മുള്ളൻകൊല്ലി പ്രദേശത്തെ ജനങ്ങൾ വീണ്ടും ഭീതിയിൽ; കാച്ചിലേക്ക് തുരത്തിയ കടുവ തിരിച്ചെത്തി!
കല്‍പ്പറ്റ: മുള്ളന്‍കൊല്ലി പ്രദേശത്തെ വിറപ്പിക്കുകയും, പിന്നീട് നൂറോളം വരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കഠിനപ്രയത്‌നത്താല്‍ കാടുകയറ്റി വിടുകയും ചെയ്ത കടുവ തിരികെയെത്തി. ജനരോക്ഷം ഭയന്ന് വനംവകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചു. മുള്ളന്‍കൊല്ലി പാറക്കടവ് പ്രദേശത്തെ ഭീതിയിലാഴ്ത്തിയ കടുവയുടെ സാന്നിധ്യം വ്യാഴാഴ്ച വൈകിട്ടോടെയാണ് വീണ്ടും കണ്ടെത്തിയത്.
ഇതോടെ പ്രദേശവാസികള്‍ വീണ്ടും ആശങ്കയിലായി. തുടര്‍ന്നാണ് കൂട് സ്ഥാപിച്ചത്. കാപ്പിപ്പാടി കോളനിക്ക് സമീപം കഴിഞ്ഞ ദിവസം കടുവ ആടിനെ പിടികൂടിയ മിനിയുടെ വീടിനോട് ചേര്‍ന്നാണ് കൂട് സ്ഥാപിച്ചിട്ടുള്ളത്. കോളനിയിലെ ജാനകിയുടെ ആടിനെ പിടികൂടാന്‍ തുരത്തിയ ശേഷം വീണ്ടുമെത്തിയ കടുവ ശ്രമിച്ചതായാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ കോളനിവാസികള്‍ ബഹളം വച്ചതോടെ സമീപത്തെ തോട്ടത്തിലേക്ക് ഓടി മറഞ്ഞു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പ് ഉടന്‍ തന്നെ കൂട് വയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചു. തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയോടെ തന്നെ കൂട് സ്ഥാപിക്കുകയും ചെയ്തു. ചൊവ്വാഴ്ചയാണ് കടുവയെ പാറക്കടവ് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ ആദ്യം കാണുന്നത്. അന്നു തന്നെ കടുവയെ മയക്കുവെടി വച്ചോ, കൂട് വച്ചോ പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ കാപ്പിപ്പാടി കോളനിയിലെ മിനിയുടെ ആടിനെ കടുവ കൊന്നു ഭക്ഷിക്കുകയും പശുവിനെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെയാണ് പ്രദേശത്ത് തമ്പടിച്ച കടുവയെ കാട്ടിലേക്ക് തുരത്താനുള്ള നടപടികള്‍ വനംവകുപ്പ് ആരംഭിക്കുന്നത്.
പിന്നീട് ഒന്നരദിവസത്തെ കഠിനപ്രയത്‌നത്തിനൊടുവില്‍ കടുവയെ ബന്ദിപ്പൂര്‍ വനമേഖലയിലേക്ക് തുരത്തിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച വൈകിട്ടോടെ വീണ്ടും കടുവ പ്രദേശത്തിറങ്ങുകയായിരുന്നു. നേരത്തെ ജനവാസകേന്ദ്രത്തില്‍ കടുവയിറങ്ങിയതോടെ നിരോധനാഞ്ജയടക്കം ജില്ലകലക്ടര്‍ പുറപ്പെടുവിച്ചിരുന്നു. ആനയെ തുരത്തിയ ശേഷമായിരുന്നു 144 പിന്‍വലിച്ചത്.












Click it and Unblock the Notifications