും പിണറായിയും തിരഞ്ഞെടുപ്പ് യോഗങ്ങളിൽ എന്താണ് സംസാരിക്കാൻ പോവുക എന്നറിയാൻ വായനാട്ടുകാർക്ക് കൗതുകം ഇത്തിരി കൂടിയിട്ടുണ്ട്.
എന്നാൽ കേരളത്തിന് പുറത്ത് പല സംസ്ഥാനങ്ങളിലും, എന്തിനേറെ പറയുന്നു തമിഴ്‌നാട്ടിൽ പോലും സഖ്യമായി മത്സരിക്കുന്ന രണ്ട് പാർട്ടികൾ തമ്മിൽ വയനാട്ടിൽ ഏറ്റുമുട്ടുമ്പോൾ ബിജെപി ഉയർത്തുന്ന ചോദ്യം ലളിതമാണ്. എന്തിനീ അഭിനയം, കേരളം വിട്ടാൽ പിന്നെ നിങ്ങൾ മച്ചമ്പിമാർ ആണല്ലോ എന്നാണ് അവരുടെ സംശയം.
ചോദ്യം പ്രസക്തമാണെങ്കിലും പണ്ടാരോ പറഞ്ഞത് ദാറ്റ്സ് കോൾഡ് പൊളിറ്റിക്‌സ് എന്ന ഒരൊറ്റ ഡയലോഗിൽ ഇടതുപക്ഷവും വലതുപക്ഷവും മറുപടി ഒതുക്കാറാണ്. എങ്കിലും ദേശീയ തലത്തിൽ ഈ വിഷയം ആളിക്കത്തിക്കാനാവും ബിജെപിയുടെ ശ്രമം, വയനാട് മണ്ഡലത്തിൽ അവർക്ക് കാര്യമായ സ്വാധീനമില്ല, മത്സരം ഇടതും വലതും തമ്മിൽ മാത്രമായ സ്ഥിതിക്ക് ഇവിടെ അതുന്നയിച്ചത് കൊണ്ട് ഗുണമില്ലെന്ന് ഏവർക്കുമറിയാം.
കഴിഞ്ഞ തിരഞ്ഞെടുപ്പിലേത് പോലെ തന്നെ ഇക്കുറിയും രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന പ്രഖ്യാപനം അത്ര അപ്രതീക്ഷിതമായിരുന്നില്ല. എന്നാൽ ഇക്കുറി സാഹചര്യങ്ങൾ ആകെ മാറി എന്നത് വ്യക്തം. കോൺഗ്രസ് കല്ലിനെ നിർത്തിയാലും ജയിക്കുന്ന വയനാട് മണ്ഡലത്തിൽ ഇടതുമുന്നണിയുടെ പ്രവർത്തകർ ജയം പ്രതീക്ഷിച്ചു തന്നെയാണ് പ്രവർത്തനം രംഗത്തുള്ളത്. സിപിഎം ജില്ലാ സെക്രട്ടറിയുടെ വാക്കുകൾ ഉൾപ്പെടെ അതിനുദാഹരണം.
നാല് ലക്ഷത്തിൽ അധികം ഭൂരിപക്ഷമാണ് 2019ൽ വയനാട്ടിൽ രാഹുൽ ഗാന്ധി നേടിയത്. എന്നാൽ ഇത്തവണ പഴയ അന്തരീക്ഷമല്ല. അതിനാൽ കൂടുതൽ കരുതലോടെ തന്നെയാവും അവരുടെ നീക്കം. പ്രചാരണത്തിൽ ഉൾപ്പെടെ യാതൊരു വിട്ടുവീഴ്‌ചയും പാടില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം. വരും ദിവസങ്ങളിൽ രാഹുൽ തന്നെ മണ്ഡലത്തിൽ നേരിട്ടെത്തും.
മണ്ഡലം രൂപീകരിച്ചതിന് ശേഷം നടക്കുന്ന നാലാമത്തെ തിരഞ്ഞെടുപ്പാണ് ഇക്കുറി നടക്കുന്നത്. കഴിഞ്ഞ മൂന്ന് തവണയും വയനാട്ടുകാര്‍ കോണ്‍ഗ്രസിനാണ് കൈ കൊടുത്തത്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന മണ്ഡലമായതിനാൽ പൊതുവായ രാഷ്ട്രീയ സ്വഭാവം വിലയിരുത്തുന്നതിൽ അർത്ഥമില്ലെങ്കിലും കോൺഗ്രസിന് ഇവിടെ കൃത്യമായ മേൽക്കൈ ഉണ്ടെന്നത് യാഥാർഥ്യമാണ്.












Click it and Unblock the Notifications